ലണ്ടന്‍: ഇംഗ്ലണ്ടില്‍ കുറ്റകൃത്യങ്ങള്‍ കുതിയ്ക്കുന്നതായി റിപ്പോര്‍ട്ട്. 2021 ഒക്‌ടോബറിനും 2022 ജൂണിനുമിടയില്‍ കത്തി പോലുള്ള മാരകായുധങ്ങള്‍ ഉപയോഗിച്ചുള്ള 49,991 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട ക്രൈം ഡേറ്റാ പറയുന്നു. അതായത് പ്രതിദിനം രാജ്യത്ത് ചുരുങ്ങിയത് 136 അക്രമസംഭവങ്ങള്‍ നടക്കുന്നു. മുന്‍ വര്‍ഷങ്ങളിലേക്കാള്‍ കുറ്റകൃത്യങ്ങള്‍ അനുദിനം വര്‍ധിക്കുകയാണെന്നും ജനസംഖ്യയ്ക്ക് ആനുപാതികമായി കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നു എന്നും അധികൃതര്‍ പറയുന്നു.
ഈ കാലയളവില്‍ ഇംഗ്ലണ്ടിലും വെയില്‍സിലും റിപ്പോര്‍ട്ട് ചെയ്ത 679 കൊലപാതകങ്ങളില്‍ 38 ശതമാനവും കത്തിപോലുള്ളവ ഉപയോഗിച്ചുള്ളതായിരുന്നു. ഈ വര്‍ഷം ജൂണിനും നവംബറിനുമിടയില്‍ രജിസ്റ്റര്‍ ചെയ്ത 6,843 കേസുകളില്‍ 1973 ലധികവും മരണം സംഭവിച്ചതായിരുന്നു. സെന്‍ട്രല്‍ ബറോ ഓഫ് വെസ്റ്റ്മിന്‍സ്റ്ററിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം ബ്രോംലി, കിംഗ്സ്റ്റണ്‍, റിച്ച്മണ്ട് എന്നിവിടങ്ങളില്‍ കേസുകള്‍ വളരെ കുറവാണ്.
മറ്റ് പ്രദേശങ്ങളിലും കേസുകള്‍ കൂടുന്നു. കെന്‍സിംഗ്ടണിലും ചെല്‍സിയിലും 89ഉം, സൗത്ത്വാര്‍ക്കില്‍ 273, ഗ്രീന്‍വിച്ചില്‍ 113, ഇസ്ലിംഗ്ടണില്‍ 120 എന്നിങ്ങനെയാണ് സമീപകാലയളവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകള്‍. എന്നാല്‍ ഓഗസ്റ്റ് മാസമാണ് ഏറ്റവും കൂടുതല്‍ ദാരുണ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. 1,125 കേസുകള്‍ ഇത്തരത്തില്‍ വന്നത് അധികൃതരെ ഞെട്ടിച്ചിരിക്കുകയാണ്. ലണ്ടനില്‍ അരങ്ങേറുന്ന ദാരുണമായ സംഭവങ്ങളില്‍ പകുതിയിലധികവും ക്വട്ടേഷന്‍ സംഘങ്ങളുമായി ബന്ധപ്പെട്ടുള്ളതാണെന്നാണ് മേയര്‍ സാദിഖ് ഖാന്‍ പറയുന്നത്.