9ദിവസം ഭക്ഷണമില്ലാതെ പൂളിലെ ഹോസ്പിറ്റലില്‍ രോഗി മരിച്ചു; 15,000 പൗണ്ട് നഷ്ടപരിഹാരം വിധിച്ച് കോടതി
പൂളിലെ ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിഞ്ഞ ഒരു രോഗി ഭക്ഷണം ലഭിക്കാതെ മരിച്ച സംഭവത്തില്‍ നഷ്ടപരിഹാരം വിധിച്ച് കോടതി. 56കാരനായ ഒരു പുരുഷനാണ് ഒന്‍പതു ദിവസത്തോളം ലഭിക്കാതെ മരണത്തിനു കീഴടങ്ങിയത്. ഡൗണ്‍ സിന്‍ഡ്രോമും ഡിമെന്‍ഷ്യയും ബാധിച്ച പുരുഷനാണ് അവസാനം ന്യൂമോണിയ ബാധിച്ച് മരിച്ചത്. 2021ലായിരുന്നു ഈ സംഭവം.
ഹോസ്പിറ്റല്‍ അധികൃതരുടെ ഭാഗത്തു നിന്നുണ്ടായ ഈ തെറ്റായ പ്രവര്‍ത്തി ഞെട്ടിച്ചുവെന്നും അതാണ് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വളരെ വേഗം മോശമാക്കിയതും തുടര്‍ന്ന് മരണം സംഭവിക്കുവാന്‍ കാരണമായതെന്നും ഫാമിലി സോളിസ്റ്റര്‍ വ്യക്തമാക്കി. സംഭവത്തില്‍ 15,000 പൗണ്ടാണ് രോഗിയുടെ കുടുംബത്തിന് ആശുപത്രി നല്‍കണമെന്ന് കോടതി വിധിച്ചത്. സംഭവിച്ചു പോയ തെറ്റില്‍ മാപ്പു പറഞ്ഞ അധികൃതര്‍ ആശുപത്രിയില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നും വ്യക്തമാക്കി.
ജീവിതത്തിന്റെ ഭൂരിഭാഗവും മാതാപിതാക്കളുടെ സംരക്ഷണയിലായിരുന്നു ആ രോഗി. മാതാപിതാക്കള്‍ക്ക് കൈകാര്യം ചെയ്യാന്‍ കഴിയാത്ത സാഹചര്യം വന്നപ്പോഴാണ് വിദഗ്ധ ചികിത്സയ്ക്കായി ആ രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അങ്ങനെയാണ് ആദ്യം ബോണ്‍മൗത്ത് കെയര്‍ ഹോമില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ അവിടുത്തെ ആദ്യ രാത്രിയില്‍ തന്നെ അദ്ദേഹം വീഴുകയും അരയ്ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തുടര്‍ന്നാണ് പൂള്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്.
വായിലൂടെ ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ടുണ്ടായതിനാല്‍ തന്നെ അക്കാര്യം ഹോസ്പിറ്റല്‍ രേഖകളില്‍ കൃത്യമായി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്ന് സോളിസിറ്റര്‍ വ്യക്തമാക്കി. എന്നിട്ടും രോഗി ഭക്ഷണം കിട്ടാതെ മരിക്കാന്‍ കാരണം, രോഗിയുടെ വഷളാകുന്ന അവസ്ഥയെക്കുറിച്ച് ആശുപത്രി ടീമുകള്‍ക്കിടയില്‍ കൃത്യമായ ആശയവിനിമയം നടക്കാത്തതിന്റെ അഭാവം തന്നെയാണെന്ന് സോളിസിറ്റര്‍ പറയുന്നു. നഴ്‌സിംഗ് സ്റ്റാഫുകളുടെ ശ്രമങ്ങളൊന്നും ഡോക്ടര്‍മാര്‍ ശ്രദ്ധിച്ചില്ലായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, കുടുംബത്തിന്റെ അവകാശവാദം അംഗീകരിച്ച എന്‍എച്ച്എസ്, ജീവനക്കാരുടെ ഡ്യൂട്ടി ലംഘനമാണ് ഈ മരണത്തിനു കാരണമായതെന്ന് വിലയിരുത്തി. 7500 പൗണ്ടാണ് ബോണ്‍മൗത്തിലെ കെയര്‍ ഹോം രോഗിയുടെ കുടുംബത്തിന് നല്‍കിയത്. നിയമപ്രകാരം കുടുംബത്തിനുള്ള നഷ്ടപരിഹാരം 15,120 പൗണ്ടാണ്.