അമേരിക്കയെ ഞെട്ടിച്ചു വീണ്ടും കൂട്ടക്കൊല . 10 കിലോമീറ്ററിനുള്ളില്‍ മൂന്നിടത്ത് അക്രമി നടത്തിയ വെടിവെപ്പില്‍ 22 പേര്‍ കൊല്ലപ്പെട്ടു. അറുപതിലേറെ പേര്‍ക്ക് പരുക്ക് പറ്റി. ലൂവിസ്റ്റണിലെ ബോളിങ് അലി, ഒരു ബാര്‍, വാള്‍മാര്‍ട്ടിന്റെ വിതരണകേന്ദ്രം എന്നിവിടങ്ങളിലാണ് വെടിവെപ്പ് നടന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നാല്‍പതുകാരനായ റോബര്‍ട്ട് കാഡ് എന്നയാളാണ് അക്രമി എന്ന് തിരിച്ചറിഞ്ഞെങ്കിലും ഇയാളെ പിടികൂടാന്‍ സാധിച്ചിട്ടില്ല. അക്രമിയുടേതെന്ന് കരുതുന്ന വാഹനം ലൂവിസ്റ്റണില്‍ നിന്ന് 13 കിലോമീറ്ററോളം മാറി ലിസ്ബണ്‍ നഗരത്തില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്.
ആര്‍മി റിസേര്‍വിസ്റ്റും, ആയുധ ഇന്‍സ്ട്രക്ടറുമാണ് അക്രമി. രാത്രി 7.15-ഓടെ സ്‌പെയര്‍ടൈം ബൗളിംഗ് ആലിയില്‍ പ്രവേശിക്കുന്ന പ്രതിയുടെ ചിത്രം പോലീസ് പുറത്തുവിട്ടു. ഇവിടെ നിന്നുമാണ് പോലീസിന് ആദ്യം ഫോണ്‍ കോള്‍ ലഭിച്ചത്. പിന്നാലെ ഒരു ബാറിലും, വാള്‍മാര്‍ട്ട് ഡിസ്ട്രിബ്യൂഷന്‍ സെന്ററിലും അക്രമം നടന്നതായും വിവരം ലഭിച്ചു.
എആര്‍ 15 സ്‌റ്റൈല്‍ റൈഫിളുമായി എത്തിയ കാര്‍ഡ് ബൗളിംഗ് ആലിയിലാണ് ആദ്യം ജനങ്ങള്‍ക്ക് നേരെ നിറയൊഴിച്ചത്. ഇയാള്‍ സഞ്ചരിച്ച വാഹനം കണ്ടെത്തിയിട്ടുണ്ട്. ആയുധങ്ങളുമായി കറങ്ങുന്ന പ്രതി അപകടകാരിയാണെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി. വാഹനം കണ്ടെത്തിയ ലിസ്ബണില്‍ ജനങ്ങളോട് വീടുകളില്‍ തുടരാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
22 പേര്‍ മരിച്ചതായാണ് ലൂവിസ്ടണ്‍ സിറ്റി അഡ്മിനിസ്‌ട്രേറ്റര്‍ സ്ഥിരീകരിക്കുന്നത്. ഈ വര്‍ഷം നടന്ന ഏറ്റവും വലിയ കൂട്ടക്കൊലയില്‍ കൂടുതല്‍ മരണങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ബൗളിംഗ് ആലിയില്‍ കുട്ടികളുടെ പാര്‍ട്ടി നടക്കവെയാണ് അക്രമം. ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയുമായി സ്റ്റേറ്റ് ഡിന്നര്‍ നടക്കവെയാണ് സംഭവത്തെ കുറിച്ച് പ്രസിഡന്റ് ജോ ബൈഡനെ അറിയിച്ചത്.