എന്‍എച്ച്എസ് സുപ്രധാന തെരഞ്ഞെടുപ്പ് ചര്‍ച്ചാ വിഷയമായി മാറുമ്പോള്‍ പ്രധാനമന്ത്രിയെ പൊളിച്ചടുക്കാനുള്ള ആയുധമാക്കുകയാണ് മുഖ്യ പ്രതിപക്ഷമായ ലേബര്‍. എന്‍എച്ച്എസിനെ പരാജയപ്പെടുത്തുകയാണ് പ്രധാനമന്ത്രി ചെയ്തതെന്ന് ലേബര്‍ വിമര്‍ശിച്ചു. മാര്‍ച്ച് മാസത്തില്‍ എ&ഇയിലെത്തിയ 74.2% പേരെയും നാല് മണിക്കൂറില്‍ കണ്ട്, അഡ്മിറ്റ് ചെയ്ത്, ട്രാന്‍സ്ഫര്‍ ചെയ്യുകയോ, ഡിസ്ചാര്‍ജ്ജ് ചെയ്യുകയോ ചെയ്തിട്ടുള്ളതായി കണക്കുകള്‍ പറയുന്നു. 76% പേരെയും ഈ സമയത്തിനകം കാണുമെന്ന പ്രഖ്യാപനമാണ് ലക്ഷ്യം കാണാതെ പോയത്. എന്നിരുന്നാലും മുന്‍ മാസങ്ങളിലെ കണക്കുകളില്‍ നിന്നും മെച്ചപ്പെടല്‍ ഉണ്ടായിട്ടുണ്ട്.
ഈ വര്‍ഷം മാര്‍ച്ചിനകം എന്‍എച്ച്എസില്‍ 65 ആഴ്ചയോ, അതിലേറെയോ പിന്നിട്ട രോഗികള്‍ ഇല്ലാതാകുമെന്നായിരുന്നു മറ്റൊരു ലക്ഷ്യം. എന്നാല്‍ ഇത് പൂര്‍ത്തിയാക്കുന്നത് സെപ്റ്റംബര്‍ വരെ നീട്ടിവെച്ചു.
പൊതുതെരഞ്ഞെടുപ്പിന് മുന്‍പ് സുപ്രധാന ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞേക്കില്ലെന്നാണ് എന്‍എച്ച്എസ് ഇംഗ്ലണ്ട് ഡാറ്റ വ്യക്തമാക്കുന്നത്. നിലവില്‍ 7.54 മില്ല്യണ്‍ അപ്പോയിന്റ്‌മെന്റുകള്‍ക്കായാണ് രോഗികള്‍ കാത്തിരിക്കുന്നത്. ജനുവരി അവസാനത്തില്‍ ഇത് 7.58 മില്ല്യണായിരുന്നു.
2023 ജനുവരിയില്‍ 7.21 മില്ല്യണ്‍ ചികിത്സകള്‍ വെയ്റ്റിംഗ് ലിസ്റ്റില്‍ ഉണ്ടായിരുന്ന സ്ഥാനത്താണ് ഈ വളര്‍ച്ച. തന്റെ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട അഞ്ച് വാഗ്ദാനങ്ങളില്‍ മുന്‍ഗണനാ വിഷയമായി പരിഗണിച്ചിരുന്ന കാര്യമാണ് എന്‍എച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റിന്റെ നീളം കുറയ്ക്കല്‍. ആകെ വെയ്റ്റിംഗ് ലിസ്റ്റില്‍ നിന്നും 36,000 ചികിത്സകള്‍ നീക്കം ചെയ്തിട്ടുണ്ടെന്നും, ഇതൊഴിവാക്കിയാല്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായിട്ടില്ലെന്നും എന്‍എച്ച്എസ് ഇംഗ്ലണ്ട് പറയുന്നു.
കാര്യങ്ങള്‍ ശരിയാക്കാന്‍ കൂടുതല്‍ പ്രവര്‍ത്തനം വേണ്ടിവരുമെന്ന് പ്രതികരിച്ച സുനാക് തങ്ങളുടെ പദ്ധതികള്‍ ഫലം കാണുന്നതായി അവകാശപ്പെട്ടു. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ രണ്ട് ലക്ഷത്തോളം കുറവ് വന്നത് എന്‍എച്ച്എസിന് എന്ത് ചെയ്യാന്‍ കഴിയുമെന്നതിന്റെ സൂചനയാണെന്നും സുനാക് പറയുന്നു.