ലണ്ടന്‍ : സമ്മര്‍ ആയതോടെ യുകെ അവധിക്കാലയാത്രകളുടെ തിരക്കിലമരേണ്ട സമയം. എന്നാല്‍ പതിവിനു വിപരീതമായി വിദേശ വിനിമയ വിപണിയില്‍ ജൂലൈയിലെ ഏറ്റവും മോശം നിലയിലാണ് പൗണ്ട്. യൂറോയ്ക്കെതിരേ പൗണ്ട് മൂല്യം കൂടി 1.11 ഉണ്ടെങ്കിലും വിമാത്താവളങ്ങളിലും മറ്റും അതിലും താഴ്ന്ന നിരക്കാണ് ലഭിക്കുന്നത്. ബോറിസ് ജോണ്‍സണ്‍ പ്രധാനമന്ത്രി പദത്തിലെത്തിയതോടെ ഒക്ടോബറില്‍ നോ ഡീല്‍ ബ്രക്‌സിറ്റ് വരുമെന്ന പ്രചാരണം ശക്തമാണ്. അതാണ് യൂറോയ്ക്കെതിരേ പൗണ്ട് ഡിമാന്റ് കുറയുന്നത്. ഇത് യൂറോപ്പിലേക്കുള്ള അവധിക്കാലയാത്രക്കാര്‍ക്ക് വലിയ തിരിച്ചടി ആയിരിക്കുകയാണ്. ചെലവ് കൂടും. പലരും യാത്രകള്‍ വെട്ടിച്ചുരുക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യുകയാണ്.
നേരത്തെ ജൂലൈയില്‍ പൗണ്ട് മികച്ച നിലയില്‍ എത്താറുണ്ടായിരുന്നു. നാല് വര്‍ഷം മുമ്പ് 500 പൗണ്ട് കൊടുത്താല്‍ 700 യൂറോ വരെ ലഭിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ 500 പൗണ്ട് കൊടുത്താല്‍ 400 യൂറോ മാത്രമാണ് ലഭിക്കുന്നത്. പല വിമാത്താവളങ്ങളില്‍ പല നിരക്കാണ്.
ഡിബെന്‍ഹാംസ് കഴിഞ്ഞ ദിവസം ഒരു പൗണ്ടിന് 1.099 യൂറോ ഓഫര്‍ ചെയ്തിരുന്നു. അതായത് 500 പൗണ്ട് കൊടുത്താല്‍ 549.50 യൂറോ ലഭിക്കും. എന്നാല്‍ സൗത്തെന്‍ഡ് എയര്‍പോര്‍ട്ടില്‍ , മണി കോര്‍പ് നല്‍കുന്നത് ഒരു ഒരു പൗണ്ടിന് 0.921 യൂറോ മാത്രമാണ്. അതായത് 500 പൗണ്ട് കൊടുത്താല്‍ 460.50 യൂറോ മാത്രം. മറ്റിടങ്ങളില്‍ ഇതിലും താഴ്ന്ന നിരക്കാണ്. മെച്ചപ്പെട്ട വിനിമയ നിരക്ക് എവിടെ കിട്ടുമെന്ന് ആളുകള്‍ക്ക് അറിയാനാവുന്നില്ല.
ഡോളറിനെതിരെയും പൗണ്ട് ആറുമാസത്തെ താഴ്ചയിലാണ്. ഡോളറിനെതിരെ 1.23 പോയിന്റിലെത്തി. വിനിമയത്തില്‍ അതും ലഭിക്കുന്നില്ല. ഇതോടെ ഈ അവധിക്കാല യാത്ര കൂടുതല്‍ ചെലവേറും. രൂപയ്‌ക്കെതിരെ 85.23 ആയി. മൂല്യം വീണ്ടും ഇടിയാനാണ് സാധ്യത.
നോ ഡീല്‍ ബ്രക്‌സിറ്റ്, ബിസിനസ് സംരംഭങ്ങള്‍ രാജ്യത്തിന് പുറത്തേയ്ക്കു പോകുമെന്ന ആശങ്ക എല്ലാം തിരിച്ചടിയാകുന്നുണ്ട്. ബ്രക്‌സിറ്റ് ഫലം വന്ന 2016 ജൂണ്‍ 23നു ശേഷം ശേഷം പൗണ്ട് 25 ശതമാനത്തോളം ആണ് ഇടിഞ്ഞത്. പൗണ്ടിന്റെ മൂല്യം 79 രൂപ വരെയെത്തിയിരുന്നു. 78 പോലും കിട്ടിയിരുന്നില്ല. ഒരു പൗണ്ടിന് 25 രൂപയിലേറെ നഷ്ടമാണ് യുകെയിലെ ഇന്ത്യന്‍ സമൂഹത്തിനുണ്ടായത്. 104 -105 രൂപ ലഭിച്ചിരുന്ന സ്ഥാനത്തായിരുന്നു അത്.
പ്രവാസി നിക്ഷേപത്തെയും നാട്ടിലേക്കുള്ള പണമയക്കലിനെയും ഇത് പ്രതികൂലമായി ബാധിച്ചു. ബ്രിട്ടണ്‍ യൂറോപ്പിന് പുറത്തേയ്ക്കു പോകാനുള്ള നടപടിക്ക് തുടക്കം കുറിച്ചപ്പോഴും പൗണ്ടിന് സമയം മോശമായിരുന്നു.