വിദേശം

വോക്കിംഗില്‍ കൊല്ലപ്പെട്ട പത്തു വയസുകാരിയുടെ പിതാവ് ഷെരീഫിനെ തേടി പാക് പോലീസും


വോക്കിംഗില്‍ അതിദാരുണമായി കൊല്ലപ്പെട്ട സാറാ ഷെരീഫ് എന്ന പത്തു വയസ്സുകാരിയുടെ പിതാവിനെ കണ്ടെത്താന്‍ പാകിസ്ഥാന്‍ പോലീസും അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നതിന് ഒരു ദിവസം മുന്‍പായിരുന്നു 31 കാരനായ പിതാവ് മാലിക് ഉര്‍ഫാന്‍ ഷാരിഫ് മറ്റ് രണ്ടു പേര്‍ക്കൊപ്പം യു കെ വിട്ടത്. വോക്കിംഗിന് സമീപത്തുള്ള ഹോര്‍സല്‍ വില്ലേജില്‍ മാലികിന്റെ വീട്ടിലായിരുന്നു ഈ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. യു കെയില്‍ ട്രക്ക് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു ഇയാള്‍.


പാകിസ്ഥാനിലെ ഝലം നഗരത്തിലുള്ള കുടുംബ വീട്ടില്‍ കഴിഞ്ഞയാഴ്ച്ച ഇയാള്‍ എത്തിയതായി ഇയാളുടെ സഹോദരനെ ഉദ്ധരിച്ച് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മാത്രമല്ല, പാകിസ്ഥാന്‍ പോലീസ് ഇവിടെയെത്തി ഇയാളെ കുറിച്ച് അന്വേഷിച്ചതായും റിപ്പോര്‍ട്ടിലുണ്ട്. കുടുംബത്തോടൊപ്പമല്ലാതെ ഒറ്റക്കാണ് ഇയാള്‍ കുടുംബ വീട്ടില്‍ എത്തിയതെന്നും അധികം വൈകാതെ ഇയാള്‍ അപ്രത്യക്ഷനായതായും സഹോദരന്‍ പറയുന്നു. ഝലം നഗരത്തില്‍ തന്നെ ഏതോ ഒരു വാടക വീട്ടില്‍ തന്നെ ഇയാള്‍ ഒളിവിലാണെന്നാണ് ചിലര്‍ പറയുന്നതെന്നും സഹോദരന്‍ പറയുന്നു. അതല്ല, ഇയാളുടെ ഭാര്യാവീട്ടുകാര്‍ താമസിക്കുന്ന മിര്‍പൂരിലേക്ക് ഇയാള്‍ പോയെന്നും ചിലര്‍ പറയുന്നുണ്ട്.


കഴിഞ്ഞയാഴ്ച്ച രണ്ടു തവണ പാക് പോലീസ് വീട്ടിലെത്തി തിരച്ചില്‍ നടത്തിയതായി മാലികിന്റെ സഹോദരന്‍ ഷറീഫ് പറയുന്നു. അയാളുടെയും മറ്റ് കുടുംബാംഗങ്ങളുടെയും ഫോട്ടോകള്‍ എടുത്തുകൊണ്ടു പോയതായും സഹോദരന്‍ വെളിപ്പെടുത്തി. മാലികിനെ കുറിച്ച് വിവരങ്ങള്‍ എന്തെങ്കിലും ലഭിച്ചാല്‍ പോലീസിനെ അറിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം പാകിസ്ഥാനിലെ അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന ചോടാല പോലീസ് സ്റ്റേഷനിലെ വക്താവും സ്ഥിരീകരിച്ചു. അന്വേഷണം ത്വരിത ഗതിയിലാണെന്നും എത്രയും പെട്ടെന്ന് ഇയാളെ അറസ്റ്റ് ചെയ്യാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും പോലീസ് വക്താവ് അറിയിച്ചു.


സറയുടെ മൃതദേഹം കണ്ടെത്തുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പായിരുന്നു ഇയാള്‍ പാകിസ്ഥാനിലേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്തതെന്ന് തെളിഞ്ഞിട്ടുണ്ട്. പ്രദേശത്തെ ഒരു ട്രാവല്‍ ഏജന്റായിരുന്നു 5000 പൗണ്ടിന്റെ ടിക്കറ്റുകള്‍ ബുക്ക് ചെയ്തത്. പ്രായപൂര്‍ത്തിയായ മൂന്നു പേര്‍ക്കും അഞ്ച് കുട്ടികള്‍ക്കുമായിരുന്നു ടിക്കറ്റ് ബുക്ക് ചെയ്തതെന്ന് ഏജന്റും സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാള്‍ നേരത്തെ ഒരു പോളിഷ് വനിതയ്ക്കൊപ്പമായിരുന്നു താമസമെന്നും അതിനാല്‍, ഇയാളുമായി ഏറെ ബന്ധം പുലര്‍ത്താറില്ലായിരുന്നു എന്നും മാലികിന്റെ സഹോദരന്‍ പറഞ്ഞതായി ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.


ക്രിമിനലുകളെ പരസ്പരം കൈമാറുന്നതിനുള്ള കരാര്‍ ബ്രിട്ടനും പാകിസ്ഥാനും തമ്മില്‍ ഇല്ല.

  • കാനഡയിലെ ഇന്ത്യാക്കാര്‍ക്ക് അതീവ ജാഗ്രത നിര്‍ദ്ദേശം
  • അടിയും തിരിച്ചടിയും; കനേഡിയന്‍ നയതന്ത്രജ്ഞനെ ഇന്ത്യയും പുറത്താക്കി
  • കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും ഭാര്യയും പിരിയുന്നു; 'അഗാധ സ്നേഹത്തില്‍' തുടരും!
  • ആമസോണ്‍ വനത്തില്‍ 4കുട്ടികളുടെ ജീവന്‍ രക്ഷിച്ചത് കപ്പ പൊടി
  • ട്രംപിനെതിരെ കുറ്റം ചുമത്തി, ഫെഡറല്‍ ക്രിമിനല്‍ കുറ്റങ്ങള്‍ നേരിടുന്ന ആദ്യ മുന്‍ പ്രസിഡന്റ്
  • വൈറ്റ് ഹൗസിലേയ്ക്ക് ട്രക്ക് ഇടിച്ച് കയറ്റി അക്രമം; 19 വയസുള്ള ഇന്ത്യന്‍ ഇന്ത്യന്‍ വംശജന്‍ അറസ്റ്റില്‍
  • പീഡന കേസില്‍ ട്രംപിന് തിരിച്ചടി; 50 ലക്ഷം ഡോളര്‍ നഷ്ട പരിഹാരം നല്‍കണം
  • തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്കു മുമ്പ് പ്രധാനമന്ത്രി സ്ഥാനാര്‍ഥി പ്രസവിച്ചു
  • ട്രംപിനെതിരെ ബലാത്സംഗം ആരോപണവുമായി മാധ്യമപ്രവര്‍ത്തക ; പച്ചക്കള്ളമെന്ന് ട്രംപ്
  • അവിഹിതം മറച്ചുവെക്കാന്‍ നീലച്ചിത്ര നടിക്ക് പണം; ഡൊണാള്‍ഡ് ട്രംപ് അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions