ഇത്തവണത്തെ യുകെയിലെ പൊതുതിരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് പോളിംഗ് ശതമാനം. 1945 നു ശേഷം ഉള്ള ഏറ്റവും ഉയര്‍ന്ന പോളിംഗ് ശതമാനമാണ് ഇക്കുറി രേഖപെടുത്തിയിരിക്കുന്നത്. പ്രാദേശിക സ്കൂളുകള്‍, കമ്മ്യൂണിറ്റി ഹാളുകള്‍ തുടങ്ങിയ കെട്ടിടങ്ങളില്‍ സജ്ജീകരിച്ച പോളിംഗ് സ്റ്റേഷനുകള്‍ രാത്രി 10 വരെ സജ്ജമായിരുന്നു. വോട്ടെടുപ്പ് തീരുന്നതിനു മുമ്പേ വിജയ പ്രതീക്ഷയിലായിരുന്നു ലേബര്‍ പാര്‍ട്ടി. സര്‍വേകള്‍ എല്ലാം തന്നെ ലേബറിനു വലിയ വിജയമാണ് വിധിയാണ് എഴുതിയിരിക്കുന്നത്.
ഇംഗ്ലണ്ട്, വെയില്‍സ്, സ്‌കോട്ട്‌ലന്‍ഡ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളിലായി 650 മണ്ഡലങ്ങളിലായാണ് പോളിംഗ് സ്‌റ്റേഷനുകള്‍ ഉള്ളത്. വെള്ളിയാഴ്ച പുലര്‍ച്ചയോടെ ഫലപ്രഖ്യാപനം വന്നു തുടങ്ങും. പ്രധാനമന്ത്രി റിഷി സുനാക് നോര്‍ത്ത് യോര്‍ക്ക്ഷെയറില്‍ വോട്ട് രേഖപ്പെടുത്തിയപ്പോള്‍ ലേബര്‍ നേതാവ് സര്‍ കീര്‍ സ്റ്റാര്‍മര്‍ വടക്കന്‍ ലണ്ടനില്‍ വോട്ട് ചെയ്തു. ആറാഴ്ച നീണ്ട പ്രചാരണത്തിനൊടുവിലാണ് തിരഞ്ഞെടുപ്പ് നടന്നത്.
തിരഞ്ഞെടുപ്പില്‍ വന്‍ വിജയം പ്രതീക്ഷിച്ച സ്റ്റാര്‍മര്‍ വോട്ട് ചെയ്യുന്നതിന് മുന്‍പ് തന്നെ ഗവണ്‍മെന്റ് രൂപീകരിക്കാന്‍ തയ്യാറാണെന്നും വ്യാഴാഴ്ച തിരഞ്ഞെടുപ്പില്‍ വിജയിച്ചാലുടനെ ക്യാബിനറ്റ് വിളിക്കുമെന്നും വ്യക്തമാക്കി.
അതേസമയം ടോറി പാര്‍ട്ടിക്ക് ഏറെ ആശങ്കയുടെ സമയമാണ് ഇത്. ജനം പോളിംഗ് ബൂത്തിലെത്തുന്നതിന് മുന്‍പുള്ള അവസാന അഭിപ്രായ സര്‍വേയും ലേബറിന് വന്‍വിജയം പ്രവചിച്ചിരിക്കുന്ന സാഹചര്യത്തില്‍ തോല്‍വിയുടെ ആഴം എത്രമാത്രം ആയിരിക്കുമെന്ന ആശങ്കയിലാണ് പാര്‍ട്ടി അംഗങ്ങള്‍. തിരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം പുറത്തു വന്ന സര്‍വേ ഫലങ്ങള്‍ ഒക്കെയും ടോറികള്‍ക്ക് എതിരായിരുന്നു.