ബ്രിട്ടനിലെങ്ങും പ്രക്ഷോഭവിരുദ്ധ റാലികള്‍: പ്രശ്നസാധ്യത മേഖലകളില്‍ പൊലീസ് കാവല്‍
ലണ്ടന്‍: കുടിയേറ്റ വിരുദ്ധര്‍ക്കെതിരെ തദ്ദേശീയര്‍ ശക്തമായി രംഗത്തുവന്നതോടെ ബ്രിട്ടന്‍ ശാന്തമാകുന്നു. പല പട്ടണങ്ങളിലും ജനജീവിതം സാധാരണ നിലയിലേക്ക് തിരിച്ചെത്തി. കുടിയേറ്റക്കാര്‍ക്കെതിരെ അക്രമം അഴിച്ചുവിട്ട് വിവിധ സ്ഥലങ്ങളില്‍ അഴിഞ്ഞാടിയ വംശീയവാദികള്‍ക്കെതിരെ സര്‍ക്കാര്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാട് എടുത്തതും പൊലീസ് സമയോജിതമായി ഇടപെട്ടതും സമാധാനകാംഷികളായ ജനങ്ങള്‍ അക്രത്തിനെതിരെ സംഘടിച്ച് തെരുവിലിറങ്ങിയതും അക്രമങ്ങള്‍ക്ക് അറുതിവരുത്തി. അക്രമികള്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ തുടരണമെന്നും എല്ലാ സ്ഥലങ്ങളിലും അതീവ ജാഗ്രത തുടരണമെന്നും പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ നിര്‍ദേശിച്ചു. ഇന്നലെ വൈകിട്ട് ചേര്‍ന്ന അടിയന്തര കോബ്രാ കമ്മിറ്റി യോഗത്തിനു ശേഷമാണ് ജാഗ്രത കൈവിടരുതെന്ന് പ്രധാനമന്ത്രി പൊലീസിന് മുന്നറിയിപ്പു നല്‍കിയത്. ഒരാഴ്ചയ്ക്കിടെ ഇതു മൂന്നാം തവണയാണ് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ കോബ്ര കമ്മിറ്റി ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയത്.
അക്രമികള്‍ക്ക് പെട്ടെന്ന് തന്നെ ജയില്‍ശിക്ഷ ഉറപ്പാക്കിയതും പ്രശ്നബാധിത പ്രദേശങ്ങളില്‍ കൃത്യമായി പൊലീസ് സേനയെ വിന്യസിച്ചതുമാണ് ബുധനാഴ്ച വംശീയവാദികള്‍ ആഹ്വാനം ചെയ്തിരുന്ന വ്യാപകമായ അക്രമം ഒഴിവാക്കാന്‍ സഹായിച്ചതെന്നു പ്രധാനമന്ത്രി വിശദീകരിച്ചു.
അഞ്ഞൂറു പേരെയാണ് അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് പൊലീസ് ഇതുവരെ കസ്റ്റഡിയില്‍ എടുത്തത്. ഇതില്‍ 140 പേര്‍ക്കെതിരേ ശക്തമായി വകുപ്പുകള്‍ ചുമത്തി കേസെടുത്തു. ഇരുപത്തഞ്ചോളം പേര്‍ക്ക് മൂന്നു ദിവസത്തിനുള്ളില്‍ ജയില്‍ശിക്ഷ ഉറപ്പാക്കി. ഇതു നല്‍കിയ സന്ദേശമാണ് അക്രമികളെ പിന്തിരിപ്പിച്ച പ്രധാന ഘടകം. ഇതോടൊപ്പം കലാപത്തിനെതിരെ സമാധാനപ്രിയരായ ജനങ്ങള്‍ ഒരുമിച്ചു തെരിവിലിറങ്ങുകകൂടി ചെയ്തതോടെ അക്രമികള്‍ മാളത്തിലൊളിച്ചു.
വിദ്വേഷത്തിന് ഇടമില്ലെന്ന് പ്രഖ്യാപിച്ച് ബര്‍മിംഗ്ഹാമില്‍ ആയിരക്കണക്കിന് വംശീയ വിരുദ്ധ പ്രതിഷേധക്കാരാണ് ജ്വല്ലറി ക്വാര്‍ട്ടറിലെ മൈഗ്രന്റ് സെന്ററിന് പുറത്തേക്ക് എത്തിയത്. ഇമിഗ്രേഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെ അക്രമിക്കാന്‍ പദ്ധതിയിടുന്നതായി വാര്‍ത്ത പരന്നതിന് പിന്നാലെ ബ്രിട്ടനിലെ സാധാരണക്കാരായ ജനങ്ങള്‍ പ്രതിരോധവുമായി രംഗത്തിറങ്ങിയതോടെ പോലീസിനെ കൊണ്ട് സാധിക്കാത്തത് യാഥാര്‍ത്ഥ്യമായി.
പ്രശ്നസാധ്യതയുള്ള 150 സ്ഥലങ്ങളിലാണ് ബുധനാഴ്ച രാത്രി പൊലീസ് കാവലൊരുക്കിയത്. അക്രമികള്‍ക്കെതിരെ ഉടനെ തന്നെ ഭീകരവിരുദ്ധ നിയമം ഉള്‍പ്പെടെ ചുമത്തി കേസെടുക്കാന്‍ പൊലീസിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഒരാഴ്ച മുമ്പ് സൗത്ത് പോര്‍ട്ടില്‍ മൂന്നു പെണ്‍കുഞ്ഞുങ്ങള്‍ കുത്തേറ്റു മരിച്ച സംഭവത്തിനു പിന്നാലെ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച വ്യാജ സന്ദേശങ്ങളിലൂടെയാണ് കുടിയേറ്റ വിരുദ്ധ പ്രതിഷേധം ശക്തമാകുന്നത്. വിവിധ സ്ഥലങ്ങളില്‍ നടന്ന ആക്രണങ്ങളില്‍ പൊലീസുകാര്‍ ഉള്‍പ്പടെ നിരവധിപ്പേര്‍ ആക്രമണത്തിന് ഇരയായി.