യു.കെ.വാര്‍ത്തകള്‍

ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാര്‍ അടുത്തയാഴ്ച; മദ്യ ഉപഭോക്താക്കള്‍ക്ക് നേട്ടമാകും

ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാര്‍ വരുന്ന ജൂലൈ 15ന് പ്രാബല്യത്തില്‍ വരുന്നതോടെ ബ്രിട്ടനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന വിദേശ മദ്യങ്ങളുടെ വിലയില്‍ കുറവുണ്ടാകാന്‍ സാധ്യത. വിസ്‌കി, ജിന്‍ തുടങ്ങിയ മദ്യങ്ങളുടെ നിലവിലെ 150 ശതമാനം ഇറക്കുമതി തീരുവ കരാര്‍ നടപ്പിലാകുന്നതോടെ ആദ്യഘട്ടത്തില്‍ 75 ശതമാനമായി കുറയും. തുടര്‍ന്ന് പത്ത് വര്‍ഷത്തിനുള്ളില്‍ ഇത് 40 ശതമാനമായി താഴ്ത്താനാണ് തീരുമാനം. എന്നാല്‍ ഇറക്കുമതി തീരുവ പകുതിയായി കുറയുന്നുവെന്നതിനാല്‍ അതേ അനുപാതത്തില്‍ മദ്യവില ഉടന്‍ കുറയുമെന്ന് പ്രതീക്ഷിക്കാനാകില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

ഉപഭോക്താവ് നല്‍കുന്ന അന്തിമ വിലയില്‍ ഇറക്കുമതി തീരുവ ഒരു ഘടകം മാത്രമാണ്. സംസ്ഥാന എക്സൈസ് ഡ്യൂട്ടി, വാറ്റ്, വിതരണക്കാരുടെയും വ്യാപാരികളുടെയും ലാഭവിഹിതം, പാക്കേജിങ്, മാര്‍ക്കറ്റിങ് ചെലവ് തുടങ്ങിയവയും വില നിര്‍ണയത്തില്‍ നിര്‍ണായകമാണ്. അതിനാല്‍ വിലക്കുറവ് ഓരോ സംസ്ഥാനത്തും വ്യത്യസ്തമായിരിക്കുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. താമസിക്കുന്ന സംസ്ഥാനത്തെയും വാങ്ങുന്ന സ്‌കോച്ച് ബ്രാന്‍ഡിനെയും ആശ്രയിച്ചായിരിക്കും ഉപഭോക്താവിന് ലഭിക്കുന്ന യഥാര്‍ത്ഥ നേട്ടം.

കരാര്‍ പ്രാബല്യത്തില്‍ വന്ന ശേഷമുള്ള ആദ്യഘട്ടത്തില്‍ സ്‌കോച്ച് വിസ്‌കികളുടെ വിലയില്‍ ഏകദേശം അഞ്ച് മുതല്‍ പത്ത് ശതമാനം വരെ കുറവുണ്ടാകാമെന്നാണ് കണക്കാക്കുന്നത്. സ്‌കോട്ട്‌ലന്‍ഡില്‍ തന്നെ നിര്‍മിച്ച്, ലേബല്‍ ചെയ്ത്, കുപ്പിയിലാക്കി ഇന്ത്യയിലേക്ക് നേരിട്ട് ഇറക്കുമതി ചെയ്യുന്ന 'ബോട്ടില്‍ഡ്-ഇന്‍-ഒറിജിന്‍' സ്‌കോച്ച് വിസ്‌കികള്‍ക്കാണ് ഏറ്റവും കൂടുതല്‍ വിലക്കുറവ് ലഭിക്കാന്‍ സാധ്യത. അതേസമയം, ബള്‍ക്കായി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്ത് ഇവിടെ കുപ്പിയിലാക്കുന്ന മദ്യങ്ങള്‍ക്ക് വലിയ വിലമാറ്റം ഉണ്ടാകാനിടയില്ല. എന്നാല്‍ ഇന്ത്യയില്‍ കുപ്പിയിലാക്കുന്ന സ്‌കോച്ചുകളുടെ സമാന വിലനിരക്കില്‍ കൂടുതല്‍ വിദേശ ബ്രാന്‍ഡുകള്‍ വിപണിയിലെത്താന്‍ കരാര്‍ വഴിയൊരുക്കിയേക്കും.

ഉദാഹരണത്തിന്, 750 മില്ലിലീറ്റര്‍ ജോണി വാക്കര്‍ ബ്ലാക്ക് ലേബല്‍ 12 ഇയര്‍, ഷിവാസ് റീഗല്‍ 12 ഇയര്‍ എന്നീ സ്‌കോച്ച് വിസ്‌കികളുടെ നിലവിലെ വില 3,888 രൂപയാണെങ്കില്‍, അഞ്ച് മുതല്‍ പത്ത് ശതമാനം വരെ വിലക്കുറവുണ്ടാകുന്ന സാഹചര്യത്തില്‍ പുതിയ വില ഏകദേശം 3,499 രൂപ മുതല്‍ 3,694 രൂപ വരെ ആയേക്കാം. ഇതിലൂടെ ഒരു കുപ്പിക്ക് 194 രൂപ മുതല്‍ 389 രൂപ വരെ ഉപഭോക്താക്കള്‍ക്ക് ലാഭിക്കാനാകും.

കരാര്‍ പ്രാബല്യത്തില്‍ വന്ന ഉടന്‍ തന്നെ കുറഞ്ഞ വിലയിലുള്ള മദ്യം കടകളിലെത്തില്ല. വിലക്കുറവിന്റെ യഥാര്‍ത്ഥ പ്രഭാവം വിപണിയില്‍ പ്രകടമാകാന്‍ ആറുമാസം മുതല്‍ ഒരു വര്‍ഷം വരെ സമയമെടുത്തേക്കാമെന്നാണ് വിലയിരുത്തല്‍. നിലവിലുള്ള പഴയ സ്റ്റോക്കുകള്‍ വിറ്റുതീര്‍ക്കുകയും പുതിയ എംആര്‍പി ഓരോ സംസ്ഥാനത്തും രജിസ്റ്റര്‍ ചെയ്യുകയും ചെയ്തതിന് ശേഷമേ ഉപഭോക്താക്കള്‍ക്ക് വിലക്കുറവിന്റെ ഗുണം ലഭിച്ചു തുടങ്ങുകയുള്ളൂ. അതിനാല്‍ കരാര്‍ നടപ്പിലാകുന്നത് വിദേശ മദ്യവില കുറയാനുള്ള വഴിയൊരുക്കുമെങ്കിലും അതിന്റെ നേട്ടം ഉപഭോക്താക്കളിലെത്താന്‍ കൂടുതല്‍ സമയം വേണ്ടിവരുമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍.


  • വൂള്‍വര്‍ ഹാംപ്ടണിലെ അമ്മയെയും മൂന്ന് കുഞ്ഞുങ്ങളെയും കാണാതായി; തിരച്ചില്‍
  • ജിപിയെ കാണാന്‍ അവസരമില്ല; രോഗികളുടെ സുരക്ഷ അപകടത്തിലെന്ന് ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്
  • ബ്രിട്ടന്‍ അഞ്ചാം ഉഷ്ണതരംഗത്തിലേക്ക്; ആംബര്‍, റെഡ് അലേര്‍ട്ടുകള്‍ പ്രഖ്യാപിക്കാന്‍ മെറ്റ് ഓഫീസ്
  • വിദ്യാഭ്യാസ ചെലവിന്റെ വലിയൊരു ഭാഗം വിദ്യാര്‍ത്ഥികളുടെ ചുമലിലേക്ക്; ബിരുദധാരികള്‍ക്ക് ഇനി വന്‍ ബാധ്യത
  • തടവുകാരുടെ നേരത്തെയുള്ള മോചനം; മുന്നറിയിപ്പുമായി പ്രൊബേഷന്‍, കോടതി ജീവനക്കാരുടെ യൂണിയന്‍
  • പബുകളില്‍ 'നില്‍പ്പന്‍' അടിക്കുന്നതിന് നിയന്ത്രണം? കൗണ്‍സിലുകള്‍ക്കെതിരെ ഡൗണിംഗ് സ്ട്രീറ്റ്
  • ജനങ്ങളോട് നേരിട്ട് സംസാരിക്കാനും അഭിപ്രായം കേള്‍ക്കാനും പ്രധാനമന്ത്രി; ആശ്വാസപദ്ധതികള്‍ കൊണ്ടുവരും
  • വിമാനത്തില്‍ അമ്മയ്ക്കും കുഞ്ഞിനും മുന്നില്‍ ലൈംഗിക പ്രദര്‍ശനം; മലയാളി യുവാവിന് ശിക്ഷ വിധിച്ച് കോടതി
  • ഇംഗ്ലണ്ടില്‍ ഒരു വര്‍ഷം പാഴാകുന്നത് 75 നീന്തല്‍ക്കുളങ്ങള്‍ നിറയ്ക്കാവുന്നത്ര മരുന്നുകള്‍!
  • എ-ലെവല്‍ ഗ്രേഡുകള്‍ ഇക്കുറി റെക്കോര്‍ഡ് കടക്കും; കോവിഡ് കാലത്തിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന മാര്‍ക്കുകള്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions