നാട്ടുവാര്‍ത്തകള്‍

യുവതിയെ ട്രെയിനില്‍ നിന്ന് തൊഴിച്ചിട്ട കേസ്; പ്രകോപനം പുകവലി ചോദ്യം ചെയ്തത്


തിരുവനന്തപുരം: വര്‍ക്കലയില്‍ പെണ്‍കുട്ടിയെ ട്രെയിനില്‍ നിന്ന് തൊഴിച്ചിട്ടു ഗുരുതരാവസ്ഥയിലായ സംഭവത്തിന് പ്രതിയെ പ്രകോപിച്ചതു ട്രെയിനിലെ പുകവലി ചോദ്യം ചെയ്തതെന്ന് പൊലീസ്. പ്രതി സുരേഷ് കുമാറിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ട്രെയിനിലെ ശുചിമുറിക്ക് സമീപം പുകവലിച്ചുകൊണ്ടുനിന്ന സുരേഷ് കുമാര്‍ പെണ്‍കുട്ടികളുടെ അടുത്തെത്തി. പുകവലിച്ചെത്തിയ ഇയാളോട് പെണ്‍കുട്ടികള്‍ മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ പരാതിപ്പെടുമെന്ന് പറഞ്ഞു. ഇതാണ് പ്രതിയെ പ്രകോപിപ്പിച്ചതെന്നാണ് കണ്ടെത്തല്‍.

വാതിലിന്റെ അടുത്തായിരുന്ന ശ്രീക്കുട്ടിയെ പ്രതി ശക്തിയായി ചവിട്ടുകയായിരുന്നു. പെണ്‍കുട്ടിയെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് പ്രതി ആക്രമിച്ചതെന്ന് റിപ്പോര്‍ട്ടിലുണ്ട്. പ്രതി രണ്ട് ബാറുകളില്‍ നിന്ന് മദ്യപിച്ച ശേഷമാണ് ട്രെയിനില്‍ കയറിയത്. പ്രതിക്കൊപ്പം ഒരു സുഹൃത്തും ട്രെയിനില്‍ ഉണ്ടായിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സുരേഷ് കുമാറിനെതിരെ വധശ്രമം അടക്കം ആറ് വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. റിമാന്‍ഡില്‍ ആയ പ്രതി സുരേഷ് കുമാറിനായി ഇന്ന് റെയില്‍വേ പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കും. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി വര്‍ക്കല അയന്തി മേല്‍പ്പാലത്തിന് സമീപം എത്തിച്ച് തെളിവെടുപ്പ് നടത്തും.

ഞായറാഴ്ച രാത്രിയിലാണ് തിരുവനന്തപുരം സ്വദേശിനിയായ ശ്രീക്കുട്ടിയെ പ്രതി ട്രെയിനില്‍നിന്നും ചവിട്ടി പുറത്തേക്ക് തള്ളിയിട്ടത്. നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ് 19കാരി. തലച്ചോറില്‍ ക്ഷതവും ഗുരുതരമായ പരുക്കുകളുമുള്ള ശ്രീക്കുട്ടിയെ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ചികിത്സിക്കുന്നത്. നിലവില്‍ നല്‍കുന്ന ചികിത്സ തുടരാനാണ് ഡോക്ടര്‍മാരുടെ തീരുമാനം.

ശ്രീകുട്ടിയെ ഇന്ന് രാവിലെ മെഡിക്കല്‍ സംഘം പരിശോധിച്ചതിന് പിന്നാലെയാണ് നിലവില്‍ നല്‍കുന്ന ചികിത്സ തുടരാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചത്. ഇക്കാര്യം പെണ്‍കുട്ടിയുടെ കുടുംബത്തെ ഡോക്ടര്‍മാര്‍ അറിയിച്ചു. ചികിത്സയെപ്പറ്റി പരാതി പറഞ്ഞ അമ്മ പ്രിയദര്‍ശിനിയ്ക്ക് ഉള്‍പ്പെടെ പെണ്‍കുട്ടിയുടെ ആരോഗ്യ അവസ്ഥ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

എല്ലുകള്‍ക്ക് കാര്യമായ പൊട്ടലില്ലെങ്കിലും പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ തുടരുകയാണെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് പറഞ്ഞു. മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിലെ ട്രോമാകെയര്‍ യൂണിറ്റില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ കഴിയുന്ന ശ്രീക്കുട്ടിയുടെ തലച്ചോറിലേറ്റ പരിക്കാണ് സ്ഥിതി ഗുരുതരമാക്കിയത്. ശരീരത്തില്‍ 20ലധികം മുറിവുകള്‍ ഉണ്ട്. ആന്തരിക രക്തസ്രാവം നിയന്ത്രണവിധേയമാക്കിയാലേ അടുത്തഘട്ട ചികിത്സകളിലേക്ക് കടക്കാന്‍ കഴിയൂ. ന്യൂറോ തലവന്‍ അടക്കം വിവിധ വകുപ്പുകളിലെ പ്രഗല്‍ഭരായ ഡോക്ടര്‍മാരുടെ സംഘമാണ് ശ്രീകുട്ടിയെ ചികിത്സിക്കുന്നത്.

  • 'ചാവേര്‍ ബോംബിംഗ് എന്നത് ഒരു രക്തസാക്ഷിത്വ പ്രവര്‍ത്തനം'; ഡല്‍ഹി സ്ഫോടനത്തിന് മുമ്പുള്ള ഉമര്‍ നബിയുടെ വീഡിയോ പുറത്ത്
  • സോഷ്യല്‍മീഡിയയിലെ പരിഹാസ പ്രവാഹം; സൈബര്‍ സെല്ലിനെ സമീപിച്ച് ജിജി മാരിയോ
  • സൗദിയില്‍ ഇന്ത്യയില്‍ നിന്നുള്ള ഉംറ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് ടാങ്കറുമായി കൂട്ടിയിടിച്ചു; 42 പേര്‍ക്ക് ദാരുണാന്ത്യം
  • ത​ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സീറ്റ് നല്‍കിയില്ല; ബിജെപി പ്രവര്‍ത്തകന്‍
  • പാലത്തായി പോക്സോ കേസ്: അധ്യാപകനും ബിജെപി നേതാവുമായ പ്രതിക്ക് മരണം വരെ ജീവപര്യന്തം
  • ഡല്‍ഹി സ്‌ഫോടനം: അല്‍-ഫലാ യൂണിവേഴ്സിറ്റിയുടെ അംഗത്വം സസ്പെന്‍ഡ് ചെയ്ത് അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ യൂണിവേഴ്സിറ്റിസ്
  • ചെങ്കോട്ട സ്‌ഫോടനം: ഉമര്‍ നബിയും കുടുംബവും താമസിച്ചിരുന്ന വീട് തകര്‍ത്ത് സുരക്ഷാ സേന
  • ബിഹാറില്‍ എന്‍ഡിഎ തരംഗം; നിലം തൊടാതെ മഹാസഖ്യം, ആര്‍ജെഡിയ്ക്കും കോണ്‍ഗ്രസിനും കനത്ത തിരിച്ചടി
  • നവീന്‍ ബാബുവിന്റെ മരണം അന്വേഷിച്ച എസിപി സിപിഎം സ്ഥാനാര്‍ഥി; മത്സരിക്കുന്നത് പാര്‍ട്ടി ചിഹ്നത്തില്‍ത്തന്നെ
  • കാര്‍ ഓടിച്ചിരുന്നത് ഉമര്‍ നബി, ഡിസംബര്‍ 6ന് വന്‍ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായും റിപ്പോര്‍ട്ട്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions