ചെന്നൈ: ബ്രിട്ടനിലെ യൂണിവേഴ്സിറ്റികളില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണം ക്രമാതീതമായി കുറയുകയും അവർ മറ്റു രാജ്യങ്ങളിലേയ്ക്ക് ചേക്കേറുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളെ ആകര്‍ഷിക്കാന്‍ കൂടുതല്‍ നടപടികളുമായി യുകെ. ഉന്നത പഠനരംഗത്തേക്ക് ഇന്ത്യന്‍ വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്നതിനായി 10 കോടിയുടെ സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തുമെന്നു ബ്രിട്ടീഷ് കോണ്‍സലര്‍ ആന്‍ഡ്രു സോപര്‍ അറിയിച്ചു.
തിരഞ്ഞെടുക്കപ്പെടുന്ന 260 അണ്ടര്‍ ഗ്രാജ്വേറ്റ് വിദ്യാര്‍ഥികള്‍ക്ക് 370 സ്‌കോളര്‍ഷിപ്പുകളാണ് ഏര്‍പ്പെടുത്തുന്നത്. ഇത്രയേറെ സ്‌കോളര്‍ഷിപ്പുകള്‍ ഒരുമിച്ച് ഇന്ത്യയ്ക്കായി പ്രഖ്യാപിക്കുന്ന ആദ്യ രാജ്യമാണ് ബ്രിട്ടനെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും മികവുള്ള വിദ്യാര്‍ഥികളെ ബ്രിട്ടനിലെ സര്‍വകാലകളിലേക്ക് ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സ്‌കോളര്‍പ്പുകള്‍ എര്‍പ്പെടുത്തുന്നത്. ലോകത്തെ ഏറ്റവും മികച്ച യൂണിവേഴ്‌സിറ്റികളിലെ ആറെണ്ണം ബ്രിട്ടനിലാണ്. ബ്രിട്ടനില്‍ പഠിക്കുകയും അവിടെ ജോലിയില്‍ പ്രവേശിക്കുകയും ചെയ്യാമെന്നും ആന്‍ഡ്രു സോപര്‍ പറഞ്ഞു.
യുകെയിലെ ഉന്നത വിദ്യാഭ്യാസരംഗത്ത് ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണം കുറഞ്ഞത് യുകെയിലെ യൂണിവേഴ്സിറ്റികളെ ആശങ്കയിലാഴ്ത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് അവര്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിവരുകയായിരുന്നു. 2012-ല്‍ 39,000 വിദ്യാര്‍ഥികളാണ് ഇന്ത്യയില്‍ നിന്ന് യുകെയില്‍ എത്തിയിരുന്നെങ്കില്‍ ഇപ്പോഴത് 30,000 ആയി ചുരുങ്ങി. നാലുലക്ഷം വിദേശ വിദ്യാര്‍ഥികളാണ് ബ്രിട്ടനിലുള്ളത്. അതില്‍ 30,000 പേരായാണ് ഇന്ത്യക്കാര്‍ ചുരുങ്ങിയത്.
ബ്രിട്ടനിലെ അംഗീകൃത യൂണിവേഴ്‌സിറ്റികളിലെ മികച്ച കോഴ്‌സുകളും ജോലിസാധ്യതയും പ്രചരിപ്പിക്കാനായി ഫെബ്രുവരി മൂന്നിന് ഉച്ചയ്ക്ക് രണ്ട് മുതല്‍ ഏഴുവരെ വിദ്യാഭ്യാസ പ്രദര്‍ശനം ചെന്നൈ താജ് കോറമാന്‍ഡല്‍ ഹോട്ടലില്‍ നടത്തും. യുകെയില്‍ നിന്നുള്ള 60 യൂണിവേഴ്‌സിറ്റികള്‍ പങ്കെടുക്കും.
ബിരുദ, ബിരുദാനന്തര കോഴ്‌സുകള്‍, ഗവേഷണം, പഠനം, ജോലി സാധ്യത എന്നിവയെക്കുറിച്ച് വിദ്യാര്‍ഥികളിലും രക്ഷിതാക്കളിലും കൂടുതല്‍ അവബോധമുണ്ടാക്കുകയാണ് വിദ്യാഭ്യാസ പ്രദര്‍ശനത്തിലൂടെ ലക്ഷ്യമിടുന്നത്. ബ്രിട്ടനിലെ വിസയും എമിഗ്രേഷന്‍ നടപടിക്രമങ്ങളെല്ലാം ചെന്നൈയിലെ ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷനില്‍ വെച്ചു തന്നെയാണ് പൂര്‍ത്തീകരിക്കുന്നതെന്ന് ആന്‍ഡ്രു സോപര്‍ പറഞ്ഞു. ബയോടെക്‌നോളജി, എന്‍ജിനീയറിങ്, സയന്‍സ്, മറ്റ് സങ്കേതിക കോഴ്‌സുകള്‍ എന്നിവയില്‍ ഉപരിപഠനം നടത്താനാണ് ഇന്ത്യയില്‍ നിന്ന് വിദ്യാര്‍ഥികള്‍ ബ്രിട്ടിലെത്തുന്നത്. ഇന്ത്യന്‍ വിദ്യാര്‍ഥികളെ ആകര്‍ഷിക്കാന്‍ നടപടിയെടുക്കുമെന്ന് ഇന്ത്യ സന്ദര്‍ശിച്ച വേളയില്‍ ഡേവിഡ് കാമറൂണ്‍ ഉറപ്പു നല്കിയിരുന്നു.