നാട്ടുവാര്‍ത്തകള്‍

ടിപി വധം: മുഖ്യ പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം; പുതിയ പ്രതികള്‍ക്ക് ജീവപര്യന്തം

ടിപി ചന്ദ്രശേഖരന്‍ കൊലപാതക കേസില്‍ പ്രതികളുടെ ശിക്ഷ ഹൈക്കോടതി ഉയര്‍ത്തി. ഒന്നു മുതല്‍ എട്ടുവരെ പ്രതികള്‍ക്കും പതിനൊന്നാം പ്രതിക്കും ജീവപര്യന്തം ശിക്ഷ. പുതിയതായി പ്രതികളെന്ന് കണ്ടെത്തിയ കെകെ കൃഷ്ണനും ജ്യോതി ബാബുവിനും ജീവപര്യന്തം ശിക്ഷ വിധിച്ചു. 1 ,2 ,3 ,4 ,5 ,7 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തമാണ്‌. പ്രതികള്‍ക്ക് 20 വര്‍ഷം കഴിയാതെ പരോളോ ശിക്ഷയില്‍ ഇളവോ പാടില്ലെന്നും ഹൈക്കോടതി വിധിച്ചു.

കേസിലെ ഒന്ന് മുതല്‍ ഏഴുവരെയുള്ള പ്രതികളായ എംസി അനൂപ്, മനോജ് കുമാര്‍ (കിര്‍മാണി മനോജ്), എന്‍കെ സുനില്‍ കുമാര്‍ (കൊടി സുനി), ടികെ രജീഷ്, എംകെ മുഹമ്മദ് ഷാഫി, എസ് സിജിത്ത് (അണ്ണന്‍ സിജിത്ത്), കെ ഷിനോജ്, ഗൂഡാലോചനയില്‍ ശിക്ഷ അനുഭവിക്കുന്ന എട്ടാം പ്രതി കെസി രാമചന്ദ്രന്‍, 11ാം പ്രതി മനോജന്‍ (ട്രൗസര്‍ മനോജ്), 18ആം പ്രതി പിവി റഫീഖ് (വാഴപ്പടച്ചി റഫീഖ്, കെകെ കൃഷ്ണന്‍, ജ്യോതി ബാബു എന്നീ 12 പ്രതികളുടെ ശിക്ഷയാണ് ഹൈക്കോടതി വിധിച്ചത്.


ഒന്ന് മുതല്‍ അഞ്ച് വരെയുള്ള പ്രതികള്‍ ഏഴാം പ്രതി എന്നിവര്‍ക്ക് കൊലപാതക ഗൂഡാലോചന കൂടി ഹൈക്കോടതി കണ്ടെത്തിയിരുന്നു. ടിപി ചന്ദ്രശേഖരന്‍റെ കൊലപാതകം ജനാധിപത്യത്തിനും നിയമ വാഴ്ചക്കും നേരെയുണ്ടായ ആക്രമണമെന്നാണ് പ്രതികളുടെ ശിക്ഷ ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട വാദത്തിനിടെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നത്. വിയോജിപ്പിനുള്ള അവകാശത്തിനു നേരെയുള്ള കടന്നാക്രമണമാണിത്.

രാഷ്ട്രീയ കൊലപാതകങ്ങളെ നിസ്സാരമായി കാണാനാകില്ലെന്നും ഇത്തരം കേസിലെ പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കി കൊലപാതകങ്ങള്‍ അവസാനിപ്പിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. പ്രതികളുടെ ശിക്ഷ വര്‍ധിപ്പിക്കണമെന്ന പ്രോസിക്യൂഷന്‍ ആവശ്യത്തില്‍ വാദം കേള്‍ക്കുന്നതിനിടെ ആണ് പരമാര്‍ശം. ജയിലില്‍ വെച്ച് അടി ഉണ്ടാക്കിയ ആളുകള്‍ക്ക് എങ്ങനെ നവീകരണം ഉണ്ടാകുമെന്നും കോടതി ആരാഞ്ഞു. അതേസമയം രാഷ്ട്രീയ കൊലപാതകങ്ങള്‍ കേരളത്തില്‍ അസാധാരണമല്ലെന്ന് പ്രതിഭാഗം കോടതിയെ അറിയിച്ചു.

പ്രതികളുടെ ശിക്ഷ വര്‍ധിപ്പിക്കണമെന്ന കെ.കെ. രമയുടെ ഹര്‍ജിയില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് വിധി പറഞ്ഞത്. 11 പ്രതികള്‍ക്ക് ജീവപര്യന്തവും ഒരാള്‍ക്ക് 3 വര്‍ഷം കഠിനതടവുമാണ് വിചാരണ കോടതി നേരത്തെ വിധിച്ചത്. അന്വേഷണസംഘം സമര്‍പ്പിച്ച കുറ്റപത്രത്തില്‍ കൃഷ്ണന്‍ പത്താം പ്രതിയായിരുന്നു. ജ്യോതിബാബു 12-ാം പ്രതിയും.

ടി.പി.യെ വധിക്കാന്‍ നടന്ന ആദ്യഗൂഢാലോചനയില്‍ത്തന്നെ കെ.കെ. കൃഷ്ണന്റെ സാന്നിധ്യം കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു. ഈ ഗൂഢാലോചനയ്ക്കുശേഷമാണ് സി.പി.എം. കുന്നുമ്മക്കരലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന എട്ടാംപ്രതി കെ.സി. രാമചന്ദ്രന്‍ കുന്നോത്തുപറമ്പ് ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന ജ്യോതിബാബുവിനെ ബന്ധപ്പെട്ടതെന്നാണ് കുറ്റപത്രം പറയുന്നത്.

ടി.പി. വധക്കേസില്‍ സുപ്രീം കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ആര്‍.എം.പി. സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍ ഉള്‍പ്പെടെയുവരുടെ പങ്ക് തെളിയിക്കാനാണ് സുപ്രീംകോടതിയെ സമീപിക്കുന്നതെന്ന് ആര്‍.എം.പി.ഐ. സംസ്ഥാന സെക്രട്ടറി എന്‍. വേണു പറഞ്ഞു. ഇതോടെ ടി.പി. കേസിലെ നിയമയുദ്ധം നീളുമെന്ന് ഉറപ്പായി.

വടകരയ്ക്കടുത്ത് വള്ളിക്കാട് വച്ച് 2012 മേയ് 4ന് രാത്രി 10:15 ഓടെയാണ് ആര്‍എംപി സ്‌ഥാപക നേതാവ് ടിപി ചന്ദ്രശേഖരനെ ക്വട്ടേഷന്‍ സംഘം ബോംബെറിഞ്ഞ് വീഴ്ത്തിയ ശേഷം 51 തവണ വെട്ടിക്കൊലപ്പെടുതിയത്. കേരള മനഃസാക്ഷിയെ ഞെട്ടിച്ച കൊലപാതകമായിരുന്നു അത്. വിചാരണയ്ക്ക് ശേഷം 2014ല്‍ എംസി അനൂപ്, കിര്‍മാണി മനോജ്, കൊടി സുനി, ടികെ രജീഷ്, സിപിഎം പാനൂര്‍ ഏരിയ കമ്മിറ്റി അംഗമായിരുന്ന പികെ കുഞ്ഞനന്തന്‍ അടക്കം 11 പ്രതികളെ ജീവപര്യന്തം തടവിനും കണ്ര്‍ സ്വദേശി ലംബു പ്രദീപിനെ 3 വര്‍ഷത്തെ തടവിനും ശിക്ഷിച്ചിരുന്നു. 36 പ്രതികളുണ്ടായിരുന്ന കേസില്‍ സിപിഎം നേതാവായ പി മോഹനന്‍ ഉള്‍പ്പെടെ 24 പേരെ വിട്ടയച്ചു. ശിക്ഷ അനുഭവിക്കുന്നതിനിടെ പികെ കുഞ്ഞനന്തന്‍ 2020 ജൂണില്‍ മരിച്ചിരുന്നു.

സിപിഎം നേതൃത്വം പ്രതിക്കൂട്ടിലായിട്ടും ശിക്ഷിക്കപ്പെട്ട പ്രതികളുമായുള്ള നേതാക്കളുടെ ബന്ധവും ഇടപെഴകലും ഏവരും കണ്ടതാണ്.

  • ഡല്‍ഹി മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും കുറ്റവിമുക്തര്‍
  • വീണാ ജോര്‍ജിനെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ നല്‍കുന്നവര്‍ക്ക് 1 പവന്‍ യൂത്ത് കോണ്‍ഗ്രസ് ഓഫര്‍, കെ എസ് യു വക കുഴിമന്തിയും!
  • 'കൊല്ലെടാ എന്ന് ആക്രോശിച്ചു, എന്തോ ആയുധം ഉപയോഗിച്ച് ചാടി വീണ് മന്ത്രിയെ ആക്രമിച്ചു'; കെ എസ് യുകാര്‍ക്കെതിരെ എഫ്‌ഐആര്‍
  • കെഎസ്‌യു പ്രതിഷേധം: വീണ ജോര്‍ജ് ആശുപത്രിയില്‍, നാടകമെന്ന് യുഡിഎഫ്
  • ആലപ്പുഴയില്‍ വയോധികയുടെ മൃതദേഹം ആരുമറിയാതെ അടുക്കളയില്‍ കുഴിച്ചുമൂടി, മകന്‍ കസ്റ്റഡിയില്‍
  • 'ഉമ്മന്‍ചാണ്ടി അഭിമുഖത്തിന്റെ പേരാണത്'- മോഹന്‍ലാല്‍-മുഖ്യമന്ത്രി അഭിമുഖത്തില്‍ വി ഡി സതീശന്‍
  • യുപിയില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി പാസ്റ്റര്‍ അറസ്റ്റില്‍; മത പുസ്തകങ്ങളും സംഗീത ഉപകരണങ്ങളും പിടിച്ചെടുത്തു
  • തന്റെ അറസ്റ്റിനു പിന്നില്‍ സര്‍ക്കാരിന്റെ പ്രതികാരം; ഗുരുതര ആരോപണവുമായി തന്ത്രി കണ്ഠര് രാജീവര്
  • യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് പിറവം സ്വദേശിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടി: മലയാളി അറസ്റ്റില്‍
  • ഇനി നിയമസഭ തിരഞ്ഞെടുപ്പിനില്ലെന്നു കെ ബാബു; തൃപ്പൂണിത്തുറയില്‍ പുതിയ ആള്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions