കാബൂള്‍: ആയിരക്കണക്കിന് അഫ്ഗാനികള്‍ മറ്റു രാജ്യങ്ങളിലേക്ക് രക്ഷപ്പെടുന്നതിനായി കാബൂള്‍ വിമാനത്താവളത്തില്‍ എത്തുന്നതും അവരെ പിന്തിരിപ്പിക്കാന്‍ താലിബാന്‍ വെടിവയ്പ്പ് നടത്തുന്നതും വലിയ സുരക്ഷാ ഭീഷണിയായി മാറി. ഇതോടെ ജര്‍മനിയും അമേരിക്കയും പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി . അഫ്ഗാനില്‍ താമസിക്കുന്ന തങ്ങളുടെ പൗരന്മാര്‍ക്കാണ് ഇരുരാജ്യങ്ങളുടെയും എംബസികള്‍ മുന്നറിയിപ്പ് നല്‍കിയത്.
ഹമിദ് കര്‍സായ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. അഫ്ഗാനികള്‍ മറ്റു രാജ്യങ്ങളിലേക്ക് രക്ഷപ്പെടുന്നതിനായി വിമാനത്താവളത്തില്‍ കൂട്ടം കൂടുന്ന സാഹചര്യത്തിലാണ് സുരക്ഷാ മുന്നറിയിപ്പ്.
'അമേരിക്കന്‍ സര്‍ക്കാര്‍ പ്രതിനിധികളുടെ ഭാഗത്ത് നിന്നും പ്രത്യേകം നിര്‍ദേശം ലഭിക്കാത്ത പക്ഷം പൗരന്മാരാരും തന്നെ വിമാനത്താവളത്തിലേക്ക് യാത്ര നടത്തരുത്,'യു.എസ് എംബസി പ്രതിനിധി ശനിയാഴ്ച അറിയിച്ചു.
ജര്‍മനിയും ഇമെയില്‍ വഴി തങ്ങളുടെ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വിമാനത്താവളത്തിന് ചുറ്റും താലിബാന്‍ നിയന്ത്രണം ശക്തിപ്പെടും എന്ന വിവരത്തെ മുന്‍നിര്‍ത്തിയാണിത്. കഴിഞ്ഞ ദിവസം സ്വിറ്റ്സര്‍ലാന്‍ഡും സുരക്ഷാ പ്രശ്നത്തെത്തുടര്‍ന്ന് കാബൂളില്‍ നിന്നുള്ള അവരുടെ ചാര്‍ട്ടേഡ് വിമാനത്തിന്റെ സമയം വൈകിച്ചിരുന്നു.
മുന്നറിയിപ്പുകളിലൊന്നും തന്നെ സുരക്ഷാ ഭീഷണി സംബന്ധിച്ച വിശദാംശങ്ങള്‍ പറയുന്നില്ല. എന്നാല്‍ ഐ.എസ്.ഐ.എസ് അടക്കമുള്ളവര്‍ ഉയര്‍ത്തുന്ന സുരക്ഷാ ഭീഷണി സംബന്ധിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് വിവരം ലഭിച്ചതായി വൈറ്റ് ഹൗസ് വൃത്തങ്ങള്‍ പറഞ്ഞു.
താലിബാന്‍ അഫ്ഗാനിസ്ഥാന്‍ കീഴടക്കിയ പശ്ചാത്തലത്തില്‍ ഇന്ത്യയടക്കമുള്ള വിവിധ രാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാരെ അവിടെ നിന്നും പുറത്തെത്തിക്കാനുള്ള തയ്യാറെടുപ്പുകളുമായി മുന്നോട്ട് പോവുകയാണ്. 2500 അമേരിക്കക്കാരെ കഴിഞ്ഞയാഴ്ച കാബൂളില്‍ നിന്നും രക്ഷപ്പെടുത്തിയതായി അമേരിക്കന്‍ പ്രതിനിധി അറിയിച്ചു.
അഫ്ഗാനില്‍ നിന്നും രക്ഷപ്പെട്ട് വരുന്ന അഭയാര്‍ത്ഥികള്‍ക്ക് താവളമൊരുക്കുന്നതിന് ഖത്തറിന് പുറമെ കാനഡ, യു.എ.ഇ എന്നീ രാജ്യങ്ങളും മുന്നോട്ട് വന്നിട്ടുണ്ട്.
222 ഇന്ത്യാക്കാരെ അഫ്ഗാനിസ്ഥാനില്‍ നിന്നും തിരികെ നാട്ടില്‍ എത്തിച്ചു. രണ്ടുവിമാനങ്ങളിലാണ് ഇവരെ ഡല്‍ഹിയിലെത്തിച്ചത്. ഒരു വിമാനം താജിക്കിസ്ഥാന്‍ വഴിയും മറ്റൊരു വിമാനം ദോഹ വഴിയുമാണ് ഡല്‍ഹിയിലെത്തിയത്. ദോഹയില്‍ നിന്നുള്ള വിമാനത്തില്‍ 135 ഇന്ത്യന്‍ പൗരന്മാരും താജിക്കിസ്ഥാനില്‍ നിന്നുള്ള വിമാനത്തില്‍ 87 ഇന്ത്യന്‍ പൗരന്മാരും 2 നേപ്പാള്‍ പൗരന്മാരുമാണ് ഉണ്ടായിരുന്നത്. രക്ഷാദൗത്യങ്ങള്‍ തുടരുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.