നാട്ടുവാര്‍ത്തകള്‍

മലപ്പുറത്ത് വീട്ടിലെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം, കേസെടുത്തു

മലപ്പുറത്ത് വീട്ടിലെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും. പെരുമ്പാവൂര്‍ സ്വദേശി അസ്മയുടെ പ്രസവം കഴിഞ്ഞ് രക്തസ്രാവമുണ്ടായിട്ടും ആശുപത്രിയില്‍ കൊണ്ടുപോയില്ലെന്ന് അസ്മയുടെ കുടുംബം ആരോപിച്ചു. മരണത്തില്‍ പരാതിയുണ്ടെന്നും കുടുംബം പറഞ്ഞു.

കഴിഞ്ഞ ദിവസം ഭര്‍ത്താവ് സിറാജുദ്ദീന്‍ മൃതദേഹം മലപ്പുറത്ത് നിന്നും അസ്മയുടെ സ്വദേശമായ പെരുമ്പാവൂരിലെ വീട്ടിലേക്ക് കൊണ്ടുവന്നെങ്കിലും തര്‍ക്കത്തെ തുടര്‍ന്ന് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ച് ഇന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകും. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം അസ്മയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംസ്‌കാരം ഇന്ന് തന്നെ നടക്കും.

അതേസമയം മരണ വിവരം സിറാജുദ്ദീന്റെ ഒരു ബന്ധുവാണ് അസ്മയുടെ വീട്ടുകാരെ അറിയിക്കുന്നത്. വീട്ടുകാര്‍ മൃതദേഹം ഏറ്റുവാങ്ങാന്‍ സന്നദ്ധരാണെന്ന് ബന്ധുവിനെ ധരിപ്പിച്ച ഉറപ്പിലാണ് ആംബുലന്‍സ് അസ്മയുടെ വീട്ടിലെത്തിച്ചത്. പിതാവിന്റെ അടുത്തുതന്നെ മറവുചെയ്യണമെന്ന് അസ്മയ്ക്ക് ആഗ്രഹമുണ്ടായിരുന്നുവെന്ന് പറഞ്ഞാണ് സിറാജുദ്ദീന്‍ മൃതദേഹം പെരുമ്പാവൂരിലേക്ക് കൊണ്ടുവന്നത്.

എന്നാല്‍ വീട്ടിലെത്തി ബന്ധുക്കള്‍ കാര്യങ്ങള്‍ തിരക്കിയപ്പോള്‍ സിറാജുദ്ദീന്റെ പ്രതികരണങ്ങളില്‍ ബന്ധുക്കള്‍ക്ക് സംശയം ഉണ്ടാകുകയായിരുന്നു. അസ്മയെയും കുഞ്ഞിനെയും ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കാത്തതിനെ ബന്ധുക്കള്‍ ചോദ്യം ചെയ്യുകയും ഇവര്‍ തമ്മില്‍ വാക്കേറ്റവും കൈയേറ്റവുമുണ്ടാവുകയുമായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നവജാതശിശു നിലവില്‍ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പീഡിയാട്രിക് വിഭാഗത്തില്‍ നിയോ നേറ്റല്‍ എന്‍ഐസിയുവില്‍ ചികിത്സയിലാണ്. നവജാത ശിശുവിന്റെ ദേഹത്ത് പ്രസവ സമയത്തുള്ള രക്തം പോലും തുടച്ചു കളയാതെയാണ് ഇയാള്‍ മലപ്പുറത്ത് നിന്ന് പെരുമ്പാവൂര്‍ വരെ കുഞ്ഞിനെ എത്തിച്ചതെന്നും കുടുംബം പറയുന്നു. പായയില്‍ പൊതിഞ്ഞാണ് അസ്മയുടെ മൃതദേഹം ആംബുലന്‍സിലെത്തിച്ചതെന്നും കുടുംബം ആരോപിക്കുന്നു.

അസ്മയുടെ അഞ്ചാമത്തെ പ്രസവത്തിലാണ് മരണം സംഭവിച്ചത്. നേരത്തെയും ഇത്തരത്തില്‍ വീട്ടില്‍ പ്രസവം നടത്തിയിരുന്നു. ആദ്യ രണ്ട് പ്രസവം ആശുപത്രിയില്‍ വെച്ചായിരുന്നു നടത്തിയത്. എന്നാല്‍ അതിന് ശേഷം സിറാജുദ്ദീന്‍ അക്യുപങ്ചര്‍ പഠിക്കുകയും പ്രസവം വീട്ടില്‍ നടത്തുകയുമായിരുന്നു.

  • കുട്ടികളടക്കം നേപ്പാളില്‍ കുടുങ്ങിക്കിടക്കുന്നത് 53 മലയാളികളെന്ന് നോര്‍ക്ക
  • സുകുമാരക്കുറുപ്പ് മരിച്ചിരിക്കാം എന്ന് പൊലീസ്; കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കും
  • കാല്‍നൂറ്റാണ്ടോളം വൈദികന്റെ വീട്ടില്‍ സഹായിയായി കഴിഞ്ഞ സ്ത്രീയ്ക്ക് ഹൈന്ദവാചാരപ്രകാരം യാത്രാമൊഴി
  • 'ദൃശ്യങ്ങള്‍ ഇപ്പോഴും പ്രചരിപ്പിക്കപ്പെടുന്നു '; സ്വകാര്യ ദൃശ്യങ്ങള്‍ ഭര്‍ത്താവ് വിറ്റതില്‍ ഹൈക്കോടതിയെ സമീപിച്ച് യുവതി
  • ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതി; യുകെ മലയാളി അറസ്റ്റില്‍
  • കരുവാറ്റ കൊലപാതകം: പിടിക്കപ്പെട്ടാല്‍ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും കൗമാരക്കാരുടെ പദ്ധതി
  • 10 വര്‍ഷത്തെ കാത്തിരിപ്പ്: സ്‌കോട്ടിഷ് എംപിയ്ക്കു ഗുരുവായൂരില്‍ താലികെട്ട്
  • 67 കാരന്റെ കൊലപാതകം: കൗമാര സംഘം പദ്ധതിയിട്ടത് വാട്‌സ്ആപ്പിലൂടെ; സിനിമയില്‍ നിന്ന് ആസൂത്രണം
  • കിടപ്പറ ദൃശ്യങ്ങള്‍ അശ്ലീല വെബ്സൈറ്റുകള്‍ക്ക് വിറ്റു: കൊല്ലത്ത് ഭര്‍ത്താവിനെതിരെ യുവതിയുടെ പരാതി
  • ഐഫോണും ബൈക്കും വാങ്ങാന്‍ ആലപ്പുഴയില്‍ വയോധികനെ കൊലപ്പെടുത്തി; 13കാരിയും മൂന്ന് കൗമാരക്കാരും കസ്റ്റഡിയില്‍!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions