ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂര്‍ റാണ(64)യെ അതി സുരക്ഷാവലയത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അമേരിക്കയില്‍ നിന്ന് ഇന്ത്യയിലെത്തിച്ചു. 17 വര്‍ഷം നീണ്ട നിയമവ്യവഹാരങ്ങള്‍ക്കും നയതന്ത്രനീക്കങ്ങള്‍ക്കുമൊടുവില്‍ വ്യാഴാഴ്ച വൈകീട്ടാണ് യുഎസില്‍ നിന്ന് പ്രത്യേകവിമാനത്തില്‍ റാണയെ ഡല്‍ഹിയിലെത്തിച്ചത്.
പാട്യാല പ്രത്യേക കോടതിയില്‍ ഹാജരാക്കിയ റാണയെ ചോദ്യം ചെയ്യുന്നതിനായി 20 ദിവസത്തെ എന്‍ഐഐ കസ്റ്റഡിയില്‍ വിട്ടു. എvഐഎ ഡയറക്ടറര്‍ ജനറലിന്റെ നേതൃത്വത്തില്‍ 12 അംഗ സംഘമായിരിക്കും ചോദ്യംചെയ്യുന്നത്.
നേരത്തെ ഡല്‍ഹി വിമാനത്താവളത്തിലാണ് തഹാവൂര്‍ റാണയുടെ അറസ്റ്റ് എന്‍ഐഎ രേഖപ്പെടുത്തിയത്. ഡല്‍ഹിയിലെ പാലം വ്യോമസേന വിനാനത്താവളത്തിലാണ് തഹാവൂര്‍ റാണയുമായി എത്തിയ വിമാനം ലാന്റ് ചെയ്തത്.
ഡല്‍ഹിയിലെ ലീഗല്‍ സര്‍വീസ് സൊസൈറ്റിയിലെ അഭിഭാഷകന്‍ പിയൂഷ് സച്ച്‌ദേവ ആയിരിക്കും റാണക്കായി ഹാജരാകുക.
എന്‍എസ്ജി കമാന്‍ഡോകളും മറ്റ് ഏജന്‍സികളും റാണയെ ഇന്ത്യയിലെത്തിക്കുന്നതില്‍ സഹകരിച്ചെന്ന് എന്‍ഐഎ അറിയിച്ചു. കോടതിയില്‍ ഹാജരാക്കി തീഹാര്‍ ജയിലിലേക്ക് തഹാവൂര്‍ റാണയെ മാറ്റുമെന്നാണ് വിവരം. റാണയെ കൊണ്ടുവരുന്നതോടനുബന്ധിച്ച് ഡല്‍ഹിയില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയത്.
എന്‍ ഐ എ ഡയറക്ടര്‍ ജനറല്‍ അടക്കം പന്ത്രണ്ട് ഉദ്യോഗസ്ഥരാണ് ഇയാളെ ചോദ്യം ചെയ്യുക. റാണയെക്കുറിച്ചുള്ള മാദ്ധ്യമങ്ങളുടെ ചോദ്യങ്ങളില്‍ നിന്ന് പാക് വിദേശകാര്യ വക്താവ് ഒഴിഞ്ഞുമാറി. റാണ കനേഡിയന്‍ പൗരനാണെന്നാണ് പാക് വിദേശകാര്യ വക്താവ് പ്രതികരിച്ചത്.
2008 നവംബര്‍ 26-ന് 166 പേരുടെ മരണത്തില്‍ കലാശിച്ച മുംബൈ ഭീകരാക്രമണത്തിന് പ്രധാന ആസൂത്രകനായ പാകിസ്ഥാന്‍-അമേരിക്കന്‍ ഭീകരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയുടെ കൂട്ടാളിയാണ് തഹാവൂര്‍ റാണ. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലാണ് ജനിച്ചത്. പാക് ആര്‍മി മെഡിക്കല്‍ കോറില്‍ പ്രവര്‍ത്തിച്ചു.
ബിസിനസുമായി ബന്ധപ്പെട്ട് 1997 മുതല്‍ കാനഡയിലാണ്. ഹെഡ്‌ലിയുമായുള്ല പരിചയം ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തയ്ബയിലേക്കും പാക് ചാരസംഘടനയായ ഐ എസ് ഐയിലേക്കും അടുപ്പിച്ചു. എന്‍ ഐ എ കുറ്റപത്രം പ്രകാരം ഹെഡ്‌ലി, റാണ, ലഷ്‌കര്‍ ഇ തയ്ബ സ്ഥാപകന്‍ സാക്കിയുര്‍ റഹ്‌മാന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് ഭീകരാക്രമണം ആസൂത്രണം ചെയ്തത്.