വിദേശം

ഫ്രാന്‍സിസ് പാപ്പ ഇനി നിത്യതയില്‍

കാലദേശങ്ങള്‍ക്ക് അതീതമായി മാലോകരുടെ ആദരവും പ്രീതിയും സ്നേഹവും പിടിച്ചു പറ്റിയ ഫ്രാന്‍സിസ് പാപ്പ
ഇനി നിത്യതയില്‍. ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ലോകം ഹൃദയഭേദകമായ വിടനല്‍കി . മാര്‍പാപ്പയുടെ ആഗ്രഹപ്രകാരം റോമിലെ സാന്താ മരിയ മാര്‍ജറി ബസിലിക്കയിലാണ് സംസ്കാരച്ചടങ്ങുകള്‍ നടന്നത്. പ്രാദേശിക സമയം എട്ടുമണിയോടെ പൊതുദര്‍ശനം അവസാനിച്ചു. തുടര്‍ന്ന് പ്രാര്‍ഥനകള്‍ക്കുശേഷം സെയ്ന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ നിന്ന് വിലാപയാത്രയുമായി മൃതദേഹം സാന്താമരിയ മാര്‍ജറി ബസിലിക്കയിലേക്ക് കൊണ്ടുപോയി. വന്‍ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു വിലാപയാത്ര. ഫ്രാന്‍സിസ് പാപ്പയുടെ ആഗ്രഹപ്രകാരമാണ് ഇവിടെ സംസ്കാരം നടത്തുന്നത്.

പതിനായിരങ്ങള്‍ അണമുറിയാതെ എത്തിയ പൊതുദര്‍ശനത്തിനൊടുവില്‍ മാര്‍പാപ്പയുടെ ശവപേടകം വെള്ളിയാഴ്ച അര്‍ധരാത്രിയാണ് അടച്ചത്. ആചാരപ്രകാരം പാപ്പയുടെ മുഖം വെള്ളത്തുണികൊണ്ടുമൂടി. ഫ്രാന്‍സിസ് പാപ്പയുടെ കാലത്ത് പുറത്തിറക്കിയ നാണയങ്ങള്‍ അടങ്ങിയ സഞ്ചിയും മാര്‍പാപ്പയായിരിക്കെ ചെയ്ത പ്രവൃത്തികളുടെ ലഘുവിവരണവും പേടകത്തിനുള്ളില്‍ വച്ചു.

കത്തോലിക്കാ സഭയുടെ കാമര്‍ലെംഗോയും (വസ്തുവകകളുടെ ചുമതലക്കാരന്‍) അമേരിക്കയില്‍ നിന്നുള്ള കര്‍ദിനാളുമായ കെവിന്‍ ഫാരലിന്റെ മുഖ്യകാര്‍മികത്വത്തില്‍, മുതിര്‍ന്ന കര്‍ദിനാള്‍മാരുടെ സാന്നിധ്യത്തിലാണു പേടകം അടച്ചത്. ഇന്നലെ വൈകിട്ടു വരെയുള്ള കണക്കനുസരിച്ച് 2.50 ലക്ഷം പേര്‍ പാപ്പയെ അവസാനമായി കാണാനായി എത്തി. സംസ്കാരച്ചടങ്ങുകളുടെ 87 പേജുള്ള ശുശ്രൂഷാക്രമം വത്തിക്കാന്‍ പ്രസിദ്ധീകരിച്ചു.

മരണാനന്തര നടപടികളുടെയും ശുശ്രൂഷകളുടെയും ക്രമം കഴിഞ്ഞ നവംബറില്‍ മാര്‍പാപ്പതന്നെ താല്‍പര്യമെടുത്ത് പരിഷ്കരിച്ചിരുന്നു. ചടങ്ങുകള്‍ കൂടുതല്‍ ലളിതമാക്കി. സൈപ്രസ്, ഓക്, വാക മരത്തടികള്‍ കൊണ്ടു നിര്‍മിച്ച 3 പെട്ടികള്‍ക്കുള്ളിലായി മാ‍ര്‍പാപ്പമാരെ അടക്കം ചെയ്യുന്ന ആചാരത്തിനു പകരം സാധാരണ തടിപ്പെട്ടി മതിയെന്ന് അദ്ദേഹം നിര്‍ദേശിച്ചു.

സംസ്കാര ദിവ്യബലിയില്‍ പ്രമുഖ ലോകനേതാക്കള്‍ പങ്കെടുക്കും. കര്‍ദിനാള്‍ തിരുസംഘത്തിന്റെ തലവന്‍ ജിയോവാനി ബാറ്റിസ്റ്റ റെ മുഖ്യകാര്‍മികത്വം വഹിക്കും. സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍, മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ, കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാട്, മേജര്‍ ആര്‍ച്ച് ബിഷപ് എമെരിറ്റസ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി തുടങ്ങിയവര്‍ സംസ്കാരച്ചടങ്ങില്‍ സഹകാര്‍മികരാകും.

രാഷ്ട്രപതി ദ്രൗപദി മുര്‍മു പാപ്പയുടെ ഭൗതികശരീരത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു. മുര്‍മു ഇന്ന് മറ്റു ലോകനേതാക്കള്‍ക്കൊപ്പം സംസ്കാരച്ചടങ്ങിലും പങ്കെടുക്കുന്നുണ്ട് . കേന്ദ്രമന്ത്രി കിരണ്‍ റിജിജു, കേന്ദ്രസഹമന്ത്രി ജോര്‍ജ് കുര്യന്‍, കേരള സര്‍ക്കാരിന്റെ പ്രതിനിധിയായി മന്ത്രി റോഷി അഗസ്റ്റിന്‍ എന്നിവരും എത്തിയിട്ടുണ്ട്.

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, ബ്രിട്ടിഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍, ഇറ്റലി പ്രധാനമന്ത്രി ജോര്‍ജ മെലോനി, അര്‍ജന്റീന പ്രസിഡന്റ് ഹവിയര്‍ മിലൈ, ഫിലിപ്പീന്‍സ് പ്രസി‍ഡന്റ് ഫെര്‍ഡിനന്‍ഡ് മാര്‍കസ്, യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് തുടങ്ങിയവരും പങ്കെടുക്കുന്നു.

  • അ​മേ​രി​ക്ക​ന്‍ കര്‍ദ്ദിനാള്‍ ലിയോ പതിനാലാമന്‍ പുതിയ ഇടയന്‍
  • ഇന്ത്യ തിരിച്ചടിക്കുമെന്ന് എല്ലാവര്‍ക്കുമറിയാമായിരുന്നു; എല്ലാം പെട്ടന്ന് അവസാനിക്കട്ടെയെന്ന് ട്രംപ്
  • പോപ്പ് ഫ്രാന്‍സിസിന്റെ കല്ലറയുടെ ആദ്യ ചിത്രങ്ങള്‍ പുറത്തുവിട്ടു; ലളിതം
  • മാര്‍പാപ്പയുടെ ശവമഞ്ചത്തിന് അരികില്‍ പഴയകാല സുഹൃത്തിനായി പ്രാര്‍ത്ഥിച്ച് കന്യാസ്ത്രീ
  • മാര്‍പാപ്പയുടെ ഭൗതിക ശരീരത്തിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ട് വത്തിക്കാന്‍; സംസ്‌കാരം ശനിയാഴ്ച
  • മഹാഇടയന് വിട
  • ട്രംപിന്റെ വിസ റദ്ദാക്കലുകള്‍ തുടരുന്നു; പുതിയ ലിസ്റ്റില്‍ 50% ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍!
  • പകരം തീരുവ താല്‍ക്കാലികമായി മരവിപ്പിച്ച് ട്രംപ്, ചൈനയ്ക്ക് 125% തന്നെ
  • യാത്രക്കാരിയുടെ പരാക്രമം: ലണ്ടന്‍- മുംബൈ വിര്‍ജിന്‍ വിമാനത്തിന് തുര്‍ക്കി സൈനിക ബേസില്‍ അടിയന്തര ലാന്‍ഡിംഗ്
  • മ്യാന്‍മര്‍ ഭൂചലനത്തില്‍ മരണം 1000 കടന്നു; 2000 പേര്‍ക്ക് പരിക്ക്, രക്ഷാപ്രവര്‍ത്തനം തുടരുന്നു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions