ബിസിനസ്‌

വര്‍ധനയില്ലെങ്കിലും പലിശ നിരക്കുകള്‍ ഉടനെയൊന്നും കുറയില്ലെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മേധാവി

പണപ്പെരുപ്പം നിയന്ത്രിക്കാനായി പലിശ നിരക്കുകള്‍ കുത്തനെ വര്‍ദ്ധിപ്പിച്ച ബാങ്ക് ഓഫ് ഇംഗ്ലണ്ട് നടപടി വലിയ പ്രത്യാഘാതം സൃഷ്ടിച്ചിരുന്നു. തുടരെ 14 തവണ കൂടി അടിസ്ഥാന പലിശനിരക്ക് 5.25 ശതമാനത്തില്‍ തുടരുകയാണ്. രണ്ടുതവണയായി പലിശനിരക്ക് കൂട്ടിയിട്ടില്ലെങ്കിലും കുറയ്ക്കാന്‍ സാധ്യതയില്ല. ഉടനെയൊന്നും പലിശ നിരക്കുകള്‍ കുറയില്ലെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മേധാവി ആന്‍ഡ്രൂ ബെയ്‌ലി പറയുന്നു.


പണപ്പെരുപ്പം കുറയുന്ന സാഹചര്യത്തില്‍ പലിശ നിരക്കുകള്‍ കുറയാനുള്ള സാധ്യത തെളിഞ്ഞ് വരുമ്പോഴാണ് ഇതിന് വിരുദ്ധമായ നിലപാട് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മേധാവി പങ്കുവെയ്ക്കുന്നത്. പ്രതീക്ഷിക്കുന്ന വിധത്തില്‍ മുന്‍കൂട്ടി ഒരു പലിശ നിരക്ക് കുറയ്ക്കലിനുള്ള സാധ്യതയാണ് ആന്‍ഡ്രൂ ബെയ്‌ലി തള്ളിയത്. ഒപ്പം ദീര്‍ഘകാലം ഈ ഉയര്‍ന്ന പലിശകള്‍ സഹിക്കേണ്ടി വരുമെന്നും അദ്ദേഹം സൂചന നല്‍കുന്നു.


പണപ്പെരുപ്പം 2 ശതമാനമായി കുറയ്ക്കണമെന്ന ലക്ഷ്യം ഇനിയും എത്തിച്ചേര്‍ന്നിട്ടില്ലെങ്കിലും നിരക്ക് കുറയുന്നത് ശുഭകരമാണെന്ന് ബാങ്ക് ഗവര്‍ണര്‍ പറയുന്നു. കഴിഞ്ഞ ആഴ്ച ചേര്‍ന്ന മോണിറ്ററി പോളിസി കമ്മിറ്റി ഹെഡ്‌ലൈന്‍ ലെവല്‍ 5.25 ശതമാനത്തില്‍ നിലനിര്‍ത്താന്‍ തീരുമാനിച്ചിരുന്നു. അടുത്ത വര്‍ഷത്തോടെ നിരക്ക് താഴ്ന്ന് തുടങ്ങുമെന്ന് ഇതോടെ അഭ്യൂഹങ്ങള്‍ പ്രചരിച്ചു. എന്നാല്‍ ബാങ്കിന്റെ പ്രവചനങ്ങള്‍ പ്രകാരം പണപ്പെരുപ്പം ലക്ഷ്യമിട്ട 2 ശതമാനമത്തിലെത്താന്‍ 2025 അവസാനമെങ്കിലും ആകുമെന്ന് ബെയ്‌ലി ചൂണ്ടിക്കാണിച്ചു.


'നിരക്കുകള്‍ കുറയ്ക്കുന്നതിനെ കുറിച്ച് സംസാരിക്കാന്‍ സമയമായിട്ടില്ല. വിപണികള്‍ പലതും മുന്‍കൂട്ടി തീരുമാനിക്കും. എന്നാല്‍ ഞങ്ങളുടെ നിലപാട് വ്യക്തമാണ്. കുറച്ച് കാലത്തേക്ക് ഈ നയനിയന്ത്രണം നിലവിലുണ്ടാകും. ഞങ്ങളുടെ നിരീക്ഷണം അനുസരിച്ച് രണ്ട് വര്‍ഷത്തിനുള്ളില്‍ ലക്ഷ്യം നേടും', ഗവര്‍ണര്‍ വ്യക്തമാക്കി.


ബാങ്ക് ഓഫ് ഇംഗ്ലണ്ട് രാജ്യത്തെ പണപ്പെരുപ്പം നിയന്ത്രിക്കാന്‍ സ്വീകരിച്ച നടപടികള്‍ ഏറെ വൈകിപ്പോയെന്ന് വിമര്‍ശനം കേട്ടിരുന്നു. 15 വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന പലിശ നിരക്കുകളാണ് യുകെ നേരിടുന്നത്. ജി7 ധനിക രാജ്യങ്ങളിലെ ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പം യുകെയിലാണ്. പണപ്പെരുപ്പം കുറഞ്ഞതായി വ്യക്തമായതോടെ പലിശ നിരക്കുകള്‍ കുറയ്ക്കാനും, നികുതി വെട്ടിക്കുറച്ച് സാമ്പത്തിക പ്രതിസന്ധിയുടെ ആഘാതം കുറയ്ക്കാനുമുള്ള മുറവിളി തുടങ്ങി. പ്രത്യേകിച്ച് അടുത്ത പൊതുതെരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുമ്പോള്‍ ഇത് ടോറികളെ സംബന്ധിച്ച് സുപ്രധാനമാണ്. യുകെ നിലവില്‍ സാമ്പത്തിക മാന്ദ്യത്തില്‍ അല്ലെങ്കിലും, ചെറിയതോതില്‍ മാത്രമുള്ള വളര്‍ച്ച നിരക്ക് ആശങ്ക ഉണ്ടാക്കുന്നുണ്ട്.

  • ഓട്ടം സ്‌റ്റേറ്റ്‌മെന്റില്‍ ഇന്‍കം ടാക്‌സ് , നാഷണല്‍ ഇന്‍ഷുറന്‍സ് ഇളവുകള്‍ക്കു സാധ്യത
  • പണപ്പെരുപ്പം 4.8 ശതമാനമായി ഇടിഞ്ഞതായി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; പലിശ നിരക്കില്‍ മാറ്റമില്ല
  • പലിശനിരക്ക് വര്‍ധനയുടെ പ്രത്യാഘാതം: 27 ലക്ഷം പേര്‍ക്ക് അപ്രതീക്ഷിത ടാക്സ് ബില്‍ വരും
  • ഭക്ഷ്യ വില കുറഞ്ഞപ്പോള്‍ ഇന്ധന വില കൂടി; പണപ്പെരുപ്പ നിരക്കില്‍ ഇടിവില്ല
  • ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയില്‍ ചെറിയതോതില്‍ വളര്‍ച്ച; പലിശ നിരക്കുകള്‍ മാറ്റമില്ലാതെ തുടരും
  • പണപ്പെരുപ്പം താഴ്ന്നതിനൊപ്പം പൗണ്ടും ഇടിഞ്ഞു; പത്ത് മാസത്തെ താഴ്ന്ന നിലയില്‍ കറന്‍സി
  • തുടര്‍ച്ചയായ 15-ാം തവണയും ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകള്‍ കൂട്ടുമോ?
  • യുകെയില്‍ വീട് വാങ്ങാനൊരുങ്ങുന്നവര്‍ ഇനി ഡെപ്പോസിറ്റിനായി 11,500 പൗണ്ട് അധികമായി കണ്ടെത്തേണ്ട സ്ഥിതി
  • പലിശ നിരക്ക് 5.25% ആയി ഉയര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്ഗേജുകള്‍ ഇനിയും ഉയരും
  • പണപ്പെരുപ്പം കുറഞ്ഞിട്ടും മറ്റൊരു പലിശ നിരക്ക് വര്‍ദ്ധനവിന് കളമൊരുക്കി ബാങ്ക് ഓഫ് ഇംഗ്ലണ്ട്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions