ന്യൂഡല്‍ഹി: അഭയ കേസ് അന്വേഷണത്തിന്റെ ഭാഗമായി പ്രതിയായ സിസ്റ്റര്‍ സെഫിയുടെ കന്യകാത്വ പരിശോധന നടത്തി സിബിഐ നടത്തിയത് നാണംകെട്ട ഏര്‍പ്പാട്. പ്രാകൃതവും അപരിഷ്കൃതവുമായ രീതി സ്വീകരിച്ച അന്വേഷണ സംഘത്തിനെതിരെ പണ്ട് തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ അതൊന്നും ശ്രദ്ധിക്കാതെ ചാനലുകളും പത്രങ്ങളും സിസ്റ്റര്‍ സെഫിയുടെ കന്യകാത്വ പരിശോധന പൊടിപ്പും തൊങ്ങലും വച്ച് പൊലിപ്പിച്ചു. ഇക്കിളിയും മസാലയും ചേര്‍ത്ത് അതിനു എരിവ് പകര്‍ന്നു. അതുവഴി പ്രേക്ഷകരെയും വായനക്കാരെയും പുളകിതരാക്കി. ഒടുക്കം കോടതി തന്നെ അതിനെതിരെ രംഗത്തുവന്നിരുന്നു. കന്യകാത്വ പരിശോധന ഭരണഘടനാ വിരുദ്ധമാണെന്ന് വിധിച്ച് കൊണ്ടാണ് ഡല്‍ഹി ഹൈക്കോടതിയുടെ സുപ്രധാന വിധി.
സിബിഐ നടത്തിയ കന്യകാത്വ പരിശോധനയ്‌ക്കെതിരെ 2009-ല്‍ നല്‍കിയ ഹര്‍ജി തീര്‍പ്പാക്കികൊണ്ടാണ് വിധി. ക്രിമിനല്‍ കേസില്‍ പ്രതിയാണെന്ന് കരുതി കന്യാകാത്വ പരിശോധന നടത്താന്‍ കഴിയില്ല. ഇരയാണോ, പ്രതിയാണോ എന്നതൊന്നും ഇത്തരം പരിശോധന നടത്തുന്നതിന് ന്യായീകരണമല്ലെന്ന് കോടതി വിധിച്ചു.
പൗരന്റെ സ്വകാര്യതയും അന്തസ്സും ലംഘിക്കുന്നതാണിതെന്നും അതിനാല്‍ ഒരു കാരണവശാലും കന്യകാത്വ പരിശോധന നടത്തരുതെന്നും വിധിയില്‍ നിര്‍ദേശിച്ചിട്ടുണ്ട്. ക്രിമിനല്‍ കേസില്‍ നടപടി പൂര്‍ത്തിയായ ശേഷം സി.ബി.ഐക്കെതിരെ മാനനഷ്ടത്തിനും മനുഷ്യാവകാശ ലംഘനത്തിനും കേസ് നല്‍കാന്‍ സിസ്റ്റര്‍ സെഫിക്ക് അവകാശമുണ്ടെന്നും ഡല്‍ഹി ഹൈക്കോടതി വിധിച്ചു.
കന്യാകാത്വ പരിശോധനക്കെതിരെ നല്‍കിയ പരാതി നേരത്തെ മനുഷ്യാവകാശ കമ്മീഷന്‍ തള്ളിയിരുന്നു. ഇതിനെതിരെ കൂടിയാണ് സിസ്റ്റര്‍ സെഫി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്.
സിസ്റ്റര്‍ സെഫി വിദേശത്തുപോയി കന്യാചര്‍മം കൃത്രിമമായി വച്ച് പിടിപ്പിച്ചു എന്നതായിരുന്നു സിബിഐ സംഘത്തിന്റെ കണ്ടെത്തല്‍. ഇത് കേട്ടപാതി കേള്‍ക്കാത്തപാതി മാധ്യമങ്ങള്‍ അത് ആഘോഷമാക്കി. സങ്കല്‍പ്പങ്ങളും അനുമാനങ്ങളും വച്ച് കഥകളിറക്കി. പമ്മന്റെ നോവല്‍വായിക്കുന്ന ലാഘവത്തോടെ ആളുകള്‍ അത് വായിച്ചു രസിച്ചു. ഇപ്പോഴത്തെ കോടതി വിധി ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുന്നതാണ്. കന്യകാത്വ പരിശോധന എന്ന നടപടി വളരെ അപമാനകരവും അപരിഷ്കൃതവുമാണെന്നു വ്യക്തമായിരിക്കുകയാണ്.