ഇമിഗ്രേഷന്‍

യുകെയില്‍ പുതിയ ഇമിഗ്രേഷന്‍ നിയമങ്ങള്‍ പ്രാബല്യത്തില്‍; സ്‌കില്‍ഡ് വിസയ്ക്ക് ഡിഗ്രി അനിവാര്യം; കെയര്‍ വര്‍ക്കര്‍ വിസ അവസാനിപ്പിച്ചു

ജൂലൈ മാസം ആദ്യം പ്രഖ്യാപിച്ച ഇമിഗ്രേഷന്‍ ധവളപത്രത്തില്‍ ഉള്‍പ്പെട്ടിരുന്ന ആദ്യ ഘട്ട നയങ്ങള്‍ ജൂലൈ 22 മുതല്‍ പ്രാബല്യത്തിലായി. ഇതോടെ മലയാളികള്‍ ഉള്‍പ്പെടെയുള്ള കുടിയേറ്റക്കാരുടെ സ്വപ്‌നങ്ങള്‍ക്കു മേല്‍ കരിനിഴല്‍ വീഴ്ത്തി പുതിയ നയങ്ങള്‍ നിലവില്‍ വന്നു. വിദേശികളെ ആശ്രയിക്കുന്നത് വെട്ടിക്കുറയ്ക്കുന്നതിനായി കുടിയേറ്റക്കാര്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണ്.

ഇമിഗ്രേഷന്‍ ധവളപത്രത്തില്‍ ഉള്‍പ്പെട്ടിരുന്ന ആദ്യ ഘട്ട നയങ്ങള്‍ ജൂലൈ 22 മുതല്‍ പ്രാബല്യത്തിലായി. സ്‌കില്‍ഡ് വര്‍ക്കര്‍ വിസയില്‍ ഉള്‍പ്പെടെ കുടിയേറ്റക്കാരെ ബാധിക്കുന്ന നിരവധി മാറ്റങ്ങളാണ് നടപ്പായിട്ടുള്ളത്.

സ്‌കില്‍ഡ് വര്‍ക്കര്‍ വിസയ്ക്കുള്ള ശമ്പളപരിധിയും, വിദ്യാഭ്യാസ യോഗ്യതയും ഉയര്‍ത്തുന്നതാണ് പ്രധാന മാറ്റം. ഈ വിസയില്‍ ഏത് ജോലിയാണെങ്കിലും ബാച്ചിലര്‍ ഡിഗ്രിയ്ക്ക് തുല്യമായ ആര്‍ക്യുഎഫ് ലെവല്‍ 6 യോഗ്യത ആവശ്യമാണ്. ഇതോടെ ഈ വിസയുടെ യോഗ്യതാ ലിസ്റ്റിലുണ്ടായ 180-ഓളം ജോലികള്‍ പുറത്തായി. ഹോസ്പിറ്റാലിറ്റി, ലോജിസ്റ്റിക്‌സ്, കെയര്‍ സേവനങ്ങള്‍ ഉള്‍പ്പെടെയാണ് ഇത്. എന്നിരുന്നാലും 2025 ജൂലൈ 21ന് മുന്‍പ് സര്‍ട്ടിഫിക്കറ്റ് ഓഫ് സ്‌പോണ്‍സര്‍ഷിപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കില്‍ നിലവിലെ നിയമങ്ങള്‍ പ്രകാരവും ആപ്ലിക്കേഷന്‍ പ്രൊസസ് ചെയ്യും.

യോഗ്യതകള്‍ക്ക് പുറമെ ശമ്പളപരിധിയും വിവിധ വിസാ ഗ്രൂപ്പുകളില്‍ വര്‍ദ്ധിപ്പിക്കുകയാണ്. സ്‌കില്‍ഡ് വര്‍ക്കര്‍ വിസയ്ക്ക് 38,700 പൗണ്ട് മതിയായിരുന്ന ശമ്പളം ഇനി മുതല്‍ 41,700 പൗണ്ടിലേക്കാണ് ഉയര്‍ത്തുന്നത്. സ്‌കില്‍ഡ് വര്‍ക്കര്‍ അപേക്ഷകര്‍ ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിന് അപേക്ഷിക്കുമ്പോള്‍ 22 ജൂലൈ 2025 മുതല്‍ പുതിയ ശമ്പളപരിധിയില്‍ വരുമെന്നത് തിരിച്ചടിയാണ്. പഴയ ശമ്പളപരിധി പ്രകാരം അപേക്ഷിച്ചവര്‍ക്കും ഇത് ബാധകമാണ്. ഇതില്‍ ആശ്വാസം നല്‍കാന്‍ കഴിയില്ലെന്ന് ഹോം ഓഫീസ് വ്യക്തമാക്കിയിട്ടുണ്ട്.

കൂടാതെ വിദേശ കെയര്‍ വര്‍ക്കര്‍മാര്‍ക്ക് ഇനി ബ്രിട്ടനിലേക്ക് പ്രവേശിക്കാന്‍ അവസരം ലഭിക്കില്ല. വന്‍തോതില്‍ ചൂഷണത്തിനും, ദുരുപയോഗത്തിനും വിധേയമായതോടെയാണ് കെയര്‍ വര്‍ക്കര്‍ വിസ റൂട്ടില്‍ വിദേശ റിക്രൂട്ട്‌മെന്റിന് അവസാനം കുറിച്ചത്. അതേസമയം ഹെല്‍ത്ത് & കെയര്‍ വിസാക്കാരുടെ ശമ്പളപരിധി 25,000 പൗണ്ടില്‍ നിലനിര്‍ത്തിയിട്ടുണ്ട്.

പെര്‍മനന്റ് റസിഡന്‍സിന് ബ്രിട്ടനില്‍ താമസിച്ചിരിക്കേണ്ട കാലയളവ് വര്‍ദ്ധിപ്പിക്കാനാണ് ഗവണ്‍മെന്റ് നിര്‍ദ്ദേശം. നിലവിലെ അഞ്ച് വര്‍ഷമെന്നത് പത്ത് വര്‍ഷമായാണ് ഉയര്‍ത്തുക. അതേസമയം യുകെ സമ്പദ് വ്യവസ്ഥയ്ക്കും, സമൂഹത്തിനും സംഭാവന നല്‍കി പോയിന്റ് നേടിയവര്‍ക്ക് ഇതിന് മുന്‍പ് തന്നെ സെറ്റില്‍മെന്റ് നേടാനും അവസരമുണ്ട്. ഇത് സംബന്ധിച്ച വിശദവിവരങ്ങള്‍ പിന്നീട് അറിയിക്കും.

ഈ വര്‍ഷം തന്നെ കൂടുതല്‍ മാറ്റങ്ങള്‍ വരുമെന്ന് ധവളപത്രം വ്യക്തമാക്കുന്നു. ഇമിഗ്രേഷന്‍ സ്‌കില്‍സ് ചാര്‍ജ്ജില്‍ വര്‍ദ്ധന, ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യത്തിലെ മാറ്റങ്ങള്‍, ഫാമിലി വിസ നിബന്ധനകളിലെ പുനര്‍നിര്‍ണ്ണയം, ഗ്രാജുവേറ്റ് വിസ കാലാവധി 2 വര്‍ഷത്തില്‍ നിന്നും 18 മാസത്തിലേക്ക് ചുരുക്കുക എന്നിവയാണ് ഇതില്‍ പ്രധാനം. യുകെ സ്വപ്നം കാണുന്ന മലയാളി യുവതലമുറയ്ക്ക് വലിയ തിരിച്ചടിയാകുന്നതാണ് പുതിയ മാറ്റങ്ങള്‍.

  • യുകെയില്‍ ഇ-വിസ സംവിധാനം ആരംഭിച്ചു; വിമാനം കയറാന്‍ 'ഇ-രേഖ' കൈയില്‍ കരുതണം
  • മൈഗ്രേഷന്‍ നെഗറ്റീവിലേക്ക്; കുടിയേറ്റക്കാരില്ലാതെ യൂണിവേഴ്‌സിറ്റികളും, ബില്‍ഡര്‍മാരും, ഹെല്‍ത്ത് ട്രസ്റ്റുകളും
  • ഇരട്ട പൗരന്മാര്‍ക്ക് പുതിയ പ്രവേശന നിയമങ്ങള്‍; ഫെബ്രുവരി 25 മുതല്‍ ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് നിര്‍ബന്ധം
  • ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിന്‍ കണ്‍സള്‍ട്ടേഷനുകള്‍ അവസാനിച്ചു; വമ്പന്‍ മാറ്റങ്ങള്‍ ഉറപ്പിച്ച് ഹോം സെക്രട്ടറി
  • സാധാരണ സെറ്റില്‍മെന്റിന് 10 വര്‍ഷം; കെയറര്‍മാര്‍ക്ക് 15 വര്‍ഷം; പുതിയ കുടിയേറ്റ നിയമത്തിനെതിരെ ഭരണപക്ഷ എംപിമാരും
  • യുകെ അതിര്‍ത്തികള്‍ ഇനി ഡിജിറ്റല്‍; 'നോ പെര്‍മിഷന്‍, നോ ട്രാവല്‍' നിയമം ഫെബ്രുവരി 25 മുതല്‍
  • യുകെയില്‍ പിആര്‍ കാലാവധി 10 വര്‍ഷമാക്കാനുള്ള നീക്കം: പാര്‍ലമെന്റില്‍ കടുത്ത വിയോജിപ്പുമായി സോജന്‍ ജോസഫ്
  • ഉയര്‍ന്ന ഇംഗ്ലീഷ് ഭാഷാ നിലവാരം എച്ച്പിഐ വിസകള്‍ക്കും നിര്‍ബന്ധമാക്കി
  • യുകെ വിട്ടത് 74,000 ഇന്ത്യക്കാര്‍; നെറ്റ് മൈഗ്രേഷന്‍ 80% താഴ്ന്നു; സ്‌കില്‍ഡ് വര്‍ക്കര്‍ വിസയിലും ഇടിവ്
  • ഇമിഗ്രേഷന്‍ നിയന്ത്രണങ്ങള്‍: 50,000 നഴ്‌സുമാര്‍ നാടുവിടുമെന്ന് ആര്‍സിഎന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions