യുകെയിലേക്കു വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ആശ്രിതരെ കൊണ്ടുവരുന്നതിനുള്ള ഡിപ്പെന്‍ഡന്റ് വിസ നിര്‍ത്തലാക്കിയതിനു പുറമെ ഗ്രാഡ്വേറ്റ് വിസ നയത്തിലും മാറ്റം കൊണ്ടുവരുന്നു. ഇതിന്റെ പേരില്‍ ഹോം ഓഫീസിനും വിദ്യാഭ്യാസ വകുപ്പിനുമിടയില്‍ സംഘര്‍ഷം സൃഷ്ടിച്ചിരിക്കുകയാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
പഠനം പൂര്‍ത്തിയാക്കിയതിന് ശേഷം രണ്ട് വര്‍ഷം യുകെയില്‍ തുടരണമെങ്കില്‍ വിദ്യാര്‍ത്ഥികള്‍ ഗ്രാഡ്വേറ്റ് ലെവല്‍ ജോലി നേടിയിരിക്കണം എന്ന നിര്‍ദ്ദേശമുണ്ടെന്നാണ് ഫിനാന്‍ഷ്യല്‍ ടൈംസിന്റെ റിപ്പോര്‍ട്ട് പറയുന്നത്. നിലവില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് പഠനം പൂര്‍ത്തിയായതിന് ശേഷം, തൊഴില്‍ ലഭിച്ചില്ലെങ്കില്‍ പോലും രണ്ട് വര്‍ഷക്കാലം ബ്രിട്ടനില്‍ തുടരാം. ഇതിലാണ് മാറ്റം വരുന്നത്.
നെറ്റ് ഇമിഗ്രേഷന്‍ കുറച്ചുകൊണ്ടുവരാന്‍ വേണ്ട നടപടികള്‍ എടുക്കാന്‍ പ്രധാനമന്ത്രി ഹോം ഓഫീസിനോട് ആവശ്യപ്പെട്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, ഇതിനെതിരെ വിമര്‍ശനവുമുണ്ട്. നിലവില്‍ തൊഴില്‍ ഇല്ലെങ്കിലും വിദ്യാര്‍ത്ഥികള്‍ക്ക് പഠനശേഷം രണ്ട് വര്‍ഷം വരെ ബ്രിട്ടനില്‍ നില്‍ക്കാം. മൈഗ്രേഷന്‍ അഡൈ്വസറി കമ്മിറ്റി നടത്തിയ ഒരു പഠനത്തില്‍ തെളിഞ്ഞത്, പഠനം പൂര്‍ത്തിയായി ജോലിക്ക് കയറുന്ന വിദേശ വിദ്യാര്‍ത്ഥികളില്‍ 60 ശതമാനം പേര്‍ക്കും പ്രതിവര്‍ഷം 30,000 പൗണ്ടില്‍ താഴെ മാത്രം ശമ്പളമാണെന്നാണ്. ശരാശരി ഗ്രാഡ്വേറ്റ് ശമ്പളത്തിലും കുറവ്.
യൂണിവേഴ്‌സിറ്റികള്‍ക്ക് മേല്‍ പുതിയ നയം വിപരീത ഫലം ഉണ്ടാക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ ആശങ്ക. വിദേശ വിദ്യാര്‍ത്ഥികളുടെ വരവ് കുറഞ്ഞാല്‍ യൂണിവേഴ്‌സിറ്റികളുടെ നിലനില്‍പ്പ് തന്നെ ഭീഷണിയാകും. ഒപ്പം രാജ്യത്തിനും സാമ്പത്തിക തിരിച്ചടി നേരിടും.
വിദ്യാര്‍ത്ഥികള്‍ക്ക് അനുഭവ പരിചയവും ജോലിയും നേടുന്നതിനാണ് രണ്ട് വര്‍ഷത്തെ സമയം നല്‍കിയിരുന്നത്. പുതിയ മാറ്റം വിദ്യാര്‍ത്ഥികളെ യുകെയില്‍ നിന്ന് മാറി മറ്റ് രാജ്യങ്ങളില്‍ പഠിക്കാന്‍ നിര്‍ബന്ധിതരാക്കും. ഇപ്പോള്‍ തന്നെ വിദേശ വിദ്യാര്‍ത്ഥികള്‍ യുകെ ഒഴിവാക്കുന്ന സ്ഥിതിയാണ്.