ഫെബ്രുവരി 3 ന് ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാല്‍ കേരള നിയമസഭയില്‍ അവതരിപ്പിച്ച 2023 - 2024 ലെ ബജറ്റില്‍ അടിമുടി നികുതി വർധനയാണ്. അതില്‍ പുതുതായി കൊണ്ടുവന്നതാണ് അടച്ചിട്ടിരിക്കുന്ന വീടുകള്‍ക്ക് പ്രത്യേക നികുതി ഈടാക്കുവാനുള്ള നിര്‍ദ്ദേശം. ഇതിനിടെതിരെ പ്രവാസികള്‍ക്കിടയില്‍ നിന്നും ശക്തമായ പ്രതിഷേധം ഉയരുകയാണ്
അടച്ചിട്ടിരിക്കുന്ന വീടുകള്‍ക്ക് നികുതി ഈടാക്കുവാനുള്ള നീക്കത്തിനെതിരെ പ്രവാസികളെ പ്രതികൂലമായി ബാധിക്കുന്നതാണ് . അമ്പത് ലക്ഷത്തിലധികം വരുന്ന പ്രവാസി മലയാളികളില്‍ വലിയൊരു വിഭാഗത്തിനെ നേരിട്ട് ബാധിക്കുന്ന ഈ നികുതി നിര്‍ദ്ദേശത്തിനെതിരെ പ്രവാസികള്‍ക്കിടയില്‍ നിന്നും ഉയരുന്ന പ്രതിഷേധ സ്വരങ്ങളും ആശങ്കകളും യുക്മ നേതൃത്വം നിവേദനങ്ങളിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്, ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാല്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്, നോര്‍ക്ക റൂട്ട്സ് സി.ഇ.ഒ. ഹരികൃഷ്ണന് നമ്പൂതിരി എന്നിവരെ അറിയിച്ചു.
പുതിയ നികുതി നിര്‍ദ്ദേശം വഴി സര്‍ക്കാരിന് ലഭിക്കുന്ന വരുമാനത്തേക്കാള്‍ കൂടുതല്‍ വരുമാന നഷ്ടമായിരിക്കും ദീര്‍ഘകാലാടിസ്ഥാനത്തില്‍ സംഭവിക്കുവാന്‍ പോകുന്നത് എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പുതിയ നികുതി നിര്‍ദ്ദേശം പ്രാബല്യത്തില്‍ വന്നാല്‍ നല്ലൊരു വിഭാഗം പ്രവാസികളും വീടുകള്‍ വില്ക്കുവാന് നിര്‍ബ്ബന്ധിതരാവുകയും അത് വഴി നാട്ടിലേക്കുള്ള അവരുടെ പതിവ് യാത്രകള്‍ ഇല്ലാതാവുകയും ചെയ്യും. അഭ്യന്തര വിനോദ സഞ്ചാരം, വിനോദ നികുതി, വിവിധ തരത്തിലുള്ള സേവന നികുതി, ജി.എസ്സ്.ടി എന്നിങ്ങനെ നികുതി, നികുതിയേതര വരുമാനങ്ങളില്‍ സംസ്ഥാനത്തിന് ഉണ്ടാകുവാന്‍ പോകുന്ന വരുമാന നഷ്ടം പുതിയ നികുതിയിലൂടെ ലഭിക്കുന്ന അധിക വരുമാനത്തിന്റെ പല മടങ്ങായിരിക്കുമെന്നും ഇത് വഴി നഷ്ടമാകുവാന്‍ പോകുന്ന തൊഴിലവസരങ്ങളുടെ കാര്യവും കണക്കിലെടുക്കണമെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.
പുതിയ നികുതി നിര്‍ദ്ദേശം വഴി നാട്ടിലൊരു വീടെന്ന പ്രവാസിയുടെ സ്വപ്നം തന്നെ ഇല്ലാതാവുകയും അത് വഴി നാട്ടിലെ നിര്‍മ്മാണ മേഖലയില്‍ വര്‍ഷം തോറും എത്തുന്ന ഭീമമായ തുക ഇല്ലാതാവുകയും ചെയ്യും. കേരളത്തിന്റെ നിര്‍മ്മാണ മേഖലയേയും അത് വഴി തൊഴിലവസരങ്ങളേയും സാരമായി ബാധിക്കുന്ന ഒന്നായി ഈ നികുതി നിര്‍ദ്ദേശം മാറുമെന്നും യുക്മ നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.