സൗമ്യ വധക്കേസ് പ്രതിയായ കുപ്രസിദ്ധ കുറ്റവാളി ഗോവിന്ദച്ചാമി ജയില്‍ ചാടി. 9 മണിക്കൂറിനു ശേഷം പിടികൂടി കണ്ണൂര്‍ നഗരത്തില്‍ നിന്ന് തന്നെ പിടികൂടി. തളാപ്പിലെ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ കിണറ്റില്‍നിന്നാണ് നാട്ടുകാരുടെ സഹായത്തോടെ പോലീസ് സാഹസികമായി പിടികൂടിയത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഗോവിന്ദച്ചാമിയിലേക്ക് എത്തിച്ചത്. ശേഷം ടൗണ്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
ഒരു കയ്യില്ലാത്തയാളെ നാട്ടുകാരിലൊരാള്‍ കണ്ടിരുന്നു. അയാളിലുണ്ടായ സംശയവും സഹായകമായി. കണ്ണൂര്‍ ബെെപ്പാസ് റോഡില്‍ വെച്ചാണ് റോഡിന്റെ വലതുവശം ചേര്‍ന്ന് ഒരാള്‍ നടന്നുപോകുന്നതായി കണ്ടത്. തലയില്‍ ചെറിയൊരു ഭാണ്ഡക്കെട്ടുമുണ്ടായിരുന്നു ഇടതുകൈയുടെ ബാക്കിഭാഗം അതില്‍ തിരുകി വച്ചാണ് നടന്നത്. സംശയം തോന്നിയതോടെ എടാ എടാ എന്ന് വിളിച്ചു. പിന്നാലെ റോഡ് ക്രോസ് ചെയ്ത് ഗോവിന്ദചാമിയെന്ന് വിളിക്കുകയായിരുന്നു. പിന്നാലെ മതില്‍ചാടി ഓടുകയായിരുന്നു.കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നാണ് ചാടിയത്. ഇന്ന് പുലര്‍ച്ചെയാണ് വിവരം അറിയുന്നത്. പരിശോധനയ്ക്കായി ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ ഗോവിന്ദച്ചാമി സെല്ലില്‍ ഉണ്ടായിരുന്നില്ല. രാത്രി ഒന്നേകാലോടെയാണ് ജയില്‍ ചാടിയതെന്നാണ് കരുതുന്നത്.
അതീവ സുരക്ഷാ ജയില്‍ ഉള്ള പത്താം ബ്ലോക്കില്‍ നിന്നാണ് ഗോവിന്ദച്ചാമി ചാടി പ്പോയത്. ഗോവിന്ദച്ചാമിക്ക് പുറത്ത് നിന്നും സഹായം ലഭിച്ചെന്നാണ് സൂചന. ജയില്‍ച്ചാട്ടത്തില്‍ ജയില്‍ മേധാവി റിപ്പോര്‍ട്ട് തേടി.
ഗോവിന്ദച്ചാമി ജയില്‍ ചാടിയ വിവരം അധികൃതര്‍ അറിഞ്ഞത് അഞ്ച് മണിക്കൂര്‍ കഴിഞ്ഞാണ്. രാവിലെ പരിശോധനയ്ക്കിടെയാണ് ഗോവിന്ദച്ചാമി സെല്ലിലില്ലെന്ന വിവരം മനസ്സിലായത്. സൗമ്യാ വധക്കേസില്‍ ഗോവിന്ദച്ചാമിക്ക് ആദ്യം വധശിക്ഷ വിധിച്ചിരുന്നു. പിന്നീട് ശിക്ഷ ജീവപര്യന്തമായി കുറയ്ക്കുകയായിരുന്നു.
2011 ഫെബ്രുവരി ഒന്നിന് എറണാകുളത്ത് നിന്നും ഷൊര്‍ണ്ണൂരിലേക്കുള്ള ട്രെയിനിലെ വനിതാ കാമ്പര്‍ട്ട്‌മെന്റില്‍ വെച്ചാണ് സൗമ്യ ആക്രമിക്കപ്പെടുന്നത്. ഒറ്റക്കയ്യനായ ഗോവിന്ദച്ചാമി ട്രെയിനില്‍ നിന്നും തള്ളിയിട്ട് ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഫെബ്രുവരി ആറിന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍വച്ച് ആണ് സൗമ്യ മരണപ്പെടുന്നത്.
2016 ലാണ് ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീംകോടതി റദ്ദാക്കിയത്. കൊലപാതകം സംശയാതീതമായി തെളിയിക്കാനായില്ലെന്ന് നിരീക്ഷിച്ചായിരുന്നു ഹൈക്കോടതിയുടെ ശിക്ഷാവിധി സുപ്രീംകോടതി റദ്ദാക്കിയത്. എന്നാല്‍ ബലാത്സംഗം നടന്നതായി ബോധ്യപ്പെടുകയും ഹൈക്കോടതി നല്‍കിയ ജീവപര്യന്തം ശിക്ഷയും മറ്റുവകുപ്പുകള്‍ പ്രകാരമുള്ള ശിക്ഷകള്‍ നിലനില്‍ക്കുമെന്നും കോടതി വിധിന്യായത്തില്‍ വ്യക്തമാക്കിയിരുന്നു.