എന്‍എച്ച്എസ് എ&ഇകളിലെ തിരക്കും കാത്തിരിപ്പ് സമയത്തിന്റെ ദൈഘ്യവും ഒരു ജീവന്‍ കൂടി എടുത്തു. ഒരു സ്റ്റുഡന്റ് നഴ്‌സിന്റെ ജീവനാണ് ഈ തിരക്ക് ഇപ്പോള്‍ കവര്‍ന്നിരിക്കുന്നത്. 12 മണിക്കൂറോളം ചികിത്സയ്ക്കായി എ&ഇയില്‍ കാത്തിരുന്ന ശേഷമായിരുന്നു 28-കാരിയായ സ്റ്റുഡന്റ് നഴ്‌സ് മരണപ്പെട്ടതെന്ന് ഇന്‍ക്വസ്റ്റില്‍ വ്യക്തമായി.
ദൈര്‍ഘ്യമേറിയ ഷിഫ്റ്റുകള്‍ മൂലം ക്ഷീണിതയാണെന്ന് തെറ്റിദ്ധരിച്ചിരുന്ന വിദ്യാര്‍ത്ഥി സെപ്‌സിസ് ബാധിച്ചാണ് മരിച്ചത്. തന്റെ പഠനത്തിന്റെ അവസാന കാലത്ത് സാമ്പത്തിക പിന്തുണ ഉറപ്പാക്കാന്‍ ബക്കിംഗ്ഹാംഷയറിലെ ആശുപത്രിയില്‍ അധിക ഷിഫ്റ്റുകളില്‍ കയറുകയായിരുന്നു സോ ബെല്ലിന്റെ രീതി.
2022 ഡിസംബര്‍ 18-നാണ് തന്റെ അവസാനവട്ട 12 മണിക്കൂര്‍ ഷിഫ്റ്റ് ഈ വിദ്യാര്‍ത്ഥിനി പൂര്‍ത്തിയാക്കിയത്. തൊണ്ടവേദനയും, സംസാരിക്കാന്‍ ബുദ്ധിമുട്ടുകളും നേരിട്ടപ്പോഴാണ് ഇവര്‍ ചികിത്സ തേടുന്നത്. വീക്കെന്‍ഡിലെ ദൈര്‍ഘ്യമേറിയ ഷിഫ്റ്റുകള്‍ക്ക് ശേഷം ഇതുപോലൊരു അവസ്ഥ ആദ്യമായിരുന്നുവെന്ന് കാമുകന്‍ ഫിലിപ്പ് എയ്‌റിസ് ഇന്‍ക്വിസ്റ്റില്‍ പറഞ്ഞു.
സ്ഥിതി മോശമാകാന്‍ തുടങ്ങിയതോടെ സ്‌റ്റോക്ക് മാന്‍ഡെവില്ലെ ഹോസ്പിറ്റലില്‍ ചികിത്സ തേടി. 2022 ഡിസംബര്‍ 23നാണ് ജോലി ചെയ്തിരുന്ന ആശുപത്രികളില്‍ ചികിത്സ തേടി എത്തുന്നത്. രാത്രി 10 മണിയോടെ എത്തിയെങ്കിലും ഒന്നര മണിക്കൂര്‍ പിന്നിടുമ്പോള്‍ നെഞ്ചുവേദന അനുഭവപ്പെടാന്‍ തുടങ്ങി. നഴ്‌സുമാര്‍ പരിശോധിച്ചെങ്കിലും ഓക്‌സിജന്‍ നില സാധാരണ നിലയിലായിരുന്നു. എ&ഇയില്‍ വളരെ തിരക്കുമായിരുന്നു.
എന്നാല്‍ കാത്തിരുന്ന് 12 മണിക്കൂര്‍ പിന്നിടുമ്പോള്‍ ഒരു ഡോക്ടര്‍ പരിശോധിച്ച് വലിയ പ്രശ്‌നമില്ലെന്ന് വിധിയെഴുതി. പിന്നീടും കാത്തിരിപ്പ് തുടര്‍ന്നതോടെ സോയുടെ അവസ്ഥ മോശമായി. ഒടുവില്‍ ഹൃദയാഘാതം ബാധിച്ച് മരണപ്പെടുകയായിരുന്നു. 10 മണിക്കൂര്‍ മുന്‍പ് ആന്റിബയോട്ടിക്കുകള്‍ നല്‍കാന്‍ കഴിഞ്ഞെങ്കില്‍ ജീവന്‍ രക്ഷപ്പെടുമായിരുന്നുവെന്ന് ആശുപത്രിയിലെ സ്‌പെഷ്യലിസ്റ്റ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.