ലോകകായിക മാമാങ്കത്തിന് പാരീസില്‍ വര്‍ണാഭമായ തുടക്കം. ലിംഗ സമത്വത്തിന്റെ പ്രതീകമായി രണ്ടുപേരാണ് ദീപശിഖ തെളിയിച്ചത്. ദീപം തെളിച്ചത് ഇതിഹാസ ഫ്രഞ്ച് ഒളിംപ്യന്‍മാരായ ടെഡ്ഡി റൈനറും, മറീ ജോസെ പെരക്കും ചേര്‍ന്നാണ് . ഇനി രണ്ടാഴ്ച ലോകത്തിന്റെ കണ്ണ് പാരീസിലാണ്. ഒളിംപിക് ദീപശിഖയെ ഫ്രാന്‍സിന്റെ പതാകയുടെ നിറത്തിലുള്ള വര്‍ണക്കാഴ്ച്ചയൊരുക്കിയാണ് സെയ്ന്‍ നദിയില്‍ സ്വീകരിച്ചത്
ഫ്രാന്‍സില്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായമേറിയ ഒളിംപിക് ചാംപ്യന്‍ ഉള്‍പ്പടെ നിരവധി സൂപ്പര്‍ താരങ്ങള്‍ ദീപശിഖ കൈമാറിയെങ്കിലും 2024 പാരിസ് ഒളിംപിക്‌സിന് ആര് തിരികൊളുത്തുമെന്ന ആകാംക്ഷ അവസാന നിമിഷംവരെ സംഘാടകര്‍ കാത്തുസൂക്ഷിച്ചു,. ജൂഡോ താരമായിരുന്ന റൈനര്‍ ഒളിംപിക്‌സില്‍ മൂന്ന് സ്വര്‍ണവും, ലോക ചാംപ്യന്‍ഷിപ്പില്‍ പതിനൊന്ന് സ്വര്‍ണവും നേടിയ താരമാണ്. 1992, 1996 ഒളിംപിക്‌സുകളിലായി ഫ്രാന്‍സിന് വേണ്ടി മൂന്ന് സ്വര്‍ണം നേടിയിട്ടുള്ള താരമാണ് മറീ ജോസെ ലപെരക്ക്.
ആദ്യമായാണ് ഒളിംപിക്‌സില്‍ രണ്ടുതാരങ്ങള്‍ ചേര്‍ന്ന് ദീപശിഖ തെളിക്കുന്നത്. ലിംഗ സമത്വത്തിന്റെ പ്രതീകമായാണ് സംഘാടകര്‍ ദീപം തെളിക്കാന്‍ രണ്ടുതാരങ്ങളെ തെരഞ്ഞെടുത്തത്. ഒളിംപിക്‌സ് ചരിത്രത്തില്‍ ആദ്യമായി സ്ത്രീകള്‍ പങ്കെടുത്തത് 1900ലെ പാരിസ് ഒളിംപിക്‌സിലായിരുന്നു. ഒളിംപിക്‌സിലെ സ്ത്രീപുരുഷ അനുപാതം നേര്‍പകുതിയായി ഉയര്‍ന്നത് ഈ ഒളിംപിക്‌സിലും. അതേസമയം, സെയ്ന്‍ നദിക്കരയില്‍ നടന്ന പ്രൌഡ ഗംഭീരമായ ചടങ്ങിലെ മാര്‍ച്ച് പാസ്റ്റില്‍ ആദ്യമെത്തിയത് ഗ്രീക്ക് ടീമായിരുന്നു.
ഒളിംപിക് ദീപശിഖയെ ഫ്രാന്‍സിന്റെ പതാകയുടെ നിറത്തിലുള്ള വര്‍ണക്കാഴ്ച്ചയൊരുക്കിയാണ് സെയ്ന്‍ നദിയില്‍ സ്വീകരിച്ചത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍, രാജ്യാന്തര ഒളിംപിക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാഷ് തുടങ്ങി നിരവധി പ്രമുഖര്‍ അണിനിരന്ന ഉദ്ഘാടന ചടങ്ങ് കായിക ലോകത്തെ വിസ്മയിപ്പിച്ചുയ സെന്‍ നദിയിലൂടെ 80 ബോട്ടുകളിലായി കായിക താരങ്ങളുടെ മാര്‍ച്ച് പാസ്റ്റ് നടന്നു. ഉദ്ഘാടന പരിപാടികള്‍ മൂന്നു മണിക്കൂറിലേറെ നീണ്ടു.
12 വിഭാഗങ്ങളില്‍ നിന്നായി 78 പേരാണ് ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചത്. ഹോണ്ടുറാസിനു പിന്നാലെയാണ് ഇന്ത്യന്‍ താരങ്ങളെയും വഹിച്ചുകൊണ്ടുള്ള നൗക സെന്‍ നദിയിലൂടെ എത്തിയത്. 84–ാമതായിട്ടായിരുന്നു ഇന്ത്യന്‍ താരങ്ങളുടെ വരവ്. പി.വി. സിന്ധുവും ശരത് കമലും ടീമിനെ നയിച്ചു.