പതിനെട്ടു പേരുടെ മരണത്തിനും നൂറിലേറെ പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്ത 2006 ലെ വാരാണസി സ്ഫോടന പരമ്പര കേസില്‍ മുഖ്യപ്രതി വാലിയുള്ള ഖാന് വധശിക്ഷ. ഗാസിയാബാദ് ജില്ലാ സെഷന്‍സ് കോടതിയുടേതാണ് വിധി. 2006 മാര്‍ച്ച് 7 ന് സങ്കട് മോചന് ക്ഷേത്രത്തിലും കന്റോന്‍മെന്റ് റെയില്‍വേ സ്റ്റേഷനിലുമുണ്ടായ സ്ഫോടനത്തിലാണ് ഇത്രയേറെപ്പേര്‍ കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്തത്.
16 വര്‍ഷത്തെ വിചാരണക്ക് ശേഷമാണ് വാലിയുള്ള ഖാന് വധശിക്ഷ വിധിച്ചിരിക്കുന്നത്. 2006 മാര്‍ച്ച് 7 ന് വെകുന്നേരം 6.20 ഓടെ സങ്കട് മോചന് ക്ഷേത്രത്തിലാണ് ആദ്യ സ്ഫോടനമുണ്ടായത്. ക്ഷേത്ര ഗേറ്റിനടുത്ത് സ്ഥാപിച്ചിരുന്ന കണ്ടൈനര്‍ ബോംബാണ് പൊട്ടിത്തെറിച്ചത്. 10 പേര് തല്‍ക്ഷണം മരിച്ചു. 40 പേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ചയായതിനാല്‍ ഹനുമാന് പൂജകള്‍ക്കായി ക്ഷേത്രത്തില്‍ വലിയ തിരക്കുണ്ടായിരുന്നു.
പതിനഞ്ചു മിനിട്ടുകള്‍ക്ക് ശേഷം വാരണാസി കന്റോണ്‍മെന്റ് റയില്‍വേ സ്റ്റേഷനിലെ ഫസ്റ്റ് ക്ലാസ്സ് വിശ്രമ മുറിയില്‍ രണ്ടാമത്തെ സ്ഫോടനമുണ്ടായി. ഉപേക്ഷിക്കപ്പെട്ട നിലയിലുണ്ടായിരുന്ന പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. 11 പേര് മരിച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റു. തുടര്‍ന്ന് വാരാണാസിയുടെ പല ഭാഗങ്ങളിലില്‍ നിന്നും ആറോളം ബോംബുകള്‍ കണ്ടെടുത്ത് നിര്‍വീര്യമാക്കി.
സ്ഫോടനത്തിന്റെ ഉത്തരവാദിത്തം പാകിസ്ഥാന് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകള്‍ ഏറ്റെടുത്തു. തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തില്‍ ബംഗ്ലാദേശ് ഹര്‍കത്തുല്‍ ജിഹാദ് അല്‍ ഇസ്ലാമി എന്ന സംഘടനയാണ് സ്ഫോടനത്തിനു പിന്നില്‍ എന്ന് കണ്ടെത്തി. അതോടെയാണ് വാലിയുള്ള ഖാന് എന്ന സൂത്രധാരന്‍ പൊലീസ് പിടിയിലാകുന്നത്. വാലിയുള്ള ഖാന് ആണ് സ്ഫോടന പരമ്പരയുടെ ബുദ്ധികേന്ദ്രമെന്ന് കോടതി കണ്ടെത്തിയിരുന്നു. സംഭവത്തില്‍ മൂന്ന് കേസുകളിലായി 121 സാക്ഷികളെ കോടതിയില്‍ ഹാജരാക്കിയിരുന്നു.