യു.കെ.വാര്‍ത്തകള്‍

ബജറ്റിന്റെ പ്രത്യാഘാതം വന്നു തുടങ്ങി: യുകെയിലെ തൊഴില്‍ ഒഴിവുകളില്‍ ഗണ്യമായ കുറവ്

ലണ്ടന്‍: ലേബര്‍ സര്‍ക്കാര്‍ അവതരിപ്പിച്ച പുതിയ ബജറ്റിന്റെ പ്രത്യാഘാതം വന്നു തുടങ്ങി. നാഷണല്‍ വേജ് ഉയര്‍ത്തിയതിനൊപ്പം തൊഴില്‍ ദാതാക്കള്‍ക്ക് ദേശീയ ഇന്‍ഷുറന്‍സ് കൂടി വര്‍ധിപ്പിച്ച ഇരട്ട പ്രഹരമാണ് ബജറ്റ് സമ്മാനിച്ചിരിക്കുന്നത്. യുകെയിലെ തൊഴില്‍ ഒഴിവുകളില്‍ ഗണ്യമായ കുറവ് ആണ് വന്നു കൊണ്ടിരിക്കുന്നത്. 2020-ലെ കോവിഡിന്റെ തുടക്കത്തില്‍ കണ്ടതിന് തുല്യമായ നിലയിലുള്ള കുറവാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.

കെപിഎംജിയുടെയും റിക്രൂട്ട്‌മെന്റ് ആന്‍ഡ് എംപ്ലോയ്‌മെന്റ് കോണ്‍ഫെഡറേഷന്റെയും (ആര്‍ഇസി) റിപ്പോര്‍ട്ട് അനുസരിച്ച് ബിസിനസുകള്‍ രണ്ട് വര്‍ഷത്തിനിടയിലെ ഏറ്റവും മോശം നിലയിലേക്ക് എത്തിയിരിക്കുകയാണ്. ഇതുമൂലം, പുതിയ ജീവനക്കാരുടെ ആവശ്യം കുത്തനെ കുറഞ്ഞു. ബിസിനസുകളുടെ വളര്‍ച്ചയെ കുറിച്ച് പൂര്‍ണമായ ചിത്രം ലഭിക്കാത്തതിനാല്‍ പുതിയ ജീവനക്കാരെ റിക്രൂട്ട് ചെയ്യാന്‍ പല കമ്പനികളും ഇപ്പോള്‍ മടിക്കുകയാണ്.

സാമ്പത്തിക വളര്‍ച്ചയെ ഉത്തേജിപ്പിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് ഈ മാന്ദ്യം വെല്ലുവിളി ഉയര്‍ത്തുന്നു. പുതിയ ബജറ്റ് നയങ്ങളുമായി ബന്ധപ്പെട്ട വര്‍ദ്ധിച്ചുവരുന്ന ചെലവുകളുടെ ഭാഗമായി പല ബിസിനസ്സുകളും നിയമന പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാക്കുന്നതായി കെപിഎംജിയുടെ ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ജോണ്‍ ഹോള്‍ട്ട് പറഞ്ഞു. ഈ പ്രവണത യുകെ തൊഴില്‍ വിപണിയിലെ വര്‍ദ്ധിച്ചുവരുന്ന അനിശ്ചിതത്വത്തെ ചൂണ്ടിക്കാട്ടുന്നു.


സമ്പദ്‌വ്യവസ്ഥയെ വളര്‍ത്തുന്നതിനും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും ഉള്ള വാഗ്ദാനങ്ങള്‍ കീര്‍ സ്റ്റാര്‍മര്‍ നല്‍കിയിരുന്നെങ്കിലും ഒക്ടോബര്‍ ബജറ്റിലെ ബിസിനസ് നികുതിയിലെ വര്‍ദ്ധനവ് ബിസിനസ്സ് നേതാക്കളുടെ ആശങ്കയ്ക്ക് ഇടയാക്കിയിരിക്കുകയാണ്. രാജ്യത്തെ കമ്പനികളുടെ ബിസിനസ് പ്രകടനങ്ങള്‍ അളക്കുന്ന ബി.ഡി.ഒയുടെ ഔട്ട്‌പുട്ട് സൂചിക, നിലവില്‍ 2022 ഒക്ടോബറിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണ് ഇപ്പോള്‍. “സുവര്‍ണ്ണ പാദം” എന്ന് കണക്കാക്കുന്ന ക്രിസ്മസ് സീസണു പോലും ഈ തകര്‍ച്ചയെ തടയാന്‍ സാധിച്ചിട്ടില്ല.

2025 ഏപ്രില്‍ മുതല്‍ നാഷണല്‍ വേജ് മണിക്കൂറില്‍ 12.21 പൗണ്ടാക്കി. ഇത് കൂടാതെയാണ് ഇന്‍ഷുറന്‍സ് വര്‍ധനയുടെ അധികഭാരം കൂടി തൊഴില്‍ ദാതാക്കള്‍ക്ക് ഏറ്റെടുക്കേണ്ടി വരുക. ഇതോടെ ഒരു ജീവനക്കാരന് മണിക്കൂറില്‍ 15 പൗണ്ടിലേറെ ചെലവഴിക്കേണ്ടിവരും. ഇത് ചെറുകിട ബിസിനസുകളുടെ തകര്‍ച്ചയ്ക്ക് വഴി വയ്ക്കുമോയെന്ന ആശങ്കയും ശക്തമാണ്. വലിയ ബിസിനസുകള്‍ക്കു തങ്ങളുടെ ലാഭത്തില്‍ കുറവുവരുമെങ്കിലും പിടിച്ചു നില്‍ക്കാനാവും എന്നാല്‍ സമ്പദ്‌വ്യവസ്ഥയയുടെ പ്രധാന വിഭാഗമായ ചെറുകിട ബിസിനസുകളുടെ ഭാവി വലിയ ചോദ്യചിഹ്നമാവും.

ഇതിനെ നേരിടാന്‍ ബിസിനസ് സ്ഥാപനങ്ങള്‍ ജീവനക്കാരുടെ എണ്ണത്തില്‍ കുറവ് വരുത്താന്‍ സാധ്യതയുണ്ട്. ഇതോടെ ബജറ്റ് പരോക്ഷമായി തൊഴിലാളി സമൂഹത്തിന് തിരിച്ചടിയാകുമെന്ന് വിമര്‍ശനം ശക്തമായി. ഇത് തൊഴില്‍ തേടി ബ്രിട്ടനില്‍ എത്തുന്ന മലയാളികളെയും പ്രതികൂലമായി ബാധിക്കും.

ഏപ്രില്‍ ഒന്നു മുതല്‍ തൊഴില്‍ സ്ഥാപനങ്ങള്‍ അയ്യായിരം പൗണ്ടിനു മുകളിലുള്ള ശമ്പളത്തിന് 15 ശതമാനവും 9,100 പൗണ്ടിനു മുകളിലുള്ള ശമ്പളത്തിന് 13.8 ശതമാനവും വീതം ദേശീയ ഇന്‍ഷുറന്‍സ് വിഹിതം നല്‍കണം.
ചെറുകിട സ്ഥാപനങ്ങള്‍ക്കും കമ്പനികള്‍ക്കും ദേശീയ ഇന്‍ഷുറന്‍സില്‍ അനുവദിച്ചിരുന്ന എംപ്ലോയ്മെന്റ് അലവന്‍സ് അയ്യായിരം പൗണ്ടില്‍ നിന്നും 10,500 ആയി ഉയര്‍ത്താനും തീരുമാനിച്ചു.




  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  • 'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
  • മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വന്‍ ഐഎസ് ആക്രമണനീക്കം; 2 പേര്‍ കുറ്റക്കാരെന്ന് കോടതി
  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  • ചില മേഖലകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം; വിദേശികള്‍ക്കുള്ള വിസ നിയമങ്ങളില്‍ യുകെ സര്‍ക്കാരിന്റെ താല്‍ക്കാലിക ഇളവ്
  • ലിവര്‍പൂള്‍ സ്ട്രീറ്റ്, വാട്ടര്‍ലൂ ട്യൂബ് സ്റ്റേഷനുകള്‍ ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെ അടച്ചിടും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions