യു.കെ.വാര്‍ത്തകള്‍

ഇംഗ്ലണ്ടില്‍ സ്‌കൂളില്‍ പോകാതെ കുട്ടികള്‍ മടിപിടിച്ചിരുന്നാല്‍ രക്ഷിതാക്കളുടെ കീശ കീറും, പിഴ 33% കൂടും

ലണ്ടന്‍: ഇംഗ്ലണ്ടില്‍ സ്‌കൂളില്‍ പോകാതെ കുട്ടികള്‍ വീട്ടില്‍ മടിപിടിച്ചിരുന്നാല്‍ രക്ഷിതാക്കളുടെ കീശ കാലിയാകും. സ്‌കൂളില്‍ പോകാത്ത കുട്ടികളുടെ പിഴ 33% വര്‍ധിപ്പിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. നിലവിലെ തുകയായ 60 പൗണ്ടില്‍ നിന്ന് 80 പൗണ്ട് ആയി പിഴ ഉയര്‍ത്താനാണ് തീരുമാനം. അടുത്ത സെപ്റ്റംബറില്‍ പുതുക്കിയ പിഴ ഈടാക്കാനാണ് തീരുമാനം എടുത്തിരിക്കുന്നത്.

വിദ്യാഭ്യാസ സെക്രട്ടറി ഗില്ലിയന്‍ കീഗന്‍ കൊണ്ടുവന്ന പുതിയ പരിഷ്‌കാരം മൂലം അനധികൃതമായി സ്‌കൂളില്‍ ഹാജരാകാത്ത വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്ക് പിഴ ചുമത്തുന്ന രീതി അടിമുടി മാറുകയാണ്. അനധികൃതമായി ഹാജരാകാത്തതിനെ തുടര്‍ന്ന് ഒരു കുട്ടിക്ക് അഞ്ച് ദിവസത്തെ ക്ലാസ് നഷ്ടമായാല്‍ പിഴ ചുമത്തുന്നത് പരിഗണിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് പറഞ്ഞു.

നിലവില്‍ ഓരോ പ്രാദേശിക അധികാരികള്‍ വ്യത്യസ്തമായ രീതിയിലാണ് ഇത്തരത്തിലുള്ള പിഴ ഈടാക്കുന്നുന്നത്. പുതിയ നിയമങ്ങള്‍ പ്രകാരം, ഇനീഷ്യല്‍ പെനാലിറ്റി നോട്ടീസ് 60 പൗണ്ടില്‍ നിന്ന് 80 പൗണ്ടായി ഉയര്‍ത്തും. ഇത് 21 ദിവസത്തിനുള്ളില്‍ അടയ്ക്കുകയും വേണം. പേയ്മെന്റ് വൈകുന്നവര്‍ക്ക് പിഴ 120 പൗണ്ടില്‍ നിന്ന് 160 പൗണ്ടായി ഉയര്‍ത്തും. കോവിഡിന് ശേഷമുള്ള തകര്‍ച്ചയില്‍ നിന്ന് ഹാജര്‍ നില മെച്ചപ്പെടുത്തുന്നതിനുള്ള സര്‍ക്കാര്‍ ഡ്രൈവിന്റെ ഭാഗമായി സ്‌കൂളുകളുടെ ദൈനംദിന റജിസ്റ്ററുകള്‍ ഡിഎഫ്ഇയുമായും പ്രാദേശിക അധികാരികളുമായും ഓണ്‍ലൈനായി പങ്കിടുകയും ചെയ്യും.

പിഴ തുക ഇത്രയും വര്‍ധിപ്പിക്കുന്നതില്‍ ശക്തമായ പ്രതിഷേധം ഉയരാന്‍ ഇടയുണ്ട്. കുട്ടികളെ കൃത്യമായി സ്കൂളുകളില്‍ വിടാന്‍ സര്‍ക്കാര്‍ കൃത്യമായ ധനസഹായം നല്‍കിയാല്‍ ഹാജര്‍ നില ഉയരുമെന്നാണ് പൊതുവില്‍ ഉയരുന്ന വാദം. 2022-23 ല്‍ മൊത്തം 3,99,000 പെനാല്‍റ്റി നോട്ടീസുകളില്‍, ഇംഗ്ലണ്ടിലെ 3,50,000 രക്ഷിതാക്കള്‍ക്ക് കുട്ടികളുടെ അനധികൃത അവധിക്ക് പിഴ ചുമത്തി. ഇത് കോവിഡിന് മുമ്പുള്ള അവസാന സ്‌കൂള്‍ വര്‍ഷമായ 2018-19 നെ അപേക്ഷിച്ച് മൊത്തം 20% കൂടുതലാണ്.

മഹാമാരിക്ക് മുമ്പുള്ള സ്ഥിതിയിലേയ്ക്ക് സ്കൂളുകളുടെ ഹാജര്‍ നില കൊണ്ടെത്തിക്കുന്നതിനായിട്ടാണ് പിഴ തുക ഉയര്‍ ത്താനുള്ള നീക്കം സര്‍ക്കാര്‍ കൈകൊണ്ടിരിക്കുന്നത്.

സ്കൂളുകളുടെ വേനല്‍ കാല അവധികള്‍ കുറയ്ക്കാനുള്ള മാര്‍ഗനിര്‍ദേശം അടങ്ങിയ റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കിയതായുള്ള വാര്‍ത്തകള്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. വേനല്‍ കാല അവധികള്‍ നാലാഴ്ചയായി കുറയ്ക്കാനുള്ള നിര്‍ദ്ദേശമാണ് ഉയര്‍ന്നു വന്നിരിക്കുന്നത്.

  • തൊഴിലില്ലായ്മ 5 വര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍; പേര് ദോഷത്തില്‍ ലേബര്‍ സര്‍ക്കാര്‍
  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • ഡോക്ടര്‍മാരുടെ അഞ്ച് ദിവസ സമരം; 60,000 ഓപ്പറേഷനുകളും, അപ്പോയിന്റ്‌മെന്റുകളും റദ്ദാക്കേണ്ടി വരും; ക്രിസ്മസ് കാലം ദുരിതമാകും
  • നാഷണല്‍ എക്‌സ്പ്രസ് കോച്ച് ഡ്രൈവറായി ബോണ്‍മൗത്തിലെ മലയാളി നഴ്‌സ്
  • യുകെയില്‍ ഡ്രൈവിങ് ലൈസന്‍സ്, റോഡ് നിയമങ്ങളില്‍ മാറ്റങ്ങള്‍ 18 മുതല്‍
  • ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന് വൈദിക ക്ഷാമം; 11 പള്ളിക്ക് ഒരു വികാരി മാത്രം
  • സ്മാര്‍ട്ട് മോട്ടോര്‍വേകളിലെ കാമറകള്‍ക്ക് പിഴവ്; ആയിരക്കണക്കിന് ഡ്രൈവര്‍മാരുടെ പിഴ റദ്ദാക്കി
  • ആദ്യ വീട് വാങ്ങുന്നവര്‍ എടുക്കുന്ന മോര്‍ട്ട്‌ഗേജ് റെക്കോര്‍ഡില്‍; ശമ്പളവര്‍ധനയും അഫോര്‍ഡബിലിറ്റി ടെസ്റ്റുകള്‍ മയപ്പെട്ടതും നേട്ടം
  • സ്ട്രീറ്റിംഗിന്റെ അഭ്യര്‍ത്ഥന തള്ളി തുടരെ അഞ്ച് ദിവസം പണിമുടക്കാനുള്ള തീരുമാനവുമായി റസിഡന്റ് ഡോക്ടര്‍മാര്‍ മുന്നോട്ട്
  • പ്രസവശേഷമുള്ള രക്തസ്രാവം: ഇംഗ്ലണ്ടില്‍ സ്ത്രീകളില്‍ അപകടസാധ്യത കൂടി വരുന്നു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions