യു.കെ.വാര്‍ത്തകള്‍

രോഗി കുത്തിയെന്ന് വരുത്തി വന്‍തുക നഷ്ടപരിഹാരം നേടാന്‍ ശ്രമിച്ച എന്‍എച്ച്എസ് നഴ്സിന് ജയില്‍


രോഗി കുത്തിയെന്ന് വരുത്തി സ്വയം കുത്തി പരിക്കേല്‍പ്പിച്ചു വന്‍തുക നഷ്ടപരിഹാരം നേടാന്‍ ശ്രമിച്ച എന്‍എച്ച്എസ് നഴ്സിന് ജയില്‍. ഡോണ മാക്സ്വെല്‍ എന്ന 48 കാരിയായ നഴ്‌സിനാണ് കോടതി ഒരു വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചത്. കോടതി ശിക്ഷ വിധിച്ചപ്പോള്‍ നഴ്സ് മോഹാലസ്യപ്പെട്ട് വീഴുകയും ചെയ്തു .

2018 നവംബറില്‍ സ്‌കോട്ട്ലാന്‍ഡ്, ഐറിലെ ഐല്‍സ ആശുപത്രിക്ക് പുറത്തു വച്ചായിരുന്നു സംഭവം നടന്നത്. സംഭവം അന്ന് ഏറെ വിവാദമായിരുന്നു. ആശുപത്രികളിലെ ജീവനക്കാരുടെ സുരക്ഷ പോലും ചോദ്യം ചെയ്യപ്പെട്ട സംഭവത്തില്‍ പോലീസ് ശക്തമായി അന്വേഷണം നടത്തുകയും ചെയ്തു. പ്രതിയെന്ന് ആരോപിച്ച് ഒരു സ്ത്രീയെ കോടതിയില്‍ ഹാജരാക്കിയെങ്കിലും, തെളിവില്ലാത്തതിനാല്‍ അവരെ വെറുതെ വിട്ടിരുന്നു.

ഈ കേസിന്റെ വിചാരണയിലുടനീളം തന്നെ ആരോ ആക്രമിക്കുകയായിരുന്നു എന്ന നിലപാടായിരുന്നു മാക്സ്വെല്‍ സ്വീകരിച്ചത്. എന്നാല്‍, ടെസ്‌കോയില്‍ നിന്നും കത്തി വാങ്ങുന്നതിന്റെ സി സി ടി വി ദൃശ്യങ്ങള്‍ ലഭിച്ചതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. മാക്സ്വെല്ലിനെ കുത്താന്‍ ഉപയോഗിച്ചതെന്ന് പറയപ്പെടുന്ന കത്തിയായിരുന്നു അന്ന് അവര്‍ വാങ്ങിയതെന്നുംതെളിഞ്ഞു.

കെട്ടിച്ചമച്ച് കേസുണ്ടാക്കി പോലീസിന്റെ സമയവും പണവും ഏറെ പാഴാക്കിയതായി കോടതി നിരീക്ഷിച്ചു. ഏകദേശം 1 ലക്ഷം പൗണ്ടിലധികം ഈ കേസിന്റെ അന്വേഷണത്തിനായി ചെലവഴിച്ചതായി അന്വേഷണ ഏജന്‍സികളും പറഞ്ഞു. അതേസമയം, താന്‍ സ്വയം കുത്തിയതാണെന്ന വാദം മാക്സ്വെല്‍ കോടതിയില്‍ ശക്തമായി നിരാകരിച്ചു. മാത്രമല്ല, അക്രമി എങ്ങനെയാണ് തന്നെ സമീപിച്ചതെന്നും ആക്രമിച്ചതെന്നുമുള്ള കാര്യം അവര്‍ വ്യക്തമായി പറയുകയും ചെയ്തു.

അതേസമയം, കേസ് അന്വേഷിച്ച സെര്‍ജന്റ് ജെയിംസ് മെക് ഗോള്‍ഡ്റിക്ക് പറഞ്ഞത്, മാക്സ്വെല്ലിന്റെ ഫോണ്‍ പരിശോധിച്ചപ്പോള്‍ സ്ത്രീകളുടെ ശരീരഘടനയെ കുറിച്ചുള്ള നിരവധി സെര്‍ച്ചുകള്‍ ഇവര്‍ ചെയ്തതായി മനസ്സിലാക്കാന്‍ കഴിഞ്ഞു എന്നാണ്. അതുപോലെ, നഷ്ടപരിഹാരത്തിന് അപേക്ഷ നല്‍കേണ്ടതിന്റെ വിശദാംശങ്ങള്‍ യു കെ സര്‍ക്കാരിന്റെ ഔദ്യോഗിക സൈറ്റിലും ഇവര്‍ തിരഞ്ഞിട്ടുണ്ട്. ഒരു അക്രമത്തിന് വിധേയയായാല്‍ എങ്ങനെ നഷ്ടപരിഹാരം അവകാശപ്പെടാം എന്നുള്ളതിന്റെ വിവരങ്ങളും ഇവര്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞതായി തെളിഞ്ഞു.

കത്തിക്കുത്തിനെ കുറിച്ചുള്ള വ്യാജ പരാതി നല്‍കി പോലീസിന്റെ വിലപ്പെട്ട സമയവും പണവും പാഴാക്കി എന്ന് കോടതി പറഞ്ഞു. മാത്രമല്ല, ഈ സംഭവത്തിന്റെ റിപ്പോര്‍ട്ട് പുറത്തു വന്നതിനു ശേഷം പ്രദേശവാസികളില്‍ അനാവശ്യ ഭീതി വളരാന്‍ ഇടയായി. ആശുപത്രിയുടെ സുരക്ഷ കുറച്ചു കാലത്തേക്കെങ്കിലും വര്‍ദ്ധിപ്പിക്കേണ്ടതായും വന്നു. മാത്രമല്ല, ഈ വ്യാജ പരാതിയുടെ അടിസ്ഥാനത്തില്‍ നിരവധി സ്ത്രീകള്‍ അന്വേഷണ വിധേയരായി. അവര്‍ അനുഭവിച്ച മാനസിക സംഘര്‍ഷങ്ങളും കോടതി കണക്കിലെടുക്കുന്നതായി പറഞ്ഞു. തുടര്‍ന്നായിരുന്നു കോടതി അവര്‍ക്ക് ഒരുവര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചത്.

  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • ഡോക്ടര്‍മാരുടെ അഞ്ച് ദിവസ സമരം; 60,000 ഓപ്പറേഷനുകളും, അപ്പോയിന്റ്‌മെന്റുകളും റദ്ദാക്കേണ്ടി വരും; ക്രിസ്മസ് കാലം ദുരിതമാകും
  • നാഷണല്‍ എക്‌സ്പ്രസ് കോച്ച് ഡ്രൈവറായി ബോണ്‍മൗത്തിലെ മലയാളി നഴ്‌സ്
  • യുകെയില്‍ ഡ്രൈവിങ് ലൈസന്‍സ്, റോഡ് നിയമങ്ങളില്‍ മാറ്റങ്ങള്‍ 18 മുതല്‍
  • ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന് വൈദിക ക്ഷാമം; 11 പള്ളിക്ക് ഒരു വികാരി മാത്രം
  • സ്മാര്‍ട്ട് മോട്ടോര്‍വേകളിലെ കാമറകള്‍ക്ക് പിഴവ്; ആയിരക്കണക്കിന് ഡ്രൈവര്‍മാരുടെ പിഴ റദ്ദാക്കി
  • ആദ്യ വീട് വാങ്ങുന്നവര്‍ എടുക്കുന്ന മോര്‍ട്ട്‌ഗേജ് റെക്കോര്‍ഡില്‍; ശമ്പളവര്‍ധനയും അഫോര്‍ഡബിലിറ്റി ടെസ്റ്റുകള്‍ മയപ്പെട്ടതും നേട്ടം
  • സ്ട്രീറ്റിംഗിന്റെ അഭ്യര്‍ത്ഥന തള്ളി തുടരെ അഞ്ച് ദിവസം പണിമുടക്കാനുള്ള തീരുമാനവുമായി റസിഡന്റ് ഡോക്ടര്‍മാര്‍ മുന്നോട്ട്
  • പ്രസവശേഷമുള്ള രക്തസ്രാവം: ഇംഗ്ലണ്ടില്‍ സ്ത്രീകളില്‍ അപകടസാധ്യത കൂടി വരുന്നു
  • സ്ത്രീകള്‍ക്കും, പെണ്‍കുട്ടികള്‍ക്കും എതിരായ അക്രമങ്ങള്‍ തടയാന്‍ ബൃഹത് പദ്ധതി; ബലാത്സംഗ കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions