ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയിലെ പ്രതിസന്ധി കൂടുതല്‍ വഷളാകുമെന്ന് മുന്നറിയിപ്പുകള്‍. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്റെ ഏറ്റവും പുതിയ കണക്കുകളാണ് ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെ വളര്‍ച്ചാ ശതമാനം പൂജ്യത്തിലായിരുന്നുവെന്ന് രേഖപ്പെടുത്തിയത്. പണപ്പെരുപ്പം എട്ട് മാസത്തിനിടെ ഏറ്റവും വേഗത്തില്‍ കുതിക്കുന്നുവെന്ന കണക്കുകള്‍ക്ക് ഒപ്പമാണ് നിരാശാജനകമായ പ്രകടനം.
സമ്പദ് വ്യവസ്ഥ വളര്‍ച്ച കൈവരിക്കുമെന്ന് പ്രതീക്ഷിച്ച് ചാന്‍സലര്‍ നടപ്പാക്കിയ നികുതി പരിഷ്‌കാരങ്ങള്‍ തിരിച്ചടിച്ചതോടെയാണ് ഇനിയൊരു നികുതി വേട്ട ഉണ്ടാകില്ലെന്നായിരുന്നു ഇതുവരെയുള്ള ചാന്‍സലറുടെ വാദങ്ങള്‍.
എന്നാല്‍ സമ്പദ് ഘടന പ്രതീക്ഷിച്ച തോതില്‍ ഉയരാതെ വന്നതോടെ റേച്ചല്‍ റീവ്‌സ് മുന്‍ വാഗ്ദാനങ്ങളെല്ലാം മറക്കുമെന്നാണ് ആശങ്ക. ഉറപ്പുകള്‍ മറന്ന് വീണ്ടുമൊരു നികുതി വേട്ട നടത്താനുള്ള എല്ലാ സാധ്യതയും ഉണ്ടെന്നാണ് മുന്‍നിര ഇക്കണോമിസ്റ്റുകള്‍ നല്‍കുന്ന മുന്നറിയിപ്പ്.
ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെ മൂന്ന് മാസങ്ങളില്‍ യുകെയുടെ വളര്‍ച്ച പൂജ്യത്തിലാണെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. മുന്‍പ് ഇത് 0.1 ശതമാനമെങ്കിലും ഉണ്ടാകുമെന്നായിരുന്നു കണക്കുകൂട്ടല്‍. ഇതോടെ ലേബര്‍ ഗവണ്‍മെന്റിന് എതിരായ വിമര്‍ശനവും ശക്തമാകുകയാണ്.
യുകെ സമ്പദ് വ്യവസ്ഥയെന്ന താറാവിനെ ലേബര്‍ കൊന്ന്, തൂവല്‍ പറിച്ച് കറിവെച്ചതായാണ് ടോറി ബിസിനസ്സ് വക്താവ് ആന്‍ഡ്രൂ ഗ്രിഫിത്തിന്റെ വിമര്‍ശനം. സ്ഥിതി വഷളായെന്ന് തിരിച്ചറിഞ്ഞാല്‍ ചാന്‍സലര്‍ കൂടുതല്‍ പണത്തിനായി അടുത്ത ഓട്ടം സ്‌റ്റേറ്റ്‌മെന്റിലും വേട്ടയ്ക്ക് ഇറങ്ങുന്നത് ഒഴിവാക്കാന്‍ കഴിയില്ലെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫിസ്‌കല്‍ സ്റ്റഡീസ് ഡയറക്ടര്‍ പോള്‍ ജോണ്‍സണ്‍ പറഞ്ഞു.
ലോകത്തിലെ ഏറ്റവും മോശം അവസ്ഥയിലേക്കാണ് സമ്പദ് വ്യവസ്ഥ നീങ്ങുന്നതെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ബ്രിട്ടീഷ് ഇന്‍ഡസ്ട്രി പറഞ്ഞു. ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് പൊട്ടിച്ച നികുതി ബോംബിന്റെ ആഘാതത്തിലാണ് ബിസിനസ്സുകള്‍.
തുടക്കത്തില്‍ എല്ലാ പ്രധാന മേഖലകളും നെഗറ്റീവ് കാഴ്ചപ്പാടിലാണെന്ന് എംപ്ലോയേഴ്‌സ് സംഘടന വ്യക്തമാക്കി. മാനുഫാക്ചറിംഗ്, സര്‍വ്വീസ്, റീട്ടെയില്‍ എന്നിവയെല്ലാം ഈ സ്ഥിതിയാണ് നേരിടുന്നത്. എംപ്ലോയേഴ്‌സ് നാഷണല്‍ ഇന്‍ഷുറന്‍സിലെ 25 ബില്ല്യണ്‍ പൗണ്ടിന്റെ ബജറ്റ് വര്‍ദ്ധനവുകളാണ് സ്ഥാപനങ്ങള്‍ക്ക് തിരിച്ചടിയായത്.