ബിസിനസ്‌

പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷ; ബാങ്കുകള്‍ മോര്‍ട്ട്ഗേജ് നിരക്കുകള്‍ കുറച്ച് തുടങ്ങി

ഏതാനും ബാങ്കുകള്‍ തങ്ങളുടെ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറച്ച് തുടങ്ങിയതോടെ അടുത്ത ആഴ്ചയിലെ മോണിറ്ററി പോളിസി കമ്മിറ്റി യോഗത്തില്‍ ബേസ് റേറ്റ് കുറയ്ക്കാന്‍ സാധ്യത തെളിയുമെന്ന പ്രതീക്ഷ ശക്തമായി. മേയ് 8ന് കാല്‍ശതമാനം പോയിന്റ് നിരക്ക് കുറയ്ക്കുമെന്നാണ് കരുതപ്പെടുന്നത്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തുന്ന താരിഫ് യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നീക്കം.

ഇതിന് പുറമെ കൂടുതല്‍ നിരക്ക് വെട്ടിക്കുറയ്ക്കലുകള്‍ സ്വീകരിക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് തയ്യാറായേക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ കരുതുന്നു. യുകെയുടെ വളര്‍ച്ചാ സാധ്യത വെട്ടിച്ചുരുക്കിയ ഐഎംഎഫ് നടപടിക്ക് ശേഷം ട്രംപിന്റെ താരിഫുകളെ വളരെ ഗുരുതര അപകടമായാണ് കാണുന്നതെന്ന് ബാങ്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ ബെയ്‌ലി വ്യക്തമാക്കിയിട്ടുണ്ട്.

ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റി ഇപ്പോഴും ജാഗ്രതയോടെ മുന്നോട്ട് എന്ന നിലപാടാണ് പങ്കുവെയ്ക്കുന്നത്. 2024 ആഗസ്റ്റ് മുതല്‍ മൂന്ന് തവണ മാത്രമാണ് നിരക്ക് കുറച്ചത്. പണപ്പെരുപ്പ സമ്മര്‍ദങ്ങളായ ഉയര്‍ന്ന ശമ്പളവളര്‍ച്ച ഉള്‍പ്പെടെ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഈ ജാഗ്രത.

ട്രംപിന്റെ താരിഫ് യുദ്ധം ഒരേ സമയം ഗുണവും, ദോഷവും സൃഷ്ടിക്കുന്നത് പലിശ നിരക്ക് വേഗത്തില്‍ കുറയ്ക്കാന്‍ കാരണമാകുമെന്നാണ് പറയപ്പെടുന്നത്. ഇതില്‍ ഒന്നാമത്തെ കാര്യം തീരുവ മൂലം യുകെ വളര്‍ച്ച കുറയും. അതിന് പുറമെ പണപ്പെരുപ്പവും താഴും. ഇതാണ് പലിശ കുറയ്ക്കാന്‍ ബാങ്കിന് വഴിയൊരുക്കുന്നതെന്ന് സാമ്പത്തിക വിദഗ്ധര്‍ പ്രവചിക്കുന്നു.

മൂന്ന് മാസം കൂടുമ്പോള്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ കുറയ്ക്കുമെന്നാണ് റോയിറ്റേഴ്‌സ് നടത്തിയ സര്‍വ്വെയില്‍ സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായം രേഖപ്പെടുത്തിയത്. ഇതോടെ വര്‍ഷാവസാനം പലിശകള്‍ 3.75 ശതമാനം വരെ താഴുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിലപ്പോള്‍ ഇത് 3.5% വരെ എത്താമെന്നും കരുതുന്നു.

എന്തായാലും 2008 സാമ്പത്തിക പ്രതിസന്ധിക്ക് ശേഷമുള്ള ഏറ്റവും വേഗത്തിലാണ് പലിശ നിരക്കുകള്‍ താഴുകയെന്നാണ് ഇക്കണോമിസ്റ്റുകളുടെ പ്രവചനം. ഏതാനും വര്‍ഷങ്ങള്‍ക്കിടെയുള്ള മാനംമുട്ടെ ഉയര്‍ന്ന് നില്‍ക്കുന്ന കടമെടുപ്പ് ചെലവുകള്‍ നേരിടുന്ന മോര്‍ട്ട്‌ഗേജ് ഉപഭോക്താക്കള്‍ക്ക് ഈ കണക്കുകള്‍ വലിയ ആശ്വാസമാണ് സമ്മാനിക്കുന്നത്.

സാമ്പത്തിക പ്രതിസന്ധി കാലഘട്ടത്തില്‍, 2008 ഒക്ടോബറിലെ 4.5 ശതമാനത്തില്‍ നിന്നും 2009 മാര്‍ച്ചിലാണ് 0.5 ശതമാനത്തിലേക്ക് താഴ്ന്നത്. സെപ്റ്റംബര്‍ മാസത്തോടെ പലിശ നിരക്ക് 3.5 ശതമാനത്തിലേക്ക് താഴുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബാര്‍ക്ലേസ് വ്യക്തമാക്കി. ബാര്‍ക്ലേസിന് പുറമെ എച്ച്എസ്ബിസി, നാറ്റ്‌വെസ്റ്റ് എന്നിവര്‍ ഈയാഴ്ച എല്ലാ മോര്‍ട്ട്‌ഗേജ് നിരക്കിലും 0.25 ശതമാനം പോയിന്റ് കുറവ് വരുത്തിയിട്ടുണ്ട്.

  • ഒടുവില്‍ ആശ്വാസവാര്‍ത്ത പുറത്തുവിട്ട് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍
  • പൗണ്ട് റെക്കോര്‍ഡില്‍; രൂപയ്‌ക്കെതിരെ 130.50ല്‍ എത്തി; നാട്ടിലേയ്ക്ക് പണമയക്കല്‍ കൂടും
  • പലിശനിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; യുദ്ധം രൂക്ഷമായാല്‍ സ്ഥിതി മാറും
  • പലിശ നിരക്ക് തീരുമാനം വരുന്നതിനു മുന്നേ ലെന്‍ഡര്‍മാര്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കൂട്ടി
  • മിഡില്‍ ഈസ്റ്റ് സംഘര്‍ഷം യുകെയില്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്തി ലെന്‍ഡര്‍മാര്‍
  • യുകെയുടെ പണപ്പെരുപ്പം കുത്തനെ താഴ്ന്നു; പലിശ നിരക്ക് കുറയുമോയെന്ന് ആകാംക്ഷ
  • എഐയെ അമിതമായി ആശ്രയിക്കുന്നത് തിരിച്ചടി; മുന്നറിയിപ്പുമായി ബ്രിട്ടീഷ് ധനകാര്യ നിയന്ത്രണ ഏജന്‍സി
  • പലിശ നിരക്ക് കുറയ്ക്കല്‍ ഈ വര്‍ഷം പ്രതീക്ഷിക്കേണ്ട; മോര്‍ട്ഗേജുകാര്‍ക്കു തിരിച്ചടി
  • പലിശ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്
  • 2.8 ശതമാനത്തില്‍ തുടര്‍ന്ന് യുകെ പണപ്പെരുപ്പം; പലിശ നിരക്കുകള്‍ മാറുമോ?
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions