സിനിമാ സ്റ്റൈലില്‍ ആരാധക ലക്ഷങ്ങളെ ഇളക്കിമറിച്ചു തമിഴക രാഷ്ട്രീയത്തിലേക്ക് ദളപതി വിജയ്‌യുടെ മാസ് എന്‍ട്രി. തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനം വില്ലുപുരത്തെ വിക്രവാണ്ടിയില്‍ നടന്നു. പതിനായിരങ്ങള്‍ അണിനിരന്ന സമ്മേളനത്തിലേക്ക് 500 മീറ്റര്‍ നീളമുള്ള റാംപിലൂടെ നടന്ന് അണികളെ അഭിസംബോധന ചെയ്താണ് വിജയ് വേദിയിലെത്തിയത്. ടിവികെയുടെ ഷാള്‍ അണിഞ്ഞാണ് വിജയ് എത്തിയത്. തുടര്‍ന്ന് വേദിയിലൊരുക്കിയ മഹാത്മാഗാന്ധി, ബി ആര്‍ അംബേദ്ക്കര്‍ തുടങ്ങിയ മഹാന്മാരുടെ ഫോട്ടോയ്ക്ക് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തി.
ദ്രാവിഡ രാഷ്ട്രീയത്തിലൂന്നി തമിഴ് വികാരം ഉണര്‍ത്തിയാകും പാര്‍ട്ടി മുന്നോട്ടു പോകുകയെന്നു വിജയ് വ്യക്തമാക്കി ഡിഎംകെയുടെ കുടുംബാധിപത്യത്തെ വിജയ് കടുത്ത ഭാഷയിലാണ് വിമര്‍ശിച്ചത് .
രാഷ്ട്രീയത്തിന് താന്‍ കുഞ്ഞാണെന്നാണ് മറ്റുള്ളവര്‍ പറയുന്നത്, പക്ഷേ പാമ്പ് ആണെങ്കിലും രാഷ്ട്രീയമായാലും കെെയിലെടുക്കാന്‍ തീരുമാനിച്ചാല്‍ വളരെ ശ്രദ്ധയോടെ കെെകാര്യം ചെയ്യുമെന്ന് വിജയ് പറഞ്ഞു. പെരിയാര്‍, കാമരാജ്, അംബേദ്കര്‍, അഞ്ജലെെ അമ്മാള്‍, വേലു നച്ചിയാര്‍ എന്നിവരാണ് വഴിക്കാട്ടിയെന്നും വിജയ് വ്യക്തമാക്കി.
'വേദിയിലും പുറത്തും ഞാനും നിയുമില്ല നമ്മള്‍ മാത്രമേ ഉള്ളൂ. നമ്മള്‍ എല്ലാവരും തുല്യര്‍. അതിനാല്‍ എന്റെ നെഞ്ചില്‍ കുടിയിരിക്കും എല്ലാവര്‍ക്കും എന്റെ ഉയിര്‍ വണക്കം. രാഷ്ട്രീയം എന്ന് പറഞ്ഞാല്‍ ദേഷ്യപ്പെടുന്നതാണെന്ന് പലരും പറയുന്നു. ദേഷ്യപ്പെടുന്നത് കൊണ്ട് കാര്യമില്ല. സയന്‍സ് മാത്രമല്ല രാഷ്ട്രീയവും വികസിക്കണം. ഇവിടെ മാറാത്തത് പണം, അദ്ധ്വാനം, മനുഷ്യ ജനനം, ജോലി ഇവയാണ്. ഇപ്പോള്‍ ഉള്ള കാലാഘട്ടത്തെക്കുറിച്ച് മനസിലാക്കിയ ശേഷമാണ് രാഷ്ട്രീയത്തിലേക്ക് വന്നത്. ലോകത്തിന്റെ ചരിത്രം ഒന്നും പറയുന്നില്ല. ഇവിടെയുള്ള രാഷ്ട്രീയകാരെ കുറിച്ച് സംസാരിച്ച് സമയവും കളയുന്നില്ല. പക്ഷേ പ്രതികരിക്കാനുള്ള സമയത്ത് പ്രതികരിക്കും. ഇപ്പോള്‍ എന്താണ് പ്രശ്നമെന്നും അത് എങ്ങനെ പരിഹരിക്കണമെന്നുമാണ് ആലോചിക്കേണ്ടത്. അത് ജനങ്ങളോട് പറഞ്ഞാല്‍ അവര്‍ക്ക് മനസിലാകും. രാഷ്ട്രീയം മാറണം, അല്ലെങ്കില്‍ മാറ്റും. ആരുടെയും വിശ്വാസത്തെ എതിര്‍ക്കില്ല. ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിന് ഇല്ല. വാക്കിലല്ല പ്രവര്‍ത്തിച്ച് കാണിക്കണം.അടുത്ത തിരഞ്ഞെടുപ്പില്‍ എല്ലാ സീറ്റിലും മത്സരിക്കും',- വിജയ് വ്യക്തമാക്കി. തമിഴ്‌നാട് ഭരണം പിടിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് തന്നെയാണ് വിജയ് സൂചിപ്പിക്കുന്നത്. ബിജെപിയെ ആശയപരമായും ഡിഎംകെയെ രാഷ്ട്രീയമായും എതിര്‍ക്കുമെന്ന് വ്യക്തമാക്കിയ വിജയ്, സാമൂഹ്യ നീതിയിലൂന്നിയ ഭരണമാണ് വാഗ്ദാനം ചെയ്യുന്നത്.
ചുവപ്പും മഞ്ഞയും നിറമുള്ള വസ്ത്രങ്ങളാണ് അണികളില്‍ പലരും അണിഞ്ഞിരിക്കുന്നത്. 86 ഏക്കര്‍ മൈതാനത്ത് വിശാലമായ വേദിയും പ്രവര്‍ത്തകര്‍ക്കിരിക്കാനുള്ള സൗകര്യവും പാര്‍ട്ടി ഒരുക്കിയിരുന്നു. പെരിയാറിന്റെയും കാമരാജിന്റെയും അംബേദ്കറിന്റെയും ഉള്‍പ്പടെയുള്ള കട്ടൗട്ടുകള്‍ കൊണ്ട് അലങ്കരിച്ച സമ്മേളന നഗരിയില്‍ സ്റ്റേജ് രൂപകല്‍പന ചെയ്തിരിക്കുന്നത് തമിഴ്നാട് സെക്രട്ടേറിയേറ്റിന്റെ മാതൃകയിലായിരുന്നു.
2026 ലെ നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള വിജയുടെ രാഷ്ട്രീയ നീക്കത്തെ ഡിഎംകെ ആശങ്കയോടെയാണ് കാണുന്നത്. അടുത്തിടെയാണ് സ്റ്റാലിന്‍ തന്റെ പിന്‍ഗാമിയായി മകന്‍ ഉദയനിധിയെ അവരോധിച്ചത്.