നാട്ടുവാര്‍ത്തകള്‍

പഠിപ്പീര്, എച്ച്.എം ഡ്യുട്ടി, സ്‌കൂള്‍ വാന്‍ ഡ്രൈവറും; സിസ്റ്ററിന്റെ ട്രിപ്പിള്‍ റോള്‍

കാലം മാറി, സ്‌കൂള്‍ അന്തരീക്ഷം മാറി, പൊതുവിദ്യാലയങ്ങളില്‍ കുട്ടികള്‍ കുറഞ്ഞു. ചെലവ് ചുരുക്കാന്‍ സ്‌കൂള്‍ അധികൃതര്‍ ഒന്നിലധികം ജോലി ചെയ്യേണ്ടതായി വന്നു. അത്തരത്തില്‍ വയലാര്‍ ലിറ്റില്‍ ഫ്ലവര്‍ എല്‍പി സ്കൂളിലെ സിസ്റ്റര്‍ മേരിബോണ ലോറന്‍സിനു മൂന്ന് വലിയ ഉത്തരവാദിത്വങ്ങളാണ് ചെയ്യേണ്ടിവന്നത്. പഠിപ്പിക്കണം, പ്രധാനാധ്യാപികയുടെ ഭരണച്ചുമതല നിര്‍വഹിക്കണം, പിന്നെ, രാവിലെയും വൈകുന്നേരവും സ്‌കൂള്‍ വാന്‍ മൂന്നു ട്രിപ്പുകള്‍ വീതം ഓടിക്കണം. കൂടാതെ വയലാര്‍ സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ പള്ളിയിലെ മതബോധന ക്ലാസിന്റെ പ്രിന്‍സിപ്പല്‍ പദവിയും .

സാഹചര്യമാണ് അധ്യാപനത്തിനപ്പുറം വാനിന്റെ വളയം പിടിക്കല്‍ എന്ന വലിയ ഉത്തരവാദിത്തം ഏല്‍ക്കാനിടയാക്കിയത് എങ്കിലും അതൊരു പുണ്യപ്രവൃത്തിയായാണ് സിസ്റ്റര്‍ കരുതുന്നത്. ഡ്രൈവറാകുന്നതു രസത്തിനല്ലെന്ന് സിസ്റ്റര്‍ പറയും. സാധാരണക്കാരുടെ കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. അവര്‍ക്കായി സ്കൂള്‍ മാനേജ്മെന്റാണ് വാന്‍ നല്‍കിയത്. സ്ഥിരം ഡ്രൈവറെ വെച്ചാല്‍ സാമ്പത്തികഭാരം രക്ഷിതാക്കള്‍ വഹിക്കേണ്ടിവരും. അതിനാലാണ് സിസ്റ്റര്‍ ഡ്രൈവിങ് സീറ്റില്‍ കയറിയത്. രണ്ടു വര്‍ഷം മുന്‍പാണ് പ്രധാനാധ്യാപികയുടെ ചുമതലയേറ്റത്. അന്നുമുതന്‍ വാനിന്റെ ഡ്രൈവറുമായി.

രാവിലെ എട്ടരയ്ക്കു തുടങ്ങും ഡ്രൈവറുടെ ജോലി. വയലാര്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മൂന്നു തവണയായാണ് കുട്ടികളെ സ്കൂളിലെത്തിക്കുന്നത്. 9.45-ന് അവസാന ട്രിപ്പ് എത്തിയാല്‍ സീറ്റു മാറും. പിന്നെ പ്രഥമാധ്യാപിക. വൈകുന്നേരവും ഇതുപോലെ മൂന്നുതവണ യാത്ര. സിസ്റ്റര്‍ക്ക് അസൗകര്യമുള്ളപ്പോള്‍ മാത്രം ഡ്രൈവറായി മറ്റൊരാള്‍ വരും. കൊച്ചി രൂപതയുടെ കീഴിലുള്ള സ്കൂളാണിത്. 112 വിദ്യാര്‍ഥികളുണ്ട്. പകുതിയിലേറെപ്പേര്‍ക്കും യാത്രയ്ക്ക് സ്കൂള്‍ വാനാണ് ആശ്രയം.

അധ്യാപകരാരെങ്കിലും സഹായിയായി വാനിലുണ്ടാകും. താത്കാലികക്കാര്‍ ഉള്‍പ്പെടെ ഏഴ് അധ്യാപകരുണ്ട്. പ്രീ-പ്രൈമറിയടക്കം ആറു ഡിവിഷനുകള്‍. പൊതുപ്രവര്‍ത്തകനായ ലോറന്‍സിന്റെയും അല്‍ഫോണ്‍സയുടെയും മകളാണ് സിസ്റ്റര്‍ മേരിബോണ. ഇറ്റലിയില്‍ നിന്നാണ് സിസ്റ്ററുടെ ഡ്രൈവിങ്ങിന്റെ തുടക്കം. കൊല്ലം ജില്ലയിലെ വാടി സ്വദേശിനിയായ ഇവര്‍ 1994-ലാണ് ഇറ്റലിയിലെത്തിയത്.
അവിടെവെച്ചാണ് സന്ന്യാസിനിപ്പട്ടം സ്വീകരിച്ചത്. വാഹനമോടിക്കേണ്ട സാഹചര്യം വന്നപ്പോള്‍ ഡ്രൈവിങ് പഠിച്ചു. ഇപ്പോള്‍ എല്ലാ വാഹനങ്ങളും ഓടിക്കും.

2000-ല്‍ കേരളത്തിലെത്തിയപ്പോല്‍ ലൈസന്‍സ് എടുത്തു. 2006-ല്‍ വയലാര്‍ സ്കൂളിലാണ് അധ്യാപികയായി തുടങ്ങിയത്. ഇടയ്ക്കു നാലുവര്‍ഷം കൊച്ചിയിലെ സ്കൂളിലായിരുന്നു. ബാക്കി 15 വര്‍ഷവും ഇവിടെത്തന്നെയായിരുന്നു.


കടപ്പാട് -മാതൃഭൂമി

  • പൂരം ഒരുക്കത്തിനിടെ വെടിക്കെട്ട് ദുരന്തം; 14 മരണം
  • യുകെയില്‍ വില്‍പ്പനയ്ക്ക് വെച്ച വീടുകളുടെ എണ്ണം 11 വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍
  • വാല്‍പ്പാറ അപകടത്തിന് കാരണം ഡ്രൈവറുടെ പരിചയക്കുറവെന്ന് പൊള്ളാച്ചി ആര്‍ടിഒ; അമിത ബ്രേക്ക് ഉപയോഗം അപകടത്തിലേക്ക് നയിച്ചു
  • തമിഴ്നാട്ടില്‍ പടക്കനിര്‍മ്മാണ ശാലയില്‍ വന്‍ സ്ഫോടനം; മരണം 24 ആയി
  • വാല്‍പ്പാറ ദുരന്തം: അധ്യാപകര്‍ക്ക് കണ്ണീരോടെ വിട; സ്കൂളില്‍ പൊതുദര്‍ശനം
  • ഇന്ത്യയ്ക്ക് കൈമാറുന്നത് തടയാന്‍ യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയില്‍ അപ്പീല്‍ നല്‍കി നീരവ് മോദി
  • ബാറില്‍ സഹോദരങ്ങള്‍ തമ്മില്‍ വാക്കേറ്റം; ഇടപെട്ട യുവാവിനെ റോഡിലിട്ട് മര്‍ദിച്ച് കൊന്നു
  • വാഹനാപകടത്തില്‍ പരിക്കേറ്റ യുവതിയെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ലൈംഗികാതിക്രമം; പരാതിക്കാരിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും
  • ബ്രിട്ടീഷ് എയര്‍വേയ്സ് ഇന്ത്യയിലേക്ക് കൂടുതല്‍ സര്‍വീസ് തുടങ്ങി; കൊച്ചി പരിഗണനയിലില്ല
  • ഡെന്റല്‍ കോളേജിലെ വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം; കേരളത്തിലെ കാമ്പസുകളില്‍ നടക്കുന്നത്...
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions