ജനുവരിയില്‍ മാത്രം യുകെയില്‍ 600-ലേറെ ഇമിഗ്രേഷന്‍ അറസ്റ്റുകള്‍ നടന്നതായി കണക്കുകള്‍. ബോര്‍ഡര്‍ ഫോഴ്‌സ് അധികൃതര്‍ എണ്ണൂറിലേറെ റെയ്ഡുകളും സംഘടിപ്പിച്ചതായി ഹോം ഓഫീസ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ജനുവരിയെ അപേക്ഷിച്ച് ഇത് 73% വര്‍ധനവാണെന്ന് ലേബര്‍ ഗവണ്‍മെന്റ് ചൂണ്ടിക്കാണിക്കുന്നു.
തെരഞ്ഞെടുപ്പിന് ശേഷം അതിര്‍ത്തി സംരക്ഷണം മെച്ചപ്പെട്ടതിന് ഉദാഹരണമായാണ് ലേബര്‍ ഈ കണക്കുകളെ അവതരിപ്പിക്കുന്നത്. വോട്ടര്‍മാര്‍ ഏറ്റവും പ്രാധാന്യത്തോടെ കാണുന്ന വിഷയമാണ് ഇതെന്ന് തിരിച്ചറിഞ്ഞാണ് നീക്കം. ടോറികള്‍ക്കും, റിഫോം യുകെയ്ക്കും മുന്നില്‍ മേല്‍ക്കൈ നേടാനുള്ള അവസരമായാണ് ഇതിനെ ലേബര്‍ സര്‍ക്കാര്‍ കാണുന്നത്.
ജൂലൈ മുതല്‍ 5424 റെയ്ഡുകളും, 3930 അറസ്റ്റുകളും നടന്നതായി ഹോം ഓഫീസ് വ്യക്തമാക്കുന്നു. റെസ്റ്റൊറന്റുകള്‍, ടേക്ക്എവെ, കഫെ, കാര്‍ വാഷ്, നെയില്‍ ബാര്‍, വേപ്പ് ഷോപ്പുകള്‍ തുടങ്ങിയ ബിസിനസ്സുകള്‍ കേന്ദ്രീകരിച്ചാണ് അറസ്റ്റ് അധികവും നടക്കുന്നത്. തെരഞ്ഞെടുപ്പിന് ശേഷം 16,400-ലേറെ ആളുകളെ നാടുകടത്തിയെന്നും ലേബര്‍ പറയുന്നു. ഇന്ത്യന്‍ റെസ്റ്റോറെന്റുകള്‍, കോഫി ഷോപ്പുകള്‍, കാര്‍വാഷ് സെന്ററുകള്‍, കണ്‍വീനിയന്‍സ് സ്റ്റോറുകള്‍ എന്നിവിടങ്ങളിലാണ് പ്രധാനമായും റെയ്ഡ് നടന്നത്.
ഏറെ നാളായി അനധികൃത കുടിയേറ്റക്കാരെ ചൂഷണം ചെയ്യുന്നതാണ് ബിസിനസ്സുകളുടെ രീതി, നടപടി ഇല്ലാത്തതിനാല്‍ അനധികൃതമായി ജോലി ചെയ്യാന്‍ എത്തുന്നവരുടെ എണ്ണമേറുകയും ചെയ്തു, ഹോം സെക്രട്ടറി വെറ്റ് കൂപ്പര്‍ പറഞ്ഞു. അധികാരത്തിലെത്തിയതിന് പിന്നാലെ ലേബര്‍ ഗവണ്‍മെന്റ് റുവാന്‍ഡ പദ്ധതി റദ്ദാക്കിയിരുന്നു.
തദ്ദേശീയരെ വിവിധ ജോലികള്‍ക്കായി പരിശീലിപ്പിക്കുന്നത് വഴി ജോലിക്കാരെ പുറമെ നിന്നും എത്തുന്നത് കുറച്ച് ഇമിഗ്രേഷന്‍ കണക്കുകള്‍ വെട്ടിച്ചുരുക്കാമെന്നാണ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ ലക്ഷ്യമിടുന്നത്.
കുടിയേറ്റക്കാരുടെ വരവ് തടയാന്‍ ഒറ്റ പദ്ധതി കൊണ്ട് കാര്യമില്ലെന്ന് പറയുന്ന മൈഗ്രേഷന്‍ അഡൈ്വസറി കമ്മിറ്റി കൂടുതല്‍ വിസാ നിയന്ത്രണങ്ങളാണ് ലക്ഷ്യമിടുന്നതെന്ന് വ്യക്തം.