പോളണ്ടില്‍ മലയാളി യുവാവിന്റെ മരണം; പോസ്റ്റുമോര്‍ട്ടത്തില്‍ തലയില്‍ ക്ഷതം
തൃശ്ശൂര്‍: പോളണ്ടില്‍ രണ്ടു മാസം മുന്‍പ് ദുരൂഹസാഹചര്യത്തില്‍ മരിച്ച പെരിങ്ങോട്ടുകര സ്വദേശിയായ ആഷിക് രഘു(23)വിന്റെ മരണത്തിന്റെ സത്യാവസ്ഥ തേടികുടുംബം. സാധാരണ മരണം എന്ന രീതിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്യാതെ കയറ്റിയയച്ച മൃതദേഹം, നാട്ടില്‍ പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കിയപ്പോള്‍ തലക്കേറ്റ ക്ഷതം കണ്ടെത്തുകയായിരുന്നു.
സുഹൃത്തുക്കള്‍ക്കൊപ്പം നടന്ന ഈസ്റ്റര്‍ ആഘോഷത്തിലുണ്ടായ പ്രശ്നങ്ങളാണ് ഇതിനു പിന്നിലെന്നും വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഇന്ത്യന്‍ എംബസിയില്‍ അപേക്ഷ നല്‍കിയിട്ടും ഇതുവരെ വീട്ടുകാര്‍ക്ക് മറുപടി ലഭിച്ചിട്ടില്ല. പെരിങ്ങോട്ടുകര സ്വദേശികളായ അമ്പാട്ടുവീട്ടില്‍ അഭിലാഷ്-ബിന്ദു ദമ്പതിമാരുടെ രണ്ടു മക്കളിലൊരാളാണ് മരിച്ച ആഷിക് രഘു. ഒരു വര്‍ഷം മുന്‍പാണ് അയല്‍വാസിയായ യുവാവു മുഖേന ആഷിക് ജോലിതേടി പോളണ്ടിലെത്തിയത്. മരിക്കുന്നതിന് ഏതാനും മാസം മുന്‍പ് ഫുഡ് ഡെലിവറി ചെയ്യുന്ന ജോലി തുടങ്ങിയിരുന്നു. മലയാളികളായ രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പമാണ് ആഷിക് താമസിച്ചിരുന്നത്.
ഏപ്രില്‍ ഒന്നിന് ആഷിക് മരിച്ചതായി വീട്ടില്‍ സന്ദേശമെത്തി. താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തിയെന്നാണ് സുഹൃത്തുക്കള്‍ ആദ്യം പറഞ്ഞത്.
ഇതുപ്രകാരം സ്വാഭാവികമരണമെന്ന് പോളണ്ടിലെ പ്രോസിക്യൂട്ടര്‍ വിധിയെഴുതി പോസ്റ്റ്‌മോര്‍ട്ടം നടത്താതെ മൃതദേഹം കയറ്റിയയക്കാന്‍ അനുമതി നല്‍കി. ഇതിനിടയില്‍ ആഷിക്കിന്റെ സുഹൃത്തുക്കളുടെ സംസാരത്തില്‍ സംശയംതോന്നിയ അച്ഛന്‍ മൃതദേഹം നാട്ടിലെത്തുമ്പോള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനായി പോലീസില്‍ അപേക്ഷ നല്‍കി. ആഷിക്കിന്റെ മരണം നടന്ന ദിവസം ഏഴ് സുഹൃത്തുക്കള്‍ ചേര്‍ന്ന് പാര്‍ട്ടിയില്‍ പങ്കെടുത്തതായും അവസാനം ഇവര്‍ തമ്മില്‍ തര്‍ക്കം നടന്നതായും സുഹൃത്തുക്കള്‍ മാറ്റിപ്പറഞ്ഞെന്ന് കുടുംബം ആരോപിക്കുന്നു.
12-ന് നാട്ടിലെത്തിച്ച മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തപ്പോള്‍ 'തലക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് കണ്ടെത്തി. ശരീരത്തില്‍ അഞ്ചിടത്തായി പരിക്കുകളും കണ്ടെത്തി. റീ പോസ്റ്റ്‌മോര്‍ട്ടസാധ്യത കണക്കിലെടുത്ത് ആഷിക്കിന്റെ മൃതദേഹം ലാലൂരില്‍ മറവുചെയ്യുകയാണുണ്ടായത്.