യു.കെ.വാര്‍ത്തകള്‍

മാഞ്ചസ്റ്ററിലെ ജെബിന്‍ സെബാസ്റ്റിയന് 24ന് വിടയേകാന്‍ യുകെ മലയാളി സമൂഹം

മാഞ്ചസ്റ്ററില്‍ ഹൃദയാഘാതം മൂലം മരണമടഞ്ഞ ജെബിന്‍ സെബാസ്റ്റ്യന് ഈമാസം 24ന് യുകെ മലയാളി സമൂഹം യാത്രാമൊഴിയേകും. വൈകുന്നേരം നാലുമുതല്‍ വിഥിന്‍ഷോ സെന്റ് ആന്റണീസ് ദേവാലയത്തിലാണ് വിടവാങ്ങല്‍ തിരുക്കര്‍മങ്ങള്‍ നടക്കുക. ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ ബിഷപ്പ് മാര്‍.ജോസഫ് സ്രാമ്പിക്കല്‍ മുഖ്യകാര്‍മ്മികനാകും. മിഷന്‍ ഡയറക്ടര്‍ ഫാ.ജോസ് കുന്നുംപുറം ഉള്‍പ്പെടെ ഒട്ടേറെ വൈദീകര്‍ സഹകാര്‍മ്മികരാകും. വൈകുന്നേരം മൂന്നുമണിയോടെ ജെബിന്‍ ഏറെ ആഗ്രഹത്തോടെ വാങ്ങി ഏതാനും ദിവസങ്ങള്‍ മാത്രം താമസിച്ച വീട്ടില്‍ ഫ്യൂണറല്‍ ഡയറക്‌റ്റേഴ്‌സ് മൃതദഹം എത്തിക്കും. അവിടെ കുടുംബാംഗങ്ങള്‍ക്ക് മാത്രമാണ് അന്ത്യോപചാരം അര്‍പ്പിക്കുവാന്‍ അവസരം ഉണ്ടായിരിക്കുകയുള്ളൂ.

നാലുമണിയോടെ സെന്റ് ആന്റണീസ് ദേവാലയത്തില്‍ ജെബിന്റെ മൃതദേഹം എത്തിക്കും. ദേവാലയ കവാടത്തില്‍ വൈദീകര്‍ പ്രാര്‍ത്ഥനകളോടെ സ്വീകരിച്ച് അള്‍ത്താരക്ക് മുന്നില്‍ മൃതദേഹം അടങ്ങിയ പേടകം പ്രതിഷ്ഠിക്കുന്നതോടെ പരേതന്റെ ആത്മശാന്തിക്കായുള്ള ദിവ്യബലിക്ക് തുടക്കമാകും. മാഞ്ചസ്റ്ററിലെയും പരിസരങ്ങളിലുമുള്ള ഒട്ടേറെ വൈദീകര്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കും. തുടര്‍ന്ന് നാട്ടില്‍ എത്തിക്കുന്ന മൃതദേഹം കാപ്പുംതല ഫാത്തിമാപുരം സെന്റ് മേരീസ് ദേവാലയത്തിലെ കുടുംബക്കല്ലറയില്‍ മൃതദേഹം സംസ്‌ക്കരിക്കും.

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്നലെ ഫ്യൂണറല്‍ ഡയറക്‌റ്റേഴ്‌സ് വിഥിന്‍ഷോ ഹോസ്പിറ്റലില്‍നിന്നും മൃതദേഹം ഏറ്റെടുത്തു. മാഞ്ചസ്റ്റര്‍ മലയാളികള്‍ ഒന്നടങ്കം ഒത്തുചേര്‍ന്ന് തങ്ങളുടെ പ്രിയപ്പെട്ട ജെബിന് യാത്രാമൊഴിയേകാന്‍ ഒരുങ്ങുകയാണ്. മിഷന്‍ ഡയറക്ടര്‍ ഫാ.ജോസ് കുന്നുംപുറം, മാഞ്ചസ്റ്ററിലെ വിവിധ അസോസിയേഷന്‍ ഭാരവാഹികള്‍ ഉള്‍പ്പെടെ മലയാളി സമൂഹം ഒന്നടങ്കം സഹായഹസ്തവുമായി കുടുംബത്തിനൊപ്പമുണ്ട്.

ഏപ്രില്‍ ഒന്നാം തീയതി വെളുപ്പിന് രണ്ടുമണിയ്ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് കൂട്ടുകാരനെയും കൂട്ടി അതിവേഗം ആശുപത്രിയിലേക്കെത്തിയ മാഞ്ചസ്റ്ററിലെ ജെബിനെ തേടി അരമണിക്കൂറിനകം മരണമെത്തുകയായിരുന്നു. ഇതോടെ തനിച്ചായി പോയത് അല്‍ഫോന്‍സയും പറക്കമുറ്റാത്ത മൂന്നു കുഞ്ഞുങ്ങളുമാണ്. വിഥിന്‍ഷോ ഹോസ്പിറ്റലില്‍ കാര്‍ഡിയാക് തീയേറ്റര്‍ നഴ്സായി ജോലി ചെയ്യുകയായിരുന്നു ജെബിന്‍ സെബാസ്റ്റ്യന്‍ എന്ന 40കാരന്‍. ഭാര്യ ഇതേ ഹോസ്പിറ്റലില്‍ കെയററും. എന്നാല്‍ മൂന്നാമത്തെ കുഞ്ഞിന്റെ ജനനത്തെ തുടര്‍ന്ന് മറ്റേണിറ്റി ലീവിലായിരുന്ന അല്‍ഫോന്‍സ ജോലിയ്ക്ക് പോയിരുന്നില്ല. മൂത്തമകള്‍ ഡെല്‍നയ്ക്ക് പത്തു വയസും രണ്ടാമത്തെ മകന്‍ സാവിയയ്ക്ക് മൂന്നര വയസും ഇളയ മകള്‍ സാറയ്ക്ക് വെറും ഏഴു മാസവുമാണ് പ്രായം. ദിവസങ്ങള്‍ക്കു മുമ്പാണ് ഇവര്‍ പുതിയ വീട്ടിലേക്ക് താമസം മാറിയത്. അവിടെ കുടുംബസമേതം താമസം തുടങ്ങിയിട്ട് ഒരാഴ്ച പോലും തികയും മുന്നേയാണ് മരണമെത്തിയത്.

കാര്‍ഡിയാക് തീയേറ്റര്‍ നഴ്സായ ജെബിന് തന്റെ ആരോഗ്യസ്ഥിതി മനസിലായതിനെ തുടര്‍ന്ന് ഉടന്‍ തന്നെ എമര്‍ജന്‍സി വിഭാഗത്തിലേക്ക് ഫോണ്‍ വിളിക്കുകയായിരുന്നു. എന്നാല്‍, ആംബുലന്‍സ് വരാന്‍ അരമണിക്കൂര്‍ താമസമുണ്ടാകും എന്നറിയിപ്പ് വന്നതിനെ തുടര്‍ന്ന് ഉടന്‍ തന്നെ സുഹൃത്തിനെ വിളിച്ച് ജെബിന്‍ ജോലി ചെയ്യുന്ന ഹോസ്പിറ്റലിലേക്ക് എത്തുകയായിരുന്നു. തുടര്‍ന്ന് എമര്‍ജന്‍സിയില്‍ പ്രവേശിപ്പിച്ച ജെബിന്‍ ഇസിജി എടുക്കുന്നതിനിടെ ഹൃദയാഘാതം സംഭവിക്കുകയും തന്റെ ജോലിസ്ഥലമായ കാര്‍ഡിയോളജി വാര്‍ഡിന് താഴെ കുഴഞ്ഞുവീണ് മരണം സംഭവിക്കുകയും ആയിരുന്നു.

ജെബിന്റെ കുടുംബത്തിനൊപ്പം സര്‍വ്വ സഹായങ്ങളുമായി മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ പ്രസിഡന്റ് സുമേഷ് രാജന്‍, കേരള കാത്തലിക് അസോസിയേഷന്‍ ഓഫ് മാഞ്ചസ്റ്റര്‍ പ്രസിഡന്റ് സുനില്‍ കോച്ചേരി അടക്കമുള്ള അസോസിയേഷന്‍ ഭാരവാഹികളും സന്നദ്ധ പ്രവര്‍ത്തകരും എല്ലാം ഒപ്പമുണ്ട്. നാട്ടില്‍ കോട്ടയം കുറവിലങ്ങാട് കാപ്പുംതല സ്വദേശിയാണ് ജെബിന്‍.

  • കുടിയേറ്റ വിരുദ്ധതയും വംശീയതയും: എന്‍എച്ച്എസില്‍ കൂടുതല്‍ വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും രാജിവയ്ക്കുന്നു
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജിജിമോന്റെ സംസ്‌കാരം 30ന്; വിടയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  • ഹൈ സ്ട്രീറ്റുകളിലെ ബോക്സിംഗ് ഡേ ഷോപ്പിംഗിന് തിരിച്ചടി; പാരയാകുന്നത് ഓണ്‍ലൈന്‍ കച്ചവടം
  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  • യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു വേഗം കുറയും; കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍
  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions