ലണ്ടന്‍ : കുടിയേറ്റക്കാരെ എങ്ങനെയൊക്കെ തടയാന്‍ നോക്കിയാലും അവരുടെ പ്രാധാന്യം നാള്‍ക്കുനാള്‍ കൂടിവരുകയാണ് എന്നതാണ് സത്യം. മാത്രമല്ല, അവര്‍ നിര്‍ണായക ശക്തിയായി മാറുകയും ചെയ്യുന്നു. ഹോം ഓഫീസ് പുറത്തുവിട്ട കണക്കു പ്രകാരം ഓരോ രണ്ടര മിനിറ്റിലും ഒരു കുടിയേറ്റക്കാരന് ബ്രിട്ടീഷ് പൗരത്വം ലഭിക്കുന്നു. അതില്‍ മുന്നില്‍ ഇന്ത്യക്കാര്‍ തന്നെ. 2000ത്തിനു ശേഷം കുടിയേറ്റക്കാര്‍ക്ക് 20 ലക്ഷം യുകെ പാസ്‌പോര്‍ട്ടുകള്‍ നല്‍കിയതായാണ് രേഖ. കഴിഞ്ഞ വര്‍ഷം മാത്രം 204, 541 അപേക്ഷകളില്‍ റബര്‍ സ്റ്റാംപ് പതിഞ്ഞെന്ന് ഹോം ഓഫീസ് രേഖകള്‍വ്യക്തമക്കുന്നു. അതായത് ഓരോ രണ്ടര മിനിറ്റിലും ഒരു കുടിയേറ്റക്കാരന് ബ്രിട്ടീഷ് പൗരനാകുന്നു. അതുകൊണ്ടുതന്നെ പതിമൂന്നു വര്‍ഷം കൊണ്ട് ബ്രിട്ടനിലെ സാമൂഹിക ഘടനയിൽ വലിയ മാറ്റം വന്നു.
ചരിത്രത്തിലെ തന്നെ ഏറ്റവും വേഗതയേറിയ ഈ പൗരത്വ വിതരണത്തിന് മുന്‍ ലേബര്‍ സര്‍ക്കാരാണ് കുറ്റക്കാരെന്നാണ് മൈഗ്രേഷന്‍ വാച്ചിന്റെ കുറ്റപ്പെടുത്തല്‍. കഴിഞ്ഞ ലേബര്‍ സര്‍ക്കാര്‍ കുടിയേറ്റക്കാരെ സഹായിക്കുന്ന നിലപാടു എടുത്തതാണ് ഇപ്പോഴത്തെ സ്ഥിതിയ്ക്ക് കാരണമെന്ന് വിമര്‍ശകര്‍ ആരോപിക്കുന്നു.
പ്രതിവര്‍ഷം ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് നല്‍കുന്നതില്‍ 14 ശതമാനം വര്‍ദ്ധനവാണുണ്ടാകുന്നത്.ഇന്ത്യ, പാകിസ്താന്‍ , നൈജീരിയ, ചൈന, ഫിലിപ്പീന്‍സ് എന്നിവിടങ്ങളില്‍ നിന്നാണ് കുടിയേറ്റം കൂടുതല്‍. 28,352 ഇന്ത്യക്കാര്‍ക്ക് പുതുതായി പൗരത്വം ലഭിച്ചു. രണ്ടാമതുള്ള പാകിസ്താനില്‍നിന്നു 18,445 പേര്‍ക്കും കിട്ടി ബ്രിട്ടീഷ് പൗരത്വം. പൗരത്വം ലഭിക്കുന്നതോടെ ഹൗസിങ്ങ്, ബെനഫിറ്റുകള്‍ തുടങ്ങി ബ്രിട്ടീഷ് പൗരന്റേതായ എല്ലാ അവകാശങ്ങളും കുടിയേറ്റക്കാരന് ലഭിക്കും. അതുകൊണ്ടുതന്നെ കൂടുതല്‍ കുടിയേറ്റ നിയന്ത്രണത്തിനുള്ള മുറവിളി ഉയര്‍ന്നു കഴിഞ്ഞു.