നാട്ടുവാര്‍ത്തകള്‍

ഐടി കമ്പനികള്‍ കണ്ണുരുട്ടി; മണ്ണിന്റെ മക്കള്‍ വാദം രായ്ക്കുരാമാനം ചുരുട്ടികെട്ടി സിദ്ധരാമയ്യ സര്‍ക്കാര്‍

മുന്‍ നിര ഐടി കമ്പനികള്‍ കര്‍ണാടക വിടുമെന്ന് വ്യക്തമാക്കുകയും മറ്റു സംസ്ഥാനങ്ങളിലെ സംരംഭകരില്‍ നിന്ന് വലിയ എതിര്‍പ്പ് നേരിടുകയും ചെയ്തതോടെ കര്‍ണാടകക്കാര്‍ക്കു ജോലി സംവരണം ചെയ്യുന്ന വിവാദ ബില്‍ പിന്‍വലിച്ച് സിദ്ധരാമയ്യ സര്‍ക്കാര്‍ തടിയൂരി. കര്‍ണാടകയില്‍ സ്വകാര്യമേഖലയിലെ ജോലികള്‍ക്ക് സ്വദേശി സംവരണത്തിനുള്ള നീക്കത്തില്‍ നിന്ന് തത്ക്കാലം പിന്‍മാറിയെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് ആണ് കന്നഡ സംവരണ ബില്‍ സര്‍ക്കാര്‍ മരവിപ്പിച്ചത്.

രാജ്യത്തെ മുന്‍നിര ഐടി കമ്പനികളെല്ലാം കര്‍ണാടകയിലാണ് പ്രവര്‍ത്തിക്കുന്നത്. ഇവര്‍ സര്‍ക്കാരിനെ എതിര്‍പ്പ് അറിയിക്കുകയും കന്നഡിഗര്‍ക്കു ജോലി സംവരണം ചെയ്യുന്ന ബില്‍ പാസാക്കിയാല്‍ സംസ്ഥാനത്ത് തുടരാന്‍ സാധിക്കില്ലെന്നും അറിയിച്ചു. കമ്പനികള്‍ ഹൈദരാബാദിലേക്ക് പോകുമെന്ന് സൂചനകള്‍ ലഭിച്ചതോടെയാണ് ബില്ല് തിരക്കിട്ട് മരവിപ്പിച്ചത്. ഇങ്ങനെ ഒരു നീക്കം ഉണ്ടായാല്‍ കര്‍ണാടകയുടെ സാമ്പത്തിക വ്യവസ്ഥതന്നെ തകരും.

കൂടിയാലോചനകള്‍ക്ക് ശേഷമെ അന്തിമതീരുമാനം എടുക്കൂവെന്നും വ്യവസായ മേഖലയോട് ആലോചിച്ചു മാത്രമേ തീരുമാനം ഉണ്ടാകൂവെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. 50 ശതമാനം മാനേജ്‌മെന്റ് പദവികളും 75 ശതമാനം നോണ്‍ മാനേജ്‌മെന്റ് ജോലികളിലും കന്നഡക്കാരെ നിയമിക്കാനായിരുന്നു നീക്കം. സര്‍ക്കാര്‍ തീരുമാനം വ്യവസായ വളര്‍ച്ചയെ പിന്നോട്ട് അടിക്കുമെന്ന് നാസ്‌കോം (നാഷണല്‍ അസോസിയേഷന്‍ ഓഫ് സോഫ്റ്റ്വെയര്‍ ആന്‍ഡ് സര്‍വീസസ് കമ്ബനീസ്) പ്രതികരിച്ചു.

കര്‍ണാടകത്തില്‍ വ്യവസായമേഖലയില്‍ തദ്ദേശീയര്‍ക്ക് 75 ശതമാനംവരെ നിയമനങ്ങള്‍ സംവരണംചെയ്യാന്‍ ലക്ഷ്യമിടുന്ന ബില്ലിന് കര്‍ണാടക മന്ത്രിസഭ കഴിഞ്ഞ ദിവസമാണ് അംഗീകാരം നല്‍കിയത്. ഇതോടെ കര്‍ണാടകയില്‍ ജോലി ചെയ്യുന്ന പതിനായിരക്കണക്കിന് മലയാളികളുടെ നിലനില്‍പ്പ് ഭീഷണിയിലായിരുന്നു.

കര്‍ണാടകത്തില്‍ ജനിച്ചുവളര്‍ന്നവര്‍ക്കൊപ്പം 15 വര്‍ഷമായി കര്‍ണാടകത്തില്‍ സ്ഥിരതാമസമാക്കിയവരും കന്നഡ എഴുതാനും വായിക്കാനും പറയാനും അറിയുന്നവരുമായവര്‍ക്ക് സംവരണംനല്‍കാനുമാണ് ബില്‍ പറയുന്നത്. 15 വര്‍ഷത്തിലധികമായി കര്‍ണാടകത്തില്‍ സ്ഥിരതാമസമാക്കിയ, കന്നഡയറിയുന്ന മലയാളികളുള്‍പ്പെടെയുള്ള ഇതരസംസ്ഥാനക്കാര്‍ക്ക് ബില്ലിന്റെ ഗുണംലഭിക്കും. ഇവര്‍ നിയമനത്തിനുമുന്‍പ് നിര്‍ദിഷ്ടപരീക്ഷ പാസാകണമെന്നും ബില്‍ വ്യവസ്ഥചെയ്യുന്നു.
വ്യവസായസ്ഥാപനങ്ങളിലും ഫാക്ടറികളിലും മറ്റുസ്ഥാപനങ്ങളിലും മാനേജ്‌മെന്റ് തസ്തികകളില്‍ 50 ശതമാനവും മാനേജ്‌മെന്റ് ഇതരതസ്തികകളില്‍ 75 ശതമാനവും തദ്ദേശീയര്‍ക്ക് സംവരണംചെയ്യാനാണ് ബില്‍ വ്യവസ്ഥചെയ്യുന്നത്.

കര്‍ണാടക സ്റ്റേറ്റ് എംപ്ലോയ്‌മെന്റ് ഓഫ് ലോക്കല്‍ കാന്‍ഡിഡേറ്റ്‌സ് ഇന്‍ ദ ഇന്‍ഡസ്ട്രീസ്, ഫാക്ടറീസ്, ആന്‍ഡ് അദര്‍ എസ്റ്റാബ്ലിഷ്‌മെന്റ് ബില്‍-2024 എന്നപേരില്‍ രൂപംനല്‍കിയ ബില്ലിനാണ് അംഗീകാരംനല്‍കിയത്. ജോലിക്കുള്ള അപേക്ഷകര്‍ കന്നഡഭാഷ ഒരു വിഷയമായി പഠിച്ച് പത്താംക്ലാസ് പരീക്ഷ പാസായിരിക്കണം.

അല്ലെങ്കില്‍ സര്‍ക്കാര്‍ വിജ്ഞാപനംചെയ്യുന്ന നോഡല്‍ ഏജന്‍സി നടത്തുന്ന കന്നഡ നൈപുണി ടെസ്റ്റ് പാസാകണം. അപേക്ഷകരായി വേണ്ടത്ര തദ്ദേശീയരെത്തിയില്ലെങ്കില്‍ നിയമത്തില്‍ ഇളവുവരുത്താന്‍ സ്ഥാപനം സര്‍ക്കാരിന് അപേക്ഷനല്‍കണം. അന്വേഷണം നടത്തിയശേഷം സര്‍ക്കാര്‍ ആവശ്യമായ ഉത്തരവുനല്‍കും. അതേസമയം, തദ്ദേശീയരായ അപേക്ഷകര്‍ മാനേജ്‌മെന്റ് തസ്തികകളില്‍ 25-ലും മാനേജ്‌മെന്റ് ഇതരതസ്തികകളില്‍ 50 ശതമാനത്തിലും കുറയാന്‍പാടില്ലെന്നും ബില്‍ വ്യവസ്ഥചെയ്യുന്നു. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്ക് 10,000 രൂപമുതല്‍ 25,000 രൂപവരെ പിഴയിടുമെന്നും ബില്ലില്‍ പറയുന്നു.

  • കോണ്‍ഗ്രസ് വിട്ടു എവിടേക്കുമില്ല; കേരളത്തിലെ നേതൃത്വത്തോട് അഭിപ്രായ ഭിന്നതയുണ്ടെന്ന് ശശി തരൂര്‍
  • വലിയ വിമാനങ്ങള്‍ ഉപയോഗിച്ചുള്ള അന്താരാഷ്ട്ര സര്‍വീസുകള്‍ 15 ശതമാനം കുറച്ച് എയര്‍ ഇന്ത്യ
  • ചെന്നൈയില്‍ ഇറങ്ങേണ്ട ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനം ലണ്ടനില്‍ തിരിച്ചിറക്കി
  • സഹോദരനെ ഒരുമിച്ച് ഇരുത്താന്‍ അവസരം നഷ്ടമാക്കിയതില്‍ ദുഃഖമെന്ന് വിശ്വാഷ്
  • അഹമ്മദാബാദ്- ലണ്ടന്‍ ഗാറ്റ്‌ വിക്ക് എയര്‍ ഇന്ത്യ സര്‍വീസ് പുനഃരാരംഭിച്ചു
  • ഗര്‍ഭിണിയായതും പ്രസവിച്ചതും വീട്ടുകാര്‍ അറിഞ്ഞില്ലെന്ന്; പൊക്കിള്‍ക്കൊടി അറുത്തത് ഒറ്റയ്ക്ക് - നവജാത ശിശുവിന്റെ മരണത്തില്‍ 21 കാരിയുടെ മൊഴിയില്‍ ദുരൂഹത
  • ബ്രിട്ടീഷ് യുദ്ധവിമാനം മൂന്നാംദിനവും തിരുവനന്തപുരത്ത്; കാവലൊരുക്കി സിഐഎസ്എഫ്
  • എയര്‍ ഇന്ത്യയുടെ സാന്‍ഫ്രാന്‍സിസ്‌കോ വിമാനത്തില്‍ സാങ്കേതിക തകരാര്‍ യാത്രക്കാരെ പുറത്തിറക്കി
  • അപകട ശേഷമുള്ള ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യയുടെ ആദ്യ യാത്ര മുടങ്ങി; ടേക്ക് ഓഫ് ചെയ്തില്ല
  • മിഡില്‍ ഈസ്റ്റില്‍ പറക്കുന്ന വിമാനക്കമ്പനികള്‍ക്ക് വെല്ലുവിളിയായി യുദ്ധം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions