യു.കെ.വാര്‍ത്തകള്‍

ബിബിസി റിപ്പോര്‍ട്ട്: വിദേശ വിദ്യാര്‍ത്ഥികള്‍ കോഴ്സ് വര്‍ക്കുകളും അസൈന്‍മെന്റുകളും പുറത്ത് കൊടുത്തു ചെയ്യിക്കുന്നു

മലയാളികളടക്കം നൂറുകണക്കിന് വിദേശ വിദ്യാര്‍ത്ഥികളാണ് യുകെയിലെ വിവിധ സര്‍വകലാശാലകളില്‍ ബിരുദ ബിരുദാനന്തര കോഴ്സുകള്‍ പഠിക്കാനായി ദിനംപ്രതി എത്തുന്നത്. നല്ലൊരു ഭാവി സ്വപ്നം കണ്ട്, ലക്ഷക്കണക്കിന് രൂപ വിദ്യാഭ്യാസ വായ്പ എടുത്താണ് ഭൂരിഭാഗവും യുകെയില്‍ വരുന്നത്. പഠനത്തോടൊപ്പം ജോലി ചെയ്യാമെന്നതും അത് കഴിഞ്ഞുള്ള സ്റ്റേ ബായ്ക്കും പിന്നെ യുകെയില്‍ പെര്‍മനന്റ് വിസയും സംഘടിപ്പിക്കുക എന്ന സ്വപ്നമാണ് എല്ലാവരെയും മുന്നോട്ട് നയിക്കുന്നത്. എന്നാല്‍ വലിയ വെല്ലുവിളികളാണ് അവരെ കാത്തിരിക്കുന്നത്.

മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദേശ വിദ്യാര്‍ഥികള്‍ പഠിക്കുന്ന പല സര്‍വ്വകലാശാലകളിലും സ്ഥിതി പരമ ദയനീയമാണെന്നു ബിബിസി ന്യൂസ് റിപ്പോര്‍ട്ടു ചെയ്യുന്നു. ബിരുദാനന്തര ബിരുദം ഉള്‍പ്പെടെയുള്ള കോഴ്സുകള്‍ക്ക് പഠിക്കുന്ന മിക്ക വിദ്യാര്‍ത്ഥികള്‍ക്കും ഇംഗ്ലീഷ് ഭാഷ പരിജ്ഞാനം വളരെ കുറവാണ്.

ഇറാനില്‍ നിന്ന് വളരെ പ്രതീക്ഷയോടെ യുകെയില്‍ പഠിക്കാന്‍ എത്തിയ ഒരു പെണ്‍കുട്ടിയുടെ അനുഭവം ബിബിസി റിപ്പോര്‍ട്ട് ചെയ്തു. തന്റെ സഹ വിദ്യാര്‍ത്ഥികളില്‍ ഇംഗ്ലീഷ് വളരെ പരിമിതമാണെന്നും തന്റെ ക്ലാസില്‍ ഒന്നോ രണ്ടോ ബ്രിട്ടീഷുകാര്‍ മാത്രമേ ഉള്ളൂവെന്നും കണ്ട് താന്‍ ഞെട്ടിയതായും ഇറാനിയന്‍ പെണ്‍കുട്ടി പറഞ്ഞു.

ലാഭം മാത്രം നോക്കി വിദേശ വിദ്യാര്‍ത്ഥികള്‍ക്കായി വല വിരിച്ചിരിക്കുന്ന പല സര്‍വകലാശാലകളുടെയും സ്ഥിതി വ്യത്യസ്തമല്ല . മിക്ക വിദ്യാര്‍ഥികളും തങ്ങളുടെ കോഴ്സ് വര്‍ക്കുകളും അസൈന്റ് ‘മെന്റുകളും പണം കൊടുത്ത് പുറത്ത് ചെയ്യിക്കുകയാണെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ജോലിയ്ക്കു പോയിട്ട് ക്ലാസുകളില്‍ അറ്റന്‍ഡന്‍സ് രേഖപ്പെടുത്താന്‍ പണം നല്‍കി മറ്റുള്ളവരെ ചുമതലപ്പെടുത്തുന്ന ചില വിദ്യാര്‍ത്ഥികളും ഉണ്ട്.

വിദേശ വിദ്യാര്‍ഥികളില്‍ നിന്ന് ഫീസ് വാങ്ങുന്നതിന് പരിധിയില്ലെന്നതാണ് ഈ ദുരവസ്ഥയ്ക്ക് പ്രധാന കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്. ലാഭം കൊയ്യാന്‍ ഒരു യോഗ്യതയും ഇല്ലാത്ത വിദ്യാര്‍ഥികള്‍ക്ക് യൂണിവേഴ്സിറ്റികളില്‍ അഡ്മിഷന്‍ കൊടുക്കുകയാണ്. തന്റെ ബിരുദാനന്തര വിദ്യാര്‍ഥികളില്‍ 70 ശതമാനം പേര്‍ക്കും ഇംഗ്ലീഷ് ഭാഷ പരിജ്ഞാനം ഇല്ലായിരുന്നുവെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു പ്രൊഫസര്‍ വെളിപ്പെടുത്തിയതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു . പല വിദ്യാര്‍ത്ഥികളും തങ്ങളുടെ ഭാഷാ പരിജ്ഞാനത്തിലെ പരിമിതികള്‍ മറച്ചുവെച്ച് വളഞ്ഞ വഴികളിലൂടെയാണ് അഡ്മിഷന്‍ തരപ്പെടുത്തുന്നത്.

പല സര്‍വകലാശാലകളിലും ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന 10 വിദ്യാര്‍ത്ഥികളില്‍ ഏഴ് പേരും വിദേശത്തു നിന്നുള്ളവരാണെന്ന സ്ഥിതിയാണ് ഉള്ളത് . ഇംഗ്ലണ്ടില്‍, ബിരുദാനന്തര ഗാര്‍ഹിക വിദ്യാര്‍ത്ഥികള്‍ക്കുള്ള യൂണിവേഴ്സിറ്റി ട്യൂഷന്‍ ഫീസ് 9,250 പൗണ്ട് ആയി നിജപ്പെടുത്തിയിട്ടുണ്ട്. 2025-26 ല്‍ ഇത് പ്രതിവര്‍ഷം 9,535 പൗണ്ട് ആയി ഉയരും. എന്നാല്‍ ഇംഗ്ലണ്ടില്‍ പഠിക്കുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഫീസിന് ഉയര്‍ന്ന പരിധിയില്ല. ഇതാണ് വിദ്യാര്‍ത്ഥികളെ യാതൊരു യോഗ്യതയും പരിഗണിക്കാതെ അഡ്മിഷന്‍ കൊടുക്കുന്നതിന് യൂണിവേഴ്സിറ്റികളെ പ്രേരിപ്പിക്കുന്നത്

  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  • 'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
  • മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വന്‍ ഐഎസ് ആക്രമണനീക്കം; 2 പേര്‍ കുറ്റക്കാരെന്ന് കോടതി
  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  • ചില മേഖലകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം; വിദേശികള്‍ക്കുള്ള വിസ നിയമങ്ങളില്‍ യുകെ സര്‍ക്കാരിന്റെ താല്‍ക്കാലിക ഇളവ്
  • ലിവര്‍പൂള്‍ സ്ട്രീറ്റ്, വാട്ടര്‍ലൂ ട്യൂബ് സ്റ്റേഷനുകള്‍ ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെ അടച്ചിടും
  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions