കഠിനംകുളം കൊലപാതകം; ജോണ്‍സണ്‍ ആതിരയെ കുത്തിയത് ലൈംഗിക ബന്ധത്തിനിടെയെന്ന് മൊഴി
തിരുവനന്തപുരം കഠിനംകുളം സ്വദേശി ആതിരയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയുടെ മൊഴി വിവരങ്ങള്‍ പുറത്ത്. ആതിരയെ ജോണ്‍സണ്‍ കുത്തിയത് ലൈംഗിക ബന്ധത്തിനിടെയാണെന്ന് മൊഴിപ്പകര്‍പ്പില്‍ പറയുന്നു. തന്നെ ഒഴിവാക്കുന്നതായി തോന്നിയതിനാലാണ് ആതിരയെ കൊന്നതെന്നും ജോണ്‍സന്റെ മൊഴിയില്‍ പറയുന്നു.
സംഭവദിവസം രാവിലെ 6.30നാണ് പെരുമാതുറയിലെ ലോഡ്‌ജില്‍ നിന്നും ജോണ്‍സണ്‍ പുറത്തേക്കിറങ്ങുന്നത്. സംശയം തോന്നാതിരിക്കാന്‍ കാല്‍നടയായിട്ടാണ് ഇയാള്‍ കഠിനംകുളത്തുള്ള ആതിരയുടെ വീട്ടിലെത്തുന്നത്. ഭര്‍ത്താവും കുട്ടികളും പോകുന്നതുവരെ ജോണ്‍സണ്‍ വീടിന്റെ പരിസരത്ത് ചുറ്റിപ്പറ്റിനിന്നു. ശേഷം 9 മണിയോടെയാണ് വീട്ടിലേക്ക് കടക്കുന്നത്. ആതിരയോട് ചായയിട്ട് തരാന്‍ ആവശ്യപ്പെടുകയും യുവതി അടുക്കളയിലേക്ക് പോയ തക്കം നോക്കി കയ്യില്‍ കരുതിയിരുന്ന കത്തി ബെഡ് റൂമിലെ കിടക്കയുടെ അടിയില്‍ ഒളിപ്പിക്കുകയും ചെയ്‌തു.
ഇരുവരും തമ്മില്‍ ബന്ധപ്പെടുന്നതിനിടെ ജോണ്‍സണ്‍ കത്തിയെടുത്ത് ആതിരയുടെ കഴുത്തില്‍ കുത്തുകയായിരുന്നു. കത്തി കുത്തിയിറക്കിയ ശേഷം വലിച്ചൂരി കഴുത്തറത്തുവെന്നും പ്രതി പറഞ്ഞു. ധരിച്ചിരുന്ന ഷര്‍ട്ടില്‍ രക്തം പുരണ്ടതിനെ തുടര്‍ന്ന് ആതിരയുടെ ഭര്‍ത്താവിന്റെ ഷര്‍ട്ട് ധരിച്ചാണ് പ്രതി മടങ്ങിയത്. ആതിരയുടെ സ്കൂകൂട്ടറെടുത്തതിന് ശേഷം ചിറയിന്‍കീഴ് റെയില്‍വെസ്റ്റേഷനിലെത്തി ട്രയിന്‍ മാര്‍ഗമാണ് കോട്ടയത്ത് എത്തിയതെന്നും ജോണ്‍സന്റെ മൊഴിയില്‍ പറയുന്നു.
അതേസമയം ഇന്നലെയാണ് കോട്ടയത്ത് നിന്നും ജോണ്‍സണെ പിടികൂടിയത്. കോട്ടയം ചിങ്ങവനത്ത് മുമ്പ് ജോലി ചെയ്തിരുന്ന ഹോം സ്റ്റേയില്‍ നിന്നാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവിടെയുള്ള സാധനങ്ങള്‍ എടുക്കാന്‍ എത്തിയതായിരുന്നു ജോണ്‍സണ്‍. പൊലീസ് പിടിച്ചതിന് ശേഷം ആണ് പ്രതി താന്‍ വിഷം കഴിച്ചിട്ടുണ്ടെന്ന് പറഞ്ഞത്. തുടര്‍ന്ന് പൊലീസ് പരിശോധനയ്ക്കായി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
ജില്ലാ ആശുപത്രിയിലെത്തിച്ച് പരിശോധിച്ചശേഷം അബോധാവസ്ഥയിലായ പ്രതിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അതിനിടെ മജിസ്ട്രേറ്റ് ജോണ്‍സന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച സാഹചര്യത്തിലായിരുന്നു മൊഴിയെടുക്കല്‍. ഇന്‍സ്റ്റഗ്രാമില്‍ റീലുകള്‍ ചെയ്യുന്ന ഫിസിയോ തെറാപ്പിസ്റ്റാണ് ജോണ്‍സണ്‍. യുവതിയുടെ ഇന്‍സ്റ്റഗ്രാം സുഹൃത്തായിരുന്നു ജോണ്‍സണ്‍. മൂന്നു വര്‍ഷമായി ഭാര്യയുമായി പിരിഞ്ഞ് കൊല്ലത്തും കൊച്ചിയിലുമായി താമസിക്കുകയാണ് ജോണ്‍സണ്‍. കൊല്ലത്തെ ഒരു സുഹൃത്തിന്റെ പേരിലുള്ള തിരിച്ചറിയല്‍ രേഖ ഉപയോഗിച്ചാണ് ഇയാള്‍ സിം കാര്‍ഡ് എടുത്തിരിക്കുന്നത്. കൊലപാതകത്തിന് ശേഷം പ്രതികൊണ്ടുപോയ ആതിരയുടെ സ്കൂട്ടര്‍ നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നു.
ആതിരയെ ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ജോണ്‍സണ്‍ എല്ലാ മാസവും ആതിരയെ കാണാന്‍ കഠിനംകുളത്ത് എത്താറുണ്ടായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തല്‍. ഈ സമയങ്ങളില്‍ യുവാവ് പെരുമാതുറയിലെ മുറിയിലാണ് താമസിച്ചിരുന്നത്. ഇയാള്‍ മൂന്ന് ദിവസം മുന്‍പ് തനിക്കൊപ്പം വരണമെന്നും ഇല്ലെങ്കില്‍ കൊല്ലുമെന്നും ആതിരയെ ഭീഷണിപ്പെടുത്തിയതായും ഭര്‍ത്താവ് പൊലീസിന് മൊഴി നല്‍കിയിരുന്നു.