യു.കെ.വാര്‍ത്തകള്‍

എന്‍എച്ച്എസ് ഇംഗ്ലണ്ട് നിര്‍ത്തലാക്കുമെന്ന് കീര്‍ സ്റ്റര്‍മര്‍; 10000 പേര്‍ക്ക് ജോലി നഷ്ടമാകും! നഴ്‌സുമാരെ ബാധിക്കുമോ?

ലോകത്തിനു മുന്നില്‍ ബ്രിട്ടന്റെ അഭിമാനമായി നിലനില്‍ക്കുന്ന എന്‍എച്ച്എസ് ഇംഗ്ലണ്ട് നിര്‍ത്തലാക്കുമെന്ന് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറുടെ പ്രഖ്യാപനം. എന്‍എച്ച്എസ് ഇംഗ്ലണ്ടിനെ റദ്ദാക്കി ഈ സ്വതന്ത്ര വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഹെല്‍ത്ത് & സോഷ്യല്‍ കെയര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ കൂട്ടിച്ചേര്‍ക്കുകയാണ് ലേബര്‍ ഗവണ്‍മെന്റ് ചെയ്തിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ അര്‍ദ്ധസര്‍ക്കാര്‍ സംഘത്തിന്റെ വെട്ടിനിരത്തലെന്നാണ് മന്ത്രിമാര്‍ തന്നെ ഈ നീക്കത്തെ വിശേഷിപ്പിക്കുന്നത്.

എന്നാല്‍ ഈ കൂട്ടിച്ചേര്‍ക്കല്‍ സമാനമായ ജോലി ചെയ്തിരുന്ന എന്‍എച്ച്എസ് ഇംഗ്ലണ്ട് ജീവനക്കാരുടെയും, ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് ജീവനക്കാരുടെയും ജോലിക്ക് ഭീഷണിയാണ്. ഏകദേശം 10000 ജീവനക്കാര്‍ ഇരുവിഭാഗങ്ങളിലുമായി പിരിച്ചുവിടല്‍ ഭീഷണി നേരിടുകയും ചെയ്യുന്നു.

അതേസമയം, പ്രധാനമന്ത്രിയുടെ പ്രഖ്യാപനം സോഷ്യല്‍ മീഡിയയില്‍ മറ്റൊരു തരത്തിലാണ് പ്രചരിച്ചത്. ബ്രിട്ടന്റെ എന്‍എച്ച്എസ് ഹെല്‍ത്ത് സര്‍വ്വീസ് അപ്പാടെ അടച്ചുപൂട്ടുന്നുവെന്നാണ് പ്രചരണം നടന്നത്. യഥാര്‍ത്ഥത്തില്‍ ഹോസ്പിറ്റല്‍ ട്രസ്റ്റുകളുടെ പ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിച്ചിരുന്ന ഉദ്യോഗസ്ഥ സംഘമായ എന്‍എച്ച്എസ് ഇംഗ്ലണ്ടിനാണ് 'വെട്ടുകൊണ്ടിരിക്കുന്നത്'.

ഹെല്‍ത്ത് സര്‍വ്വീസ് സേവനങ്ങളെ തിരികെ ജനാധിപത്യ നിയന്ത്രണത്തിലേക്ക് കൊണ്ടുവരാന്‍ ഈ നടപടികള്‍ സഹായിക്കുമെന്ന് കീര്‍ സ്റ്റാര്‍മര്‍ അവകാശപ്പെടുന്നു. എന്‍എച്ച്എസ് ഇംഗ്ലണ്ടും, എന്‍എച്ച്എസും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാന്‍ നേരിട്ട പ്രയാസമാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ആശങ്കയിലേക്ക് വഴിതിരിച്ചുവിടാന്‍ കാരണമായത്.

ഉദ്യോഗസ്ഥ തലത്തില്‍ മാത്രമാണ് അഴിച്ചുപണിയെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. അതായത്, ഫ്രണ്ട്‌ലൈന്‍ ജീവനക്കാരായ നഴ്‌സുമാര്‍ക്കും, ഡോക്ടര്‍മാര്‍ക്കും ഉള്‍പ്പെടെയുള്ളവര്‍ക്ക് യാതൊരു വ്യത്യാസവും നേരിടുന്നില്ല. എന്നുമാത്രമല്ല അധിക ഉദ്യോഗസ്ഥ മേലാളന്‍മാരെ കുറയ്ക്കുന്നത് വഴി ലഭിക്കുന്ന ലാഭം ഇവരിലേക്ക് വഴിതിരിച്ചുവിട്ട് രോഗികള്‍ക്ക് മെച്ചപ്പെട്ട സേവനങ്ങള്‍ നല്‍കാമെന്നും ഗവണ്‍മെന്റ് മോഹിക്കുന്നു.

പ്രതിവര്‍ഷം 200 ബില്യണ്‍ പൗണ്ട് ആണ് എന്‍എച്ച്എസിന്റെ നടത്തിപ്പിനായി സര്‍ക്കാര്‍ വിനിയോഗിച്ചിരുന്നത്. എന്‍എച്ച്എസിന്റെ നടത്തിപ്പിനെ കുറിച്ച് വ്യാപകമായ രീതിയിലുള്ള പരാതികള്‍ ഉയര്‍ന്നു വന്നിരുന്നു. ഗുരുതരമായ രോഗങ്ങള്‍ ബാധിച്ചവര്‍ പോലും മാസങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥയാണ് നിലവില്‍ ഉണ്ടായിരുന്നത്. എന്‍എച്ച്എസിലെ കാത്തിരിപ്പു സമയം കുറയ്ക്കുമെന്നത് ലേബര്‍ പാര്‍ട്ടിയുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു.

2012 ലാണ് നിലവിലെ ഘടനയില്‍ എന്‍എച്ച്എസ് ഇംഗ്ലണ്ട് നിലവില്‍ വന്നത്. മുന്‍ ആരോഗ്യ സെക്രട്ടറി ജെറമി ഹണ്ട് ധൈര്യപൂര്‍വ്വമായ നീക്കമെന്നാണ് സര്‍ക്കാരിന്റെ പ്രഖ്യാപനത്തോട് പ്രതികരിച്ചത്. ഏറ്റവും ദൈര്‍ഘ്യമേറിയ കാത്തിരിപ്പ് സമയത്തിനും ഏറ്റവും കുറഞ്ഞ രോഗി സംതൃപ്തിക്കും കാരണമാകാനുള്ള 2012 ലെ എന്‍എച്ച്എസിന്റെ രൂപീകരണത്തിന്‍ മേലുള്ള അവസാനത്തെ ആണിയാണ് നിലവിലെ തീരുമാനമെന്ന് ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പറഞ്ഞു.

ദേശീയ ആരോഗ്യ സേവനത്തിന്റെ ഭരണപരമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന എന്‍എച്ച്എസ് ഇംഗ്ലണ്ട് നിര്‍ത്തലാക്കുന്നതിലൂടെ ആരോഗ്യസേവനങ്ങളുടെ നിയന്ത്രണം സര്‍ക്കാര്‍ നേരിട്ട് ഏറ്റെടുക്കുക എന്ന സുപ്രധാനമായ നീക്കമാണ് സ്റ്റാര്‍മര്‍ സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്. ഈ നടപടിയിലൂടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനും ഭരണപരമായ ചിലവുകള്‍ കുറയ്ക്കാനും കൂടുതല്‍ പണം രോഗികള്‍ക്ക് നേരിട്ട് സേവനം ലഭിക്കുന്ന വിവിധ മേഖലകളിലേയ്ക്ക് എത്തിക്കാനും സാധിക്കും. ഇത് കൂടാതെ എന്‍എച്ച്എസ് ഇംഗ്ലണ്ടിനും ഗവണ്‍മെന്റ് ആരോഗ്യവകുപ്പിനും ഒട്ടേറെ കാര്യങ്ങള്‍ പൊതുവായി ചെയ്യുന്ന വിഭാഗങ്ങള്‍ ഉണ്ട് . ഇത്തരം വിഭാഗങ്ങളുടെ ലയനത്തിലൂടെ ചിലവ് കുറയ്ക്കാന്‍ സാധിക്കുമെന്ന നേട്ടവുമുണ്ട്.

ചുരുക്കത്തില്‍ നിലവിലെ എന്‍എച്ച്എസ് ഇംഗ്ലണ്ടിന്റെ പ്രവര്‍ത്തനങ്ങള്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയറിന്റെ കീഴിലേയ്ക്ക് മാറ്റപ്പെടും. ഇത് ആരോഗ്യ സംവിധാനത്തിന്റെ തലപ്പത്തുള്ള മാറ്റം ആയതുകൊണ്ട് നിലവില്‍ ജോലി ചെയ്യുന്ന നേഴ്സുമാരെയോ അവരുടെ തൊഴില്‍ സാഹചര്യങ്ങളെയോ നേരിട്ട് ബാധിക്കില്ല. ഈ മാറ്റത്തിലൂടെ കൂടുതല്‍ ശ്രദ്ധ രോഗികള്‍ക്ക് നല്‍കുന്ന സേവനങ്ങളിലേയ്ക്ക് തിരിക്കാനാണ് ഗവണ്‍മെന്റ് ലക്ഷ്യം ഇടുന്നത്. അതുകൊണ്ടു തന്നെ നേഴ്സുമാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങളും പിന്‍തുണയും ലഭിക്കാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  • ഹൈ സ്ട്രീറ്റുകളിലെ ബോക്സിംഗ് ഡേ ഷോപ്പിംഗിന് തിരിച്ചടി; പാരയാകുന്നത് ഓണ്‍ലൈന്‍ കച്ചവടം
  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  • യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു വേഗം കുറയും; കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍
  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  • 'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
  • മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വന്‍ ഐഎസ് ആക്രമണനീക്കം; 2 പേര്‍ കുറ്റക്കാരെന്ന് കോടതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions