ജ്വല്ലറി ഉടമയില്‍ നിന്ന് അസി. കമ്മീഷണറും ഭാര്യയും തട്ടിയെടുത്തത് രണ്ടരക്കോടി!; കേസ് ക്രൈം ബ്രാഞ്ചിന് വിട്ടേക്കും
ജ്വല്ലറി ഉടമയില്‍ നിന്ന് അസിസ്റ്റന്റ് പൊലീസ് കമ്മീഷണറും ഭാര്യയും 2.51 കോടി രൂപ തട്ടിയെടുത്തെന്ന കേസ് സംസ്‌ഥാന ക്രൈം ബ്രാഞ്ചിന് വിട്ടേക്കും. ജ്വല്ലറി ഉടമ ബാങ്കില്‍ നിന്നെടുത്ത കോടികളുടെ ഓവര്‍ ഡ്രാഫ്റ്റ് കുടിശിക ആയപ്പോള്‍ ബാങ്കിനെയും കോടതിയെയും സ്വാധീനിച്ച് ജപ്‌തി ഒഴിവാക്കിക്കൊടുക്കാമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. കേസ് സംസ്‌ഥാന ക്രൈം ബ്രാഞ്ചിന് വിടണമെന്ന് കാണിച്ച് സിറ്റി പൊലീസ് കമ്മീഷണര്‍ കിരണ്‍ നാരായണന്‍ ഡിജിപിക്ക് കത്ത് നല്‍കിയിട്ടുണ്ട്.
കേസിലെ ഒന്നാം പ്രതി കോഴിക്കോട് ട്രാഫിക് അസിസ്റ്റന്റ് പൊലീസ് കമ്മിഷണര്‍ ആയിരുന്ന തൃശൂര്‍ പേരില്‍ചേരി കൊപ്പുള്ളി ഹൗസില്‍ കെഎ സുരേഷ് ബാബുവിനെ കഴിഞ്ഞ ദിവസം സസ്പെന്‍ഡ് ചെയ്തിരുന്നു. സുരേഷ് കുമാറിന്റെ ഭാര്യ തൃശൂര്‍ ചെറുവത്തേരി ശിവാജി നഗര്‍ കൊപ്പുള്ളി ഹൗസില്‍ വിപി നുസ്രത്ത് (മാനസ), കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ ശക്തികുളങ്ങര ജയശങ്കറില്‍ ബാലചന്ദ്രക്കുറുപ്പ് എന്നിവരാണ് രണ്ടും മൂന്നും പ്രതികള്‍.
കൊല്ലം ജില്ലയ്ക്കുള്ളിലും പുറത്തും ശാഖകളുണ്ടായിരുന്ന ജ്വല്ലറി ഗ്രൂപ്പിന്റെ ഉടമ കൊല്ലം രണ്ടാംകുറ്റി സ്വദേശി അബ്‌ദുല്‍ സലാം മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയെത്തുടര്‍ന്നാണ് കൊല്ലം ഈസ്‌റ്റ് പൊലീസ് കേസെടുത്തത്. പൊതുമേഖലാ ബാങ്കില്‍ നിന്ന് അബ്‌ദുല്‍ സലാം എടുത്ത ഓവര്‍ ഡ്രാഫ്റ്റ് വായ്പ 52 കോടിയോളം കുടിശികയായതിനെത്തുടര്‍ന്ന്, ജ്വല്ലറി ഉടമയുടെ ഈടുവസ്തുക്കള്‍ ജപ്‌തി ചെയ്യാന്‍ ട്രൈബ്യൂണലിനെ ബാങ്ക് സമീപിച്ചിരുന്നു. ഈ സമയത്താണ് രക്ഷകന്റെ വേഷമണിഞ്ഞ് അസിസ്റ്റന്റ് കമ്മീഷണര്‍ എത്തുന്നത്.
ബാങ്കിലും ജഡ്‌ജി ഉള്‍പ്പെടെയുള്ളവരിലും സ്വാധീനമുണ്ടെന്നും തുക കുറച്ചു ജാമ്യവസ്‌തുക്കള്‍ വീണ്ടെടുത്തു നല്‍കാമെന്നും വിശ്വസിപ്പിച്ചാണു അസി. കമ്മിഷണറും ഭാര്യയും ഡോ. ബാലചന്ദ്രക്കുറുപ്പ് വഴി അബ്‌ദുല്‍ സലാമിനെ സമീപിക്കുന്നത്. പലതവണയായി 2.51 കോടിയും ഇവര്‍ അബ്‌ദുല്‍ സലാമില്‍ നിന്ന് വാങ്ങിയെടുത്തു. ജപ്തി ഒഴിവാക്കാന്‍ ഒരു നടപടിയും ഉണ്ടാകാതിരുന്നതോടെയാണ് അബ്ദുല്‍ സലാം പരാതിയുമായി രംഗത്തെത്തിയത്.