വിന്റര്‍ മാസങ്ങള്‍ എന്‍എച്ച്എസിനെ സംബന്ധിച്ച് കടുത്ത സമ്മര്‍ദ്ദമുള്ള കാലമാണ്. പല തരത്തിലുള്ള രോഗങ്ങള്‍ ബാധിച്ച രോഗികള്‍ ആശുപത്രികളിലേക്ക് ഒഴുകിയെത്തുന്ന സമയത്ത് ആരെ ആദ്യം ചികിത്സിക്കുമെന്ന് ഡോക്ടര്‍മാരും നഴ്‌സുമാരും വെട്ടിലാകുന്ന സമയം കൂടിയാണിത്.
എന്നാല്‍ ഈ വിന്ററില്‍ അത്തരം ആശയക്കുഴപ്പങ്ങളൊന്നും ബാക്കിവെയ്ക്കാന്‍ നില്‍ക്കാതെ രോഗികള്‍ മരിക്കാതെ സംരക്ഷിക്കുന്നതിന് പ്രഥമ ശ്രദ്ധ നല്‍കണമെന്നാണ് ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് ഉത്തരവ് നല്‍കിയിരിക്കുന്നത്. വിന്ററില്‍ മറ്റു ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ശ്രദ്ധിക്കാതെ സുരക്ഷയെ പ്രാധാന്യത്തോടെ കാണാനാണ് സ്ട്രീറ്റിംഗ് ആവശ്യപ്പെടുന്നത്.
ഏറ്റവും കൂടുതല്‍ ചികിത്സാ പ്രാധാന്യമുള്ള രോഗികള്‍ക്ക് പ്രാമുഖ്യം നല്‍കി ഒഴിവാക്കാന്‍ കഴിയുന്ന മരണങ്ങള്‍ തടയണമെന്ന് ഹെല്‍ത്ത് സെക്രട്ടറി ആവശ്യപ്പെട്ടിട്ടുണ്ട്. പലപ്പോഴും ആശുപത്രികള്‍ എളുപ്പത്തില്‍ ചികിത്സിക്കാന്‍ കഴിയുന്ന രോഗികളെ ചികിത്സിച്ച്, സങ്കീര്‍ണ്ണമായ ആവശ്യങ്ങളുള്ള രോഗികളെ കാത്തിരിക്കാന്‍ നിര്‍ബന്ധിതമാക്കുന്നുവെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
ഈ വിധത്തില്‍ എളുപ്പപ്പണി ചെയ്യുന്ന ആശുപത്രികള്‍ നാല് മണിക്കൂറിനുള്ളില്‍ 95 ശതമാനം രോഗികളെ അഡ്മിറ്റ് ചെയ്യുകയോ ഡിസ്ചാര്‍ജ്ജ് ചെയ്യുകയോ ചെയ്യുന്ന ലക്ഷ്യം നേടിയിരുന്നുവെങ്കിലും ഗുരുതര രോഗികള്‍ കൂടുതല്‍ അപകടം നേരിടുന്നുവെന്ന ദുരവസ്ഥയും സംജാതമായിരുന്നു.
കഴിഞ്ഞ വര്‍ഷം എ&ഇകളില്‍ കാത്തിരിപ്പ് മൂലം ആഴ്ചയില്‍ 300 മരണങ്ങളെങ്കിലും നടന്നിട്ടുണ്ടെന്ന് റോയല്‍ കോളേജ് ഓഫ് എമര്‍ജന്‍സി മെഡിസിന്‍ കണ്ടെത്തിയിരുന്നു. 1.5 മില്ല്യണ്‍ രോഗികള്‍ 12 മണിക്കൂറും, അതിലേറെയും കാത്തിരിക്കേണ്ട അവസ്ഥയും നേരിട്ടു.
ഇതിനകം തന്നെ എന്‍എച്ച്എസില്‍ കനത്ത സമ്മര്‍ദങ്ങള്‍ നേരിടുന്ന സ്ഥിതിയാണ്. ഫ്ലൂ, നോറോവൈറസ് കേസുകള്‍ കുതിച്ചുയരുന്നതിനാല്‍ സ്ഥിതി ബുദ്ധിമുട്ടായിരിക്കുമെന്ന് ആരോഗ്യ മേധാവികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.