നാട്ടുവാര്‍ത്തകള്‍

സിന്തറ്റിക് ഡ്രഗ്‌സ് വേണ്ടെന്നു ക്ലാസെടുത്ത വേടന്‍ കഞ്ചാവ് കേസില്‍ അറസ്റ്റില്‍

വോയിസ് ഓഫ് വോയിസ്‌ലെസ് എന്ന ഒറ്റ റാപ്പിലൂടെയാണ് വേടന്‍ ശ്രദ്ധ നേടുന്നത്. പിന്നീട് നിരവധി ഗാനങ്ങള്‍ മലയാള സിനിമയ്ക്കും സമ്മാനിച്ച വേടന് ആരാധകര്‍ ഏറെയാണ്. ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ സിനിമയിലെ ‘വിയര്‍പ്പു തുന്നിയിട്ട കുപ്പായം’ എന്ന ഗാനം മലയാളികള്‍ ഒന്നടങ്കം ഏറ്റെടുത്തിരുന്നു. കഞ്ചാവ് കേസില്‍ അറസ്റ്റിലായതോടെ വേടന്‍ ലഹരിക്കെതിരെ പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയാവുകയാണ്. കഴിഞ്ഞ ആഴ്ചയായിരുന്നു സിന്തറ്റിക് ഡ്രഗ്‌സിനെതിരെ റാപ്പര്‍ വേടന്‍ സംസാരിച്ചത്.


ഡാ മക്കളെ..സിന്തറ്റിക് ഡ്രഗ്‌സ് അടിക്കുന്ന പത്ത് പേരില്‍ രണ്ട് പേര് മരിച്ചു പോകും. അത് ചെകുത്താനാണ്. ഒഴിവാക്കണം. ദയവ് ചെയ്ത് പ്ലീസ്. നമ്മുടെ അമ്മയും അപ്പനും കിടന്ന് കരയുവാണ്. എത്ര അമ്മയും അപ്പനും ആണ് എന്റേ അടുത്ത് വന്ന് മക്കളേ ഇതൊക്കെ ഒന്ന് പറഞ്ഞ് മനസിലാക്കെന്ന് പറഞ്ഞ് കരയുന്നത്. സിന്തറ്റിക് ഡ്രഗ്‌സ് അടിക്കുന്ന പത്ത് പേരില്‍ രണ്ട് പേര് ചത്ത് പോകും.'

'എനിക്ക് ഇതിപ്പോള്‍ പറയേണ്ട ആവശ്യമില്ല. എന്നാലും ഞാന്‍ നിങ്ങളുടെ ചേട്ടനാണല്ലോ. അനിയന്മാരോടും അനുജത്തിമാരോടും പറയേണ്ട കടമ എനിക്കുണ്ടല്ലോ' എന്നായിരുന്നു തൃശൂര്‍ കഴിമ്പ്രം ബീച്ച് ഫെസ്റ്റിവലില്‍ നടന്ന പരിപാടിക്കിടെ വേടന്‍ പറഞ്ഞത്. അതേസമയം, 6 ഗ്രാം കഞ്ചാവ് ആണ് വേടന്റെ ഫ്‌ളാറ്റില്‍ നിന്നും പൊലീസ് പിടികൂടിയത്. മേശപ്പുറത്തും മറ്റിടങ്ങളിലുമായാണ് കഞ്ചാവ് കണ്ടെത്തിയത്. ഒമ്പതരലക്ഷം രൂപയും ഫ്‌ളാറ്റില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

തൃപ്പൂണിത്തുറ പൊലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. വേടന്‍ അടക്കം ഒമ്പത് പേരാണ് ഫ്‌ളാറ്റില്‍ ഉണ്ടായിരുന്നത്. പ്രോഗ്രാമിന്റെ ആലോചന എന്ന പേരിലാണ് ഇവര്‍ ഫ്‌ളാറ്റില്‍ ഒത്തുകൂടിയത്. അതിനിടെ സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ആഘോഷ പരിപാടിയില്‍ നിന്നാണ് വേടന്റെ റാപ്പ് ഷോ ഒഴിവാക്കി. കഞ്ചാവ് കേസില്‍ കസ്റ്റഡിയിലെടുത്ത സാഹചര്യത്തിലാണ് തീരുമാനം.

ഇതുകൂടാതെ വേടന്‍ കഴുത്തില്‍ ധരിച്ചിരുന്ന മാലയും പുതിയ വിവാദങ്ങള്‍ക്ക് വഴി വച്ചിരിക്കുകയാണ്. വേടന്റെ മാലയിലുണ്ടായിരുന്ന വസ്തു പുലിയുടെ പല്ലാണെന്ന നിഗമനത്തെ തുടര്‍ന്നാണ് കേസില്‍ വഴിത്തിരിവുണ്ടായിരിക്കുന്നത്.

കഴുത്തിലെ മാലയില്‍ കണ്ടെത്തിയ വസ്തു പുലിയുടെ പല്ലാണെന്ന് വേടന്‍ പൊലീസിന് മൊഴി നല്‍കിയതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇത് തായ്ലന്‍ഡില്‍നിന്ന് കൊണ്ടുവന്നതാണെന്നാണ് വേടന്റെ മൊഴി. ഇതേ തുടര്‍ന്ന് വേടനെ വനം വകുപ്പ് ഉടന്‍ കസ്റ്റഡിയിലെടുക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

വേടന്‍ ധരിച്ച മാലയുടെ ലോക്കറ്റില്‍ പുലിപ്പല്ല് ആണെന്ന് കണ്ടെത്തിയാല്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരമായിരിക്കും വനം വകുപ്പ് കേസെടുക്കുക. വനം വന്യജീവി സംരക്ഷണ നിയമപ്രകാരം വന്യജീവികളുടെ നഖം, പല്ല് തുടങ്ങിയവ സൂക്ഷിക്കുന്നത് നിയമവിരുദ്ധമാണ്. പുലിയുടെ പല്ല് തന്നെയാണോ എന്ന് ഉറപ്പാക്കുന്നതിനായി കോടനാട് നിന്നുള്ള വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തൃപ്പൂണിത്തുറ ഹില്‍പാലസ് സ്റ്റേഷനിലേക്ക് എത്തിയിട്ടുണ്ട്.

  • ലിഫ്റ്റില്‍ കുടുങ്ങി ശശി തരൂര്‍; ഫയര്‍ഫോഴ്‌സ് എത്തി പുറത്തുകടത്തി
  • ആശുപത്രികള്‍ രോഗി സൗഹൃദമാക്കാന്‍ ആരോഗ്യവകുപ്പ്; ജീവനക്കാര്‍ക്ക് നിര്‍ബന്ധിത പരിശീലനം
  • പള്‍സര്‍ സുനി ജയിലില്‍ തന്നെ; ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം തള്ളി
  • പത്തനംതിട്ടയില്‍ യുവതി മരിച്ച നിലയില്‍; ആണ്‍ സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്
  • ഗൃഹനാഥന്റെ വിദേശജോലി നഷ്ടമായി; കുന്നംകുളത്ത് നാലംഗകുടുംബം ജീവനൊടുക്കാന്‍ ശ്രമിച്ചു, അച്ഛനും മകളും മരിച്ചു
  • ഗര്‍ഭിണിയായ ഭാര്യ ജീവനൊടുക്കി; വിദേശത്തു നിന്ന് തിരിച്ച ഭര്‍ത്താവ് ലോഡ്ജില്‍ മരിച്ചനിലയില്‍
  • വിയറ്റ്നാം ബോട്ട് ദുരന്തത്തില്‍ മലയാളി ദമ്പതിമാരടക്കം 15 ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം
  • തിരുവല്ലം ഇരട്ടമരണം: ബൈക്ക് മറിഞ്ഞതല്ല, പിന്നില്‍ കാറിടിച്ചത്; യുവാവ് അറസ്റ്റില്‍
  • വയനാട് കള്ളാടി മണ്ണിടിച്ചിലില്‍ മരണം ഏഴായി; കരാര്‍ കമ്പനിയെ പഴിചാരി സര്‍ക്കാര്‍
  • ഉസ്ബെക്കിസ്താനില്‍ മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ട സംഭവം; കേരളത്തില്‍ കേസെടുത്ത് പൊലീസ്, റീ പോസ്റ്റ്‌മോര്‍ട്ടം നടത്തും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions