വ്യാഴാഴ്ച രാത്രി പാകിസ്ഥാന്‍ ഇന്ത്യയിലേക്ക് നടത്തിയ ആക്രമണങ്ങള്‍ സ്ഥിരീകരിച്ചു വിദേശകാര്യ- പ്രതിരോധ മന്ത്രാലയങ്ങള്‍. ഇന്ത്യയുടെ സേനാതാവളങ്ങള്‍ ലക്ഷ്യമിട്ടാണ് പാകിസ്ഥാന്‍ ആക്രമണം നടത്തിയതെന്നും 36 കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള ആക്രമണം ഇന്ത്യന്‍ സൈന്യം പരാജയപ്പെടുത്തിയെന്നും കേണല്‍ സോഫിയ ഖുറേഷിയും വിങ് കമാന്‍ഡര്‍ വ്യോമിക സിങും വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. പാകിസ്ഥാന്റെ നാനൂറോളം ഡ്രോണുകള്‍ സൈന്യം തകര്‍ത്തുവെന്നും തുര്‍ക്കി ഡ്രോണുകള്‍ പാക് സൈന്യം ആക്രമണത്തിന് ഉപയോഗിച്ചുവെന്നും ഇന്ത്യന്‍ ആര്‍മി വിശദീകരിച്ചു.
യാത്രാവിമാനങ്ങളെ കവചമാക്കി പോലും പാകിസ്ഥാന്‍ ആക്രമണം നടത്തിയെന്നും ശക്തമായ തിരിച്ചടി ഇന്ത്യ നല്‍കിയെന്നും വാര്‍ത്ത സമ്മേളനത്തില്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു. ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനം പാകിസ്ഥാന്റെ ഡ്രോണുകളെയെല്ലാം തകര്‍ത്തു. നിയന്ത്രണരേഖയിലും പാകിസ്ഥാന്‍ ആക്രമണം നടത്തി. ഭട്ടിന്‍ഡ സൈനിക കേന്ദ്രവും പാകിസ്ഥാന്‍ ലക്ഷ്യമിട്ടു. ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്ഥാന്‍ സൈന്യത്തിനും നാശനഷ്ടമുണ്ടായെന്നും വിദേശകാര്യ മന്ത്രാലയം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
പാകിസ്ഥാന്റെ ആക്രമണത്തില്‍ രണ്ടു വിദ്യാര്‍ഥികള്‍ മരിച്ചു. ജമ്മു കശ്മീരിലെ പൂഞ്ചിലുള്ള ക്രൈസ്റ്റ് സ്കൂളിനു സമീപം പാകിസ്ഥാന്‍ നടത്തിയ ഷെല്‍ ആക്രമണത്തിലാണ് വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടത്. വലിയ അപകടം ഒഴിവായത് സ്‌കൂള്‍ അടച്ചിട്ടിരുന്നതിനാലെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു.
ജമ്മു കശ്മീര്‍, രാജസ്ഥാന്‍, പഞ്ചാബ് എന്നിവിടങ്ങളിലായി ശ്രീനഗര്‍ മുതല്‍ ജയ്‌സാല്‍മീര്‍, പത്താന്‍കോട്ട് വരെയുള്ള 36 പട്ടണങ്ങളിലും നഗരങ്ങളിലുമുള്ള ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ രാത്രി വൈകി പാകിസ്ഥാന്‍ 300 മുതല്‍ 400 വരെ തുര്‍ക്കി ഡ്രോണുകള്‍ തൊടുത്തുവെന്ന് കേണല്‍ സോഫിയ ഖുറേഷി പറഞ്ഞു. ലഡാക്കിലെ സിയാച്ചിന്‍ ഗ്ലേസിയര്‍ ബേസ് ക്യാമ്പിലും ഗുജറാത്തിലെ കച്ച് പ്രദേശത്തും പാക് ഡ്രോണുകള്‍ കണ്ടെത്തിയിരുന്നു. ഇവ രണ്ടും ഏകദേശം 1,400 കിലോമീറ്റര്‍ അകലെയുള്ള പ്രദേശങ്ങളാണ്. ഇത് ആക്രമണത്തിന്റെ വ്യാപനം എത്രത്തോളമെന്ന് അടിവരയിടുന്നു. അമ്പത് ഡ്രോണുകള്‍ വ്യോമ പ്രതിരോധ തോക്കുകള്‍ ഉപയോഗിച്ച് വെടിവച്ചു വീഴ്ത്തിയെന്നും കേണല്‍ ഖുറേഷി പറഞ്ഞു. റേഡിയോ ഫ്രീക്വന്‍സികള്‍ ജാം ചെയ്തുകൊണ്ട് 20 എണ്ണം നിര്‍വീര്യമാക്കി.
നിലവിലുള്ള വെടിനിര്‍ത്തല്‍ കരാറിന്റെ നഗ്‌നമായ ലംഘനമാണ് പാകിസ്ഥാന്‍ ഇന്നലെ നടത്തിയതെന്ന് കേണല്‍ ഖുറേഷി പറഞ്ഞു. ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയ്ക്ക് കുറുകെ തുടര്‍ച്ചയായ വെടിവയ്പ്പുകളും പീരങ്കി ഷെല്ലാക്രമണങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു, ഇതില്‍ ഒരു സൈനികന്‍ ഉള്‍പ്പെടെ 16 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടുവെന്നും കേണല്‍ ഖുറേഷി പറഞ്ഞു. ക്ഷേത്രങ്ങള്‍, ഗുരുദ്വാരകള്‍, കോണ്‍വെന്റുകള്‍ എന്നിവ ലക്ഷ്യമിടുന്നത് പാകിസ്ഥാനില്‍ നിന്നുള്ള പുതിയ തരംതാഴ്ന്ന നടപടിയാണെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു.
പാകിസ്ഥാന്‍ ഇന്നലെ വ്യോമാതിര്‍ത്തി അടച്ചിട്ടില്ലെന്നും സിവിലിയന്‍ വിമാനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയെന്നും ഇവയെ കവചമാക്കി വ്യാഴാഴ്ച ഇന്ത്യന്‍ നഗരങ്ങളില്‍ തുര്‍ക്കി നിര്‍മ്മിത ഡ്രോണുകള്‍ വിക്ഷേപിച്ചതായും വിക്രം മിസ്രി പറഞ്ഞു. പാകിസ്ഥാനിലെ നാല് പ്രധാന നഗരങ്ങളില്‍ ഇന്ത്യ കനത്ത പ്രത്യാക്രമണം നടത്തി. എന്നാല്‍ അത് ഏതൊക്കെ സ്ഥലങ്ങളാണെന്നു വിദേശകാര്യ- പ്രതിരോധ മന്ത്രാലയങ്ങള്‍ വെളിപ്പെടുത്തിയില്ല. ലാഹോര്‍, സിയാല്‍കോട്ട്, കറാച്ചി തുടങ്ങിയ സ്ഥലങ്ങളില്‍ ഇന്ത്യന്‍ പ്രത്യാക്രമണം നടന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അതിര്‍ത്തിയിലുടനീളം കനത്ത ജാഗ്രത തുടരുകയാണ്.