യു.കെ.വാര്‍ത്തകള്‍

ഫെസ്റ്റിവല്‍ ഫ്ലൂ മുന്നറിയിപ്പ്; ആശുപത്രിയിലെത്തുന്ന കേസുകളില്‍ 70% കുതിച്ചുചാട്ടം

വിന്റര്‍ സീസണിലേക്ക് പ്രവേശിച്ചതോടെ ആശുപത്രികളിലെത്തുന്ന രോഗികളുടെ എണ്ണത്തില്‍ കുതിച്ചുചാട്ടം. വെറും ഏഴ് ദിവസം കൊണ്ട് ആശുപത്രിയിലെത്തുന്ന കേസുകളുടെ എണ്ണത്തില്‍ 70% വര്‍ദ്ധനവാണ് നേരിട്ടതെന്ന് എന്‍എച്ച്എസ് വ്യക്തമാക്കി.

കഴിഞ്ഞ ആഴ്ചയില്‍ ഫ്ലൂ ബാധിച്ച് ഓരോ ദിവസവും ശരാശരി 1861 രോഗികള്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നു. മുന്‍ ആഴ്ചയിലെ 1099 പേരില്‍ നിന്നുമാണ് ഈ വര്‍ദ്ധന. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 402 പേര്‍ മാത്രം എത്തിയ സ്ഥാനത്താണ് ഇക്കുറി കുതിച്ചുചാട്ടം.

നിലവില്‍ 5 മുതല്‍ 14 വയസ് വരെയുള്ളവരിലാണ് ഫ്ലൂ കേസുകള്‍ ഉയര്‍ന്ന തോതില്‍ കാണപ്പെടുന്നതെന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി വ്യക്തമാക്കി. എന്നാല്‍ സ്‌കൂളുകളും, നഴ്‌സറികളും അടയ്ക്കുന്നതോടെ മുതിര്‍ന്നവരിലെയും കേസുകള്‍ വര്‍ദ്ധിക്കാന്‍ തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നോറോവൈറസ് കേസുകളും, കുഞ്ഞുങ്ങളില്‍ ചുമയും, തലദോഷവും, ചെസ്റ്റ് ഇന്‍ഫെക്ഷനും സൃഷ്ടിക്കുന്ന ആര്‍എസ്‌വിയും ഉയരുന്നതാണ് നിലവിലെ അവസ്ഥ. കഴിഞ്ഞ ആഴ്ച 837 ബെഡുകളില്‍ നോറോവൈറസ് ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന രോഗികളാണ് ഉണ്ടായിരുന്നതെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് പറഞ്ഞു. മുന്‍ ആഴ്ചയില്‍ നിന്നും 10 ശതമാനമാണ് വര്‍ദ്ധന.

ഓരോ ദിവസവും ആര്‍എസ്‌വി ബാധിച്ച 152 കുട്ടികളാണ് ആശുപത്രിയില്‍ ഉണ്ടായിരുന്നത്. 1343 ബെഡുകളില്‍ കൊവിഡ് രോഗികളാണ്. ഈ എണ്ണത്തിലാണ് അല്‍പ്പം കുറവ് വന്നിട്ടുള്ളത്. വിന്ററില്‍ വിവിധ വൈറസുകള്‍ ചേര്‍ന്ന് ക്വാഡ്-ഡെമിക് പടരുമെന്നാണ് ആശങ്ക.

ക്രിസ്മസ് സമയത്ത് വ്യക്തികളും, കുടുംബങ്ങളും സുരക്ഷിതരായി ഇരിക്കാന്‍ ഫ്ലൂ വാക്‌സിന്‍ സ്വീകരിക്കണമെന്നാണ് ഇപ്പോള്‍ എന്‍എച്ച്എസ് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.

ഫ്ലൂ വാക്‌സിന്‍ പൂര്‍ണ്ണ സംരക്ഷണം ഉറപ്പാക്കാന്‍ രണ്ടാഴ്ചയെങ്കിലും വേണ്ടിവരും. ഇത് പ്രകാരം ക്രിസ്മസ് സമയത്ത് സുരക്ഷ ലഭിക്കണമെങ്കില്‍ ഈ ബുധനാഴ്ചയ്ക്ക് ഉള്ളില്‍ വാക്‌സിന്‍ എടുക്കണം. ഇതിനകം തന്നെ എന്‍എച്ച്എസില്‍ കനത്ത സമ്മര്‍ദങ്ങള്‍ നേരിടുന്ന സ്ഥിതിയാണ്. ഫ്ലൂ, നോറോവൈറസ് കേസുകള്‍ കുതിച്ചുയരുന്നതിനാല്‍ സ്ഥിതി ബുദ്ധിമുട്ടായിരിക്കുമെന്ന് ആരോഗ്യ മേധാവികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഈ ഘട്ടത്തില്‍ ഫ്ലൂ ബാധിച്ച് ആശുപത്രിയിലുള്ള രോഗികളുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മൂന്നിരട്ടി അധികമാണ്. കൊവിഡ്-19, റെസ്പിറേറ്ററി സിന്‍സിറ്റല്‍ വൈറസ് എന്നിവയും ഇതോടൊപ്പം പരക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ഈയാഴ്ചയിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 350% വര്‍ദ്ധനവാണ് ഫ്‌ളൂ നിരക്കില്‍ രേഖപ്പെടുത്തുന്നത്.

ഫ്ലൂവിനൊപ്പം, നോറോവൈറസ് കേസുകളും വ്യാപകമാകുന്നതാണ് എന്‍എച്ച്എസിന് തലവേദനയായി മാറുന്നത്.

  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  • 'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
  • മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വന്‍ ഐഎസ് ആക്രമണനീക്കം; 2 പേര്‍ കുറ്റക്കാരെന്ന് കോടതി
  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  • ചില മേഖലകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം; വിദേശികള്‍ക്കുള്ള വിസ നിയമങ്ങളില്‍ യുകെ സര്‍ക്കാരിന്റെ താല്‍ക്കാലിക ഇളവ്
  • ലിവര്‍പൂള്‍ സ്ട്രീറ്റ്, വാട്ടര്‍ലൂ ട്യൂബ് സ്റ്റേഷനുകള്‍ ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെ അടച്ചിടും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions