യു.കെ.വാര്‍ത്തകള്‍

ഇന്ത്യ- യുകെ ചരിത്രപ്രധാനമായ സ്വതന്ത്ര വ്യാപാര കരാറിന് ധാരണയായി; ഇന്ത്യക്കാരില്‍ നിന്ന് സാമൂഹ്യ സുരക്ഷ നികുതി ചുമത്തുന്നത് ഒഴിവാക്കും

ഇന്ത്യ- യുകെ ചരിത്രപ്രധാനമായ സ്വതന്ത്ര വ്യാപാര കരാറിന് ധാരണയായി. നാല് വര്‍ഷത്തെ കാത്തിരിപ്പിന് ഒടുവില്‍ ആണ് വ്യാപാര കരാര്‍ യാഥാര്‍ഥ്യമാകുന്നത്. ഇന്ത്യയിലെ സമുദ്രോത്പന്നങ്ങള്‍, കാപ്പി, തേയില, സുഗന്ധവ്യഞ്ജനങ്ങള്‍, ടെക്‌സ്‌റ്റൈല്‍സ്, ചെരുപ്പ് എന്നിവയ്ക്ക് യുകെ തീരുവ ഒഴിവാക്കും. ഇന്ത്യന്‍ തൊഴിലാളികളില്‍ നിന്ന് സാമൂഹ്യ സുരക്ഷ നികുതി ചുമത്തുന്നതും ഒഴിവാക്കും.

സോഫ്റ്റ്‌വെയര്‍, ഇലക്ട്രോണിക്‌സ് മേഖലകളിലും പൂജ്യം തീരുവയ്ക്ക് യുകെ സമ്മതിച്ചു. ബ്രിട്ടനെ സംബന്ധിച്ച്, യൂറോപ്യന്‍ യൂണിയന്‍ വിട്ടതിനുശേഷം സാമ്പത്തികമായി ഏറ്റവും പ്രധാനപ്പെട്ട വ്യാപാര കരാറാണ് ഈ കരാര്‍. ഇന്ത്യയ്ക്ക് ഏഷ്യയ്ക്ക് പുറത്തുള്ള ആദ്യത്തെ പ്രധാന സ്വതന്ത്ര വ്യാപാര കരാറാണിത്.

യുകെയിലേക്കുള്ള ഇന്ത്യന്‍ കയറ്റുമതിയുടെ 99%, അതായത് രത്‌നങ്ങള്‍, തുണിത്തരങ്ങള്‍, എഞ്ചിനീയറിംഗ് ഉല്‍പ്പന്നങ്ങള്‍, തുകല്‍, സംസ്‌കരിച്ച ഭക്ഷണങ്ങള്‍ എന്നിവയ്ക്ക് പൂജ്യം താരിഫ് ആണ്. പകരമായി, ഇന്ത്യയിലേക്കുള്ള കയറ്റുമതിയുടെ 90% ത്തിലും യുകെ ഘട്ടം ഘട്ടമായി താരിഫ് കുറയ്ക്കും. സ്‌കോച്ച് വിസ്‌കിയുടെ തീരുവ ഉടനടി 150% ല്‍ നിന്ന് 75% ആയും 10 വര്‍ഷത്തിനുള്ളില്‍ 40% ആയും കുറയും.

100% ത്തിലധികം താരിഫ് നേരിടുന്ന ബ്രിട്ടീഷ് കാറുകളുടെ തീരുവ ഒരു ക്വാട്ട പ്രകാരം 10% ആയി കുറയ്ക്കും. മെഡിക്കല്‍ ഉപകരണങ്ങള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ്, വിമാന ഭാഗങ്ങള്‍, ഇലക്ട്രോണിക്‌സ് എന്നിവയിലെ താരിഫ് ഇളവുകളും ഈ കരാറിന്റെ മറ്റ് നേട്ടങ്ങളാണ്. കരാറില്‍ ഒപ്പുവെക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി യുകെയിലുണ്ട്. പിയൂഷ് ഗോയലാണ് ഇതുവരെ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയത്. ഇന്ന് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറുമായി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തും.

ബ്രക്‌സിറ്റിന് ശേഷം വ്യാപാരബന്ധങ്ങള്‍ ഉറപ്പിക്കാന്‍ ശ്രമിക്കുന്ന ബ്രിട്ടീഷ് ഗവണ്‍മെന്റിന് ഇന്ത്യയുടെ വ്യാപാര വിപണി തുറന്നുകിട്ടുന്ന സുപ്രധാന സ്വതന്ത്ര വ്യാപാര കരാറിലാണ് ഒപ്പുവെയ്ക്കുന്നത്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആഗോള വ്യാപാര യുദ്ധം കൂടി ശക്തമായതോടെ ബ്രിട്ടന് ഇന്ത്യയുമായുള്ള കരാര്‍ സുപ്രധാനമായി മാറിയിരുന്നു.

മുന്‍ ടോറി ഗവണ്‍മെന്റ് തെരഞ്ഞെടുപ്പിന് മുന്‍പ് കരാര്‍ ഉറപ്പിക്കാന്‍ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും വിജയിച്ചിരുന്നില്ല. ഇപ്പോള്‍ കീര്‍ സ്റ്റാര്‍മര്‍ ഗവണ്‍മെന്റ് ഈ കരാര്‍ നേടിയെടുത്തത് ബ്രിട്ടന്റെ സാമ്പത്തിക അനിശ്ചിതാവസ്ഥകള്‍ക്കിടെ വലിയ നേട്ടമാണ്.
പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറെ കണ്ട് ചര്‍ച്ചകള്‍ നടത്തുന്നതിന് പുറമെ ചാള്‍സ് രാജാവിനെയും പ്രധാനമന്ത്രി മോദി കാണുന്നുണ്ട്. ബ്രിട്ടന് ഇന്ത്യയില്‍ ബിസിനസ്സ് നടത്താനുള്ള അനുമതിയാണ് ലഭിക്കുന്നതെങ്കില്‍ ഇന്ത്യ ചര്‍ച്ചകളില്‍ വിലപേശി നേടിയത് ഇന്ത്യക്കാര്‍ക്ക് വിസാ ഇളവുകളും, പ്രൊഫഷണല്‍ യോഗ്യതകള്‍ക്ക് അംഗീകാരവും, യുകെയില്‍ തല്‍ക്കാലമായി ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് നാഷണല്‍ ഇന്‍ഷുറന്‍സ് കോണ്‍ട്രിബ്യൂഷനില്‍ ഇളവുകളുമാണ്.

  • തുടരുന്ന വംശീയ ആക്രമണം: മലയാളി നഴ്‌സുമാര്‍ ഭയത്തില്‍
  • അന്യായമായി പിരിച്ചുവിട്ടപ്പെട്ട എന്‍എച്ച്എസ് ഡോക്ടര്‍ക്ക് 85000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ വിധി
  • ഇംഗ്ലണ്ടില്‍ ജിപി അപ്പോയിന്റ്‌മെന്റിനായി ഒരു മാസത്തിലേറെ കാത്തിരുന്നത് 300,000 പേര്‍
  • യുകെയില്‍ പുതുവത്സര ദിനങ്ങള്‍ തണുത്തുറയും; കടുത്ത മഞ്ഞ് വീഴ്ച നാല് ദിവസം
  • ലണ്ടനില്‍ 3 മലയാളി നഴ്‌സുമാരെ ബസില്‍ കത്തിയുമായി ആക്രമിച്ചു; ആശങ്കയില്‍ മലയാളി സമൂഹം
  • യുകെയില്‍ കാര്‍ മോഷണങ്ങളില്‍ ആശങ്കാജനകമായ വര്‍ധന; പ്രത്യേക പോലീസ് യൂണിറ്റ് വേണമെന്ന് ആവശ്യം
  • ജോലിയ്ക്ക് നിലവാരമില്ലെന്ന പേരില്‍ മലയാളികളടക്കം നിരവധി എന്‍എച്ച്എസ് ജീവനക്കാര്‍ പുറത്തായി!
  • കുടിയേറ്റ വിരുദ്ധതയും വംശീയതയും: എന്‍എച്ച്എസില്‍ കൂടുതല്‍ വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും രാജിവയ്ക്കുന്നു
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജിജിമോന്റെ സംസ്‌കാരം 30ന്; വിടയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions