യു.കെ.വാര്‍ത്തകള്‍

തിരഞ്ഞെടുപ്പ് സമയത്തുപോലും പണിമുടക്ക് നടത്തി വലച്ച ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരനടപടികള്‍ നിര്‍ത്തിവെച്ചു

റിഷി സുനാക് സര്‍ക്കാരിന്റെ ചര്‍ച്ചയും അഭ്യര്‍ത്ഥനയും ചെവിക്കൊള്ളാതെ തിരഞ്ഞെടുപ്പിന് മുമ്പ് അഞ്ചുദിവസ സമരം നടത്തിയ ബിഎംഎ അധികാരമാറ്റത്തിന് പിന്നാലെ തങ്ങളുടെ പിടിവാശി വിട്ടു. ജൂനിയര്‍ ഡോക്ടര്‍മാര്‍ തങ്ങളുടെ സമരനടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.

35% ശമ്പളവര്‍ദ്ധന ചോദിച്ചതുകൊണ്ടാണ് മറ്റുള്ളവരുടെ സമരങ്ങള്‍ ഒത്തുതീര്‍പ്പായിട്ടും ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം തുടര്‍ന്നത്. വിവിധ പൊതുമേഖലാ ജീവനക്കാര്‍ ശമ്പളവര്‍ദ്ധനവിനായി പണിമുടക്കിയിട്ടുട്ടെങ്കിലും ഇത്രയും വലിയൊരു പാക്കേജ് ആരും ചോദിച്ചില്ല. വമ്പന്‍ വര്‍ദ്ധനയ്ക്കായി പിടിവാശി പിടിച്ച ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരങ്ങള്‍ പൊതുതെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് പോലും എന്‍എച്ച്എസിനെ വലിയ ദുരിതത്തിലാക്കി.

ഇപ്പോഴിതാ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റുമായി ഔദ്യോഗിക ചര്‍ച്ചകളില്‍ ഏര്‍പ്പെടുന്നതിന്റെ ഭാഗമായി ജൂനിയര്‍ ഡോക്ടര്‍മാര്‍ തങ്ങളുടെ സമരനടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കുകയാണ്. ഡിസംബറിന് ശേഷം ആദ്യമായി യഥാര്‍ത്ഥ ചര്‍ച്ചകള്‍ നടക്കുന്നത്. ഏകദേശം 18 മാസക്കാലമായി പ്രതിഷേധങ്ങളും ആഘാതം പേറുന്ന രോഗികള്‍ക്കും, ആശുപത്രികള്‍ക്കും ചര്‍ച്ചകള്‍ പ്രതീക്ഷയുടേതായി മാറുകയാണ്.

ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ മുന്‍ കണ്‍സര്‍വേറ്റീവ് ഗവണ്‍മെന്റുമായി പിടിവാശി പിടിച്ചതോടെ മന്ത്രിമാരും ശക്തമായ നിലപാട് സ്വീകരിച്ചതിനാല്‍ ചര്‍ച്ചകള്‍ എങ്ങുമെത്തിയിരുന്നില്ല. എന്നാല്‍ ലേബര്‍ ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതോടെ ട്രേഡ് യൂണിയനുകളെ ഒതുക്കാമെന്ന പ്രതീക്ഷയിലാണ്. മുന്‍ഗാമികള്‍ തോറ്റിടത്ത് തനിക്ക് ചര്‍ച്ചകളിലൂടെ കരാറിലെത്താന്‍ കഴിയുമെന്ന് പുതിയ ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗും ആവര്‍ത്തിക്കുന്നു.

രണ്ടാമത്തെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ബിഎംഎ ജൂനിയര്‍ ഡോക്ടേഴ്‌സ് കമ്മിറ്റിയുമായി ഔദ്യോഗിക വിലപേശലിലേക്ക് കടക്കുന്നതെന്ന് സ്ട്രീറ്റിംഗ് പ്രഖ്യാപിച്ചു. ഇത് സുപ്രധാന ചുവടുവെപ്പാണ്. ഭീകരമായ സാമ്പത്തിക സാഹചര്യങ്ങളാണ് ഈ ഗവണ്‍മെന്റിന് ഏറ്റെടുക്കേണ്ടി വന്നിട്ടുള്ളത്. ഇത് ജൂനിയര്‍ ഡോക്ടര്‍മാരെയും അറിയിച്ചിട്ടുണ്ട്. എന്നിരുന്നാലും കരാറില്‍ എത്തിച്ചേരാന്‍ കഴിയുമെന്നാണ് പ്രാഥമിക ചര്‍ച്ചകള്‍ സൂചിപ്പിക്കുന്നത്. സമരങ്ങള്‍ രോഗികള്‍ക്കും, ജീവനക്കാര്‍ക്കും, എന്‍എച്ച്എസിനും വലിയ ചെലവ് വരുത്തുന്നവയാണ്, ഹെല്‍ത്ത് സെക്രട്ടറി പറഞ്ഞു.

സമരങ്ങള്‍ ഒഴിവാക്കി എന്‍എച്ച്എസ് ശമ്പളതര്‍ക്കം പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആത്മവിശ്വാസം ലഭിച്ചതായി ജൂനിയര്‍ ഡോക്ടര്‍മാരുടെ നേതാക്കള്‍ പറഞ്ഞു. ശമ്പളവിഷയത്തില്‍ 20 മാസക്കാലമായി ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരത്തിലായിരുന്നു. 2022 ഡിസംബര്‍ മുതലാണ് എന്‍എച്ച്എസില്‍ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ഫിസിയോതെറാപ്പിസ്റ്റുകള്‍, പാരാമെഡിക്കുകള്‍, മറ്റ് ജീവനക്കാര്‍ എന്നിവര്‍ സമരങ്ങള്‍ നടത്തിയത്.

ഇതുവഴി ഏകദേശം 1.5 മില്ല്യണ്‍ അപ്പോയിന്റ്‌മെന്റുകളും, പ്രൊസീജ്യറും, ഓപ്പറേഷനുകളും മാറ്റിവെയ്ക്കുകയും, 3 ബില്ല്യണിലേറെ നഷ്ടം വരുത്തിവെയ്ക്കുകയും ചെയ്തു. 15 വര്‍ഷമായി വരുമാന നഷ്ടം നേരിടുന്നതിനാല്‍ 35% വര്‍ദ്ധന വേണമെന്നാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നത്.

  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  • ബ്രിട്ടന്‍ മോഷണ പരമ്പരകളുടെ പിടിയില്‍; അന്വേഷിക്കാന്‍ താല്‍പര്യമില്ലാതെ പോലീസും, ഷോപ്പ് ജീവനക്കാര്‍ സുരക്ഷാഭീഷണിയില്‍
  • സമരത്തിനിടെ ജോലിക്ക് കയറുന്ന ഡോക്ടര്‍മാരെ ചതിയന്‍മാരെന്ന് വിളിച്ച് സമരക്കാര്‍
  • മലയാളി യുവാവ് അയര്‍ലന്‍ഡില്‍ കാര്‍ നദിയില്‍ വീണ് മരിച്ചു
  • യുകെയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരനായ ബിജു മാത്യു ന്യൂകാസിലില്‍ അന്തരിച്ചു
  • ക്രിസ്മസ് പാര്‍ട്ടിക്കിടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു
  • ചാന്‍സലറുടെ 30 ബില്ല്യണ്‍ പൗണ്ടിന്റെ ബജറ്റ് വേട്ട ഡിസംബര്‍ ഷോപ്പിംഗിനെ പ്രതികൂലമായി ബാധിച്ചു
  • ബ്രൈറ്റണ്‍ ബിഷപ്പ് റിച്ചാര്‍ഡ് മോത്ത് യുകെയിലെ കത്തോലിക്കാ സഭയുടെ പുതിയ തലവന്‍
  • പുതിയ ഫ്ലൂ ഡാറ്റ പുറത്തുവിട്ടു, ആശുപത്രികള്‍ 'ഹൈ അലേര്‍ട്ടില്‍'
  • പെന്‍ഷന്‍ പ്രായത്തില്‍ വലിയ മാറ്റത്തിന് സര്‍ക്കാര്‍; വിരമിക്കല്‍ പ്രായം 67 മാറും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions