യു.കെ.വാര്‍ത്തകള്‍

സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് നഗ്ന ദൃശ്യങ്ങള്‍ നിര്‍മിക്കുന്നതും പങ്കുവയ്ക്കുന്നതും ഇനി ബ്രിട്ടനില്‍ ക്രിമിനല്‍ കുറ്റം


സ്ത്രീകളേയും പെണ്‍കുട്ടികളേയും ലക്ഷ്യമിട്ട് ഡീപ്പ് ഫേക്ക് നഗ്ന ചിത്രങ്ങള്‍ വ്യാപകമായതോടെ കടുത്ത നിലപാടുമായി സര്‍ക്കാര്‍. സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് നഗ്ന ദൃശ്യങ്ങള്‍ നിര്‍മിക്കുന്നതും പങ്കുവയ്ക്കുന്നതും ഇനി മുതല്‍ ബ്രിട്ടനില്‍ ക്രിമിനല്‍ കുറ്റമായിരിക്കും.

ഡീപ്പ് ഫേക്ക് സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് നഗ്ന ദൃശ്യങ്ങള്‍ നിര്‍മിക്കുന്നതും പങ്കുവയ്ക്കുന്നതും ക്രിമിനല്‍ കുറ്റകൃത്യമാവും എന്ന് ചൊവ്വാഴ്ചയാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ വ്യക്തമാക്കിയത്. സ്ത്രീകളേയും പെണ്‍കുട്ടികളേയും ലക്ഷ്യമിട്ട് ഇത്തരം ഡീപ്പ് ഫേക്ക് നഗ്ന ചിത്രങ്ങള്‍ വലിയതോതില്‍ പെരുകുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ ഈ നീക്കം.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യകളുടെ സഹായത്തോടെ യഥാര്‍ത്ഥമെന്ന് തോന്നുന്ന വിധത്തില്‍ നിര്‍മ്മിക്കുന്ന വീഡിയോകള്‍, ചിത്രങ്ങള്‍, ശബ്ദം എന്നിവയെ ആണ് ഡീപ്പ് ഫേക്കുകള്‍ എന്നു വിളിക്കുന്നത്. എന്നാല്‍ ഈ സാങ്കേതിക വിദ്യകള്‍ ദുരുപയോഗം ചെയ്ത് വ്യക്തികളുടെ നഗ്നത കൃത്രിമമായി സൃഷ്ടിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. അനുവാദമില്ലാതെയും മറ്റുള്ളവര്‍ക്ക് വിഷമമുണ്ടാകുക എന്ന ഉദ്ദേശത്തോടെയും അവരുടെ നഗ്ന ചിത്രങ്ങളും വീഡിയോകളും പ്രസിദ്ധീകരിക്കുന്നത് 2015 മുതല്‍ ബ്രിട്ടനില്‍ ക്രിമിനല്‍ കുറ്റകൃത്യമാണ്. റിവഞ്ച് പോണ്‍ എന്നാണ് ഇതിനെ വിളിക്കുന്നത്. എന്നാല്‍ ഈ നിയമത്തില്‍ ഡീപ്പ് ഫേക്ക് ദൃശ്യങ്ങള്‍ ഉള്‍പ്പെട്ടിരുന്നില്ല. അതുകൊണ്ടുതന്നെ ഇവ വ്യാപകമായിപ്രചരിച്ചു വരുകയായിരുന്നു.

യുകെ ആസ്ഥാനമായുള്ള റിവഞ്ച് പോണ്‍ ഹെല്‍പ്പ് ലൈനില്‍ നിന്നുള്ള വിവരം അനുസരിച്ച് 2017 ന് ശേഷം ഡീപ്പ് ഫേക്ക് ഉപയോഗിച്ച് നഗ്ന ചിത്രങ്ങളും വീഡിയോകളും നിര്‍മ്മിക്കുന്നതില്‍ 400 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്. പുതിയ നിയമം നിലവില്‍ വരുന്നതോടെ ഡീപ്പ് ഫേക്ക് ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നതും പങ്കുവയ്ക്കുന്നതും ക്രിമിനല്‍ കുറ്റകൃത്യമാവുകയും അതനുസരിച്ചുള്ള നിയമ നടപടികള്‍ നേരിടേണ്ടിവരികയും ചെയ്യും.

ഒരാളുടെ അനുവാദമില്ലാതെ ലൈംഗീകത പ്രദര്‍ശിപ്പിക്കുന്ന വീഡിയോകള്‍ സൃഷ്ടിക്കുന്നതിന് യാതൊരു ന്യായീകരണവുമില്ലെന്ന് യുകെ നീതിന്യായ വകുപ്പ് പ്രസ്താവനയില്‍ പറഞ്ഞു. രണ്ടു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമായിരിക്കും ഇത്. പുതിയ നിയമവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിശദാംശങ്ങള്‍ വൈകാതെ പുറത്തുവിടുമെന്ന് മന്ത്രാലയം അറിയിച്ചു.

  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  • ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
  • സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
  • കടവും ചെലവും: യുകെയില്‍ സര്‍വകലാശാല ബിരുദങ്ങളിലുള്ള വിശ്വാസം ഇടിയുന്നു
  • ഇറാന്‍ യുദ്ധം ബ്രിട്ടനിലെ വീട് വില ഇടിയ്ക്കും; ഈ വര്‍ഷം കുറയുക 2%
  • യുകെയിലെത്തിച്ച മലയാളി യുവാവിന് വാഗ്ദാനം ചെയ്ത ജോലി നിഷേധിച്ചതിന് 30000 പൗണ്ട് നഷ്ടപരിഹാരം
  • ലോകത്തിലെ ആദ്യ റൂഫ്ടോപ്പ് ഐസിയു ലണ്ടനില്‍ പ്രവര്‍ത്തനം തുടങ്ങി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions