കോഴഞ്ചേരി: അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച നഴ്സ് രഞ്‌ജിതയ്‌ക്ക് കണ്ണീരോടെ വിട നല്‍കി ജന്മനാട്. പൂര്‍ത്തിയാകാത്ത തന്റെ സ്വപ്‌നഭവനത്തിന് സമീപം ആയിരുന്നു രഞ്‌ജിതയ്‌ക്ക് അന്ത്യവിശ്രമം ഒരുക്കിയിരുന്നത്. ചിതയ്‌ക്ക് മകന്‍ ഇന്ദുചൂഡന്‍, സഹോദരങ്ങളുടെ പുത്രന്മാരായ കാശിനാഥ്, ശ്രീറാം എന്നിവര്‍ ചേര്‍ന്ന് അഗ്നിപകര്‍ന്നു. ആയിരകണക്കിന് പേരാണ് രഞ്‌ജിതയ്‌ക്ക് അന്ത്യാഞ്ജലി അര്‍ പ്പിക്കാനെത്തിയത്.
ചൊവ്വാഴ്ച രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച മൃതദേഹം സംസ്‌ഥാന സര്‍ക്കാരിനുവേണ്ടി മന്ത്രിമാരായ വി. ശിവന്‍കുട്ടി, ജി.ആര്‍. അനില്‍ എന്നിവര്‍ ഏറ്റുവാങ്ങി ആദരമര്‍പ്പിച്ചു. സി.പി.എം. ജനറല്‍ സെക്രട്ടറി എം.എ. ബേബി, സംസ്‌ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ തുടങ്ങിയവരും വിമാനത്താവളത്തില്‍ അന്തിമോപചാരമര്‍പ്പിച്ചു. നോര്‍ക്കയ്‌ക്കു വേണ്ടി പ്രോജക്‌ട് മാനേജര്‍ ആര്‍.എം. ഫിറോസ് ഷാ പുഷ്‌പചക്രം സമര്‍പ്പിച്ചു.
തുടര്‍ന്നു സ്വദേശമായ പുല്ലാട്ടിലേക്ക് മൃതദേഹം എത്തിച്ചു. സഹോദരന്‍ രതീഷ് ജി. നായരും അമ്മാവന്‍ ഉണ്ണിക്കൃഷ്‌ണനും ഭൗതികശരീരത്തിനൊപ്പം എത്തിയിരുന്നു. മൃതദേഹം പുല്ലാട് വിവേകാനന്ദ ഹൈസ്‌കൂളില്‍ പൊതുദര്‍ശനത്തിനുവച്ചശേഷം ഉച്ചയ്‌ക്ക് ഒന്നരയോടെ കുടുംബവീട്ടില്‍ എത്തിച്ചു. രണ്ടിടത്തും അന്തിമോപചാരമര്‍പ്പിക്കുന്നതിനായി സാമൂഹിക, രാഷ്‌ട്രീയ, സാംസ്‌കാരിക മേഖലകളിലെ പ്രമുഖരും സാധാരണക്കാരുമടക്കം നൂറ് കണക്കിന് ആളുകളാണ് എത്തിച്ചേര്‍ന്നത്.
സംസ്‌ഥാന സര്‍ക്കാരിന് വേണ്ടി മന്ത്രിമാരായ വി.എന്‍. വാസവനും സജി ചെറിയാനും ജില്ലാ ഭരണകൂടത്തിന് വേണ്ടി കലക്‌ടര്‍ എസ്. പ്രേം കൃഷ്‌ണനും അന്തിമോപചാരമര്‍പ്പിച്ചു. ആന്റോ ആന്റണി എം.പി, എം.എല്‍.എമാരായ മാത്യു ടി. തോമസ്, പ്രമോദ് നാരായണ്‍, കെ.യു. ജനീഷ് കുമാര്‍, മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍, കെ.പി.സി.സി. സെക്രട്ടറി അനീഷ് വരിക്കണ്ണാമല, സി.പി.എം. ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം, അജയകുമാര്‍ വല്യുഴത്തില്‍, ജോര്‍ജ് കുന്നപ്പുഴ തുടങ്ങിയവര്‍ രഞ്‌ജിതയ്‌ക്ക് അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തിയിരുന്നു.
അമ്മയുടെ ഡിഎന്‍എ സാമ്പിളുമായി പൊരുത്തപ്പെട്ടതോടെയാണ് രഞ്ജിതയുടെ മൃതദേഹം തിങ്കളാഴ്ച തിരിച്ചറിഞ്ഞത്. ഇതോടെ മൃതദേഹം നാട്ടിലേക്ക് എത്തിക്കുകയായിരുന്നു. ദുരന്തം നടന്ന് 11ാം ദിവസമാണ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞത്. അഹമ്മദാബാദിലെത്തിയ സഹോദരന്‍ രതീഷിന്റെ ഡി.എന്‍.എ സാമ്പിളുമായി പൊരുത്തപ്പെടാതിരുന്നതാണ് ഫലം വൈകാന്‍ കാരണമായത്. തുടര്‍ന്ന് മാതാവ് തുളസിയുടെ രക്ത സാമ്പിള്‍ നാട്ടില്‍ നിന്ന് ശേഖരിച്ച് ഗാന്ധിനഗറിലെ ലാബില്‍ എത്തിച്ചതിനുശേഷം പരിശോധന നടത്തുകയായിരുന്നു. അപകട സ്ഥലത്തുനിന്ന് ലഭിച്ച രഞ്ജിതയുടെ ആഭരണങ്ങള്‍, ചെരുപ്പ്, ബാഗ് എന്നിവയും സഹോദരന് കൈമാറി.
സര്‍ക്കാര്‍ ജോലിയില്‍ പുന:പ്രവേശിക്കാനുള്ള അനുമതി ലഭിച്ചതിനെ തുടര്‍ന്ന് അതിന്റെ നടപടിക്രമങ്ങള്‍ക്കായിട്ടായിരുന്നു ചുരുങ്ങിയ ദിവസത്തെ അവധിക്കായി രഞ്ജിത നാട്ടിലെത്തിയത്. ലണ്ടനില്‍ തിരികെയെത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വീണ്ടും നാട്ടിലെത്തി സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കാനായിരുന്നു രഞ്ജിത തീരുമാനിച്ചിരുന്നത്. ഇതിനിടെയാണ് രഞ്ജിതയെ തേടി ദുരന്തമെത്തിയത്.
രണ്ട് കുട്ടികള്‍ അടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു രഞ്ജിത. ഒറ്റ നിമിഷം കൊണ്ടാണ് രഞ്ജിതയുടെ രണ്ട് മക്കളും അമ്മയും അനാഥരായത്. 2014 ല്‍ സലാലയില്‍ നഴ്‌സ് ആയി ജോലി തുടങ്ങി. അതിനിടെ പി.എസ്.സി പഠനം. 2019 ല്‍ ആരോഗ്യ വകുപ്പില്‍ ജോലി കിട്ടി.
ഏഴുമാസം മുന്‍പാണ് ലണ്ടനിലേക്ക് മാറിയത്. മക്കളോടൊപ്പം കഴിയണമെന്ന് ഏറെ ആഗ്രഹിച്ചാണ് നാട്ടില്‍ വീട് പണി തുടങ്ങിയത്.
വീടുപണി പൂര്‍ത്തിയായാല്‍ നാട്ടില്‍ തിരികെ എത്തി സര്‍ക്കാര്‍ ജോലിയില്‍ വീണ്ടും പ്രവേശിക്കാനായിരുന്നു പദ്ധതി. പലപ്പോഴായി എത്തി നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നു. രണ്ട് മാസം മുമ്പും വന്നു പോയതാണ്. ചില രേഖകളില്‍ സ്വയംസാക്ഷ്യപ്പെടുത്തല്‍ ആവശ്യമായിരുന്നു. അതിന് വേണ്ടി മാത്രമാണ് ഇക്കുറി എത്തിയതെന്നും പറയുന്നു. കാന്‍സര്‍ രോഗിയായ അമ്മ തുളസിയും രണ്ട് മകളെയും താമസിച്ചിരുന്ന വീട് നന്നേ ചെറിയതായിരുന്നു. രണ്ട് മുറി എങ്കിലും പൂര്‍ത്തിയാക്കി പുതിയ വീട്ടിലേക്ക് അവരെ മാറ്റണമെന്നായിരുന്നു ആഗ്രഹം. 28 ന് പാല്കച്ചല്‍ ചടങ്ങ് പോലും തീരുമാനിച്ചു.
ഓണം ആകുമ്പോഴേക്കും തിരികെ എത്തി ഇനിയുള്ള കാലം നാട്ടില്‍ ജോലി ചെയ്തു മക്കളോടൊപ്പം കഴിയാം എന്നും രഞ്ജിത ആഗ്രഹിച്ചിരുന്നു. വീട്ടില്‍ നിന്ന് പോകുമ്പോഴും ആ സന്തോഷം മക്കളുമായി പങ്കുവെച്ചാണ് ഇറങ്ങിയത്. ഇന്നലെ ഉച്ചയോടെ വിയോഗ വാര്‍ത്തയാണ് കുടുംബത്തെ തേടി എത്തിയതു. പത്താം ക്ലാസില്‍ പഠിക്കുകയാണ് രഞ്ജിതയുടെ മകന്‍ ഇന്ദുചൂഡന്‍. ഏഴാം ക്ലാസിലാണ് മകള്‍ ഇതിക.