നാട്ടുവാര്‍ത്തകള്‍

വോട്ട് മോഷണംവും ക്രമക്കേടും: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്ത് വോട്ട് മോഷണം നടക്കുന്നുണ്ടെന്നും ഹരിയാന തെരഞ്ഞെടുപ്പോടെ അത് വ്യക്തമായതാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഡല്‍ഹിയിലെ ഇന്ദിരാ ഭവനില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് രാഹുല്‍ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ചത്.

'മഹാരാഷ്ട്ര 5 വര്‍ഷം കൊണ്ട് ചേര്‍ത്തതിലും അധികം വോട്ട് അഞ്ചുമാസം കൊണ്ട് ചേര്‍ന്നു. ഹരിയാനയിലെയും കര്‍ണാടകയിലെയും തെരഞ്ഞെടുപ്പ് തിയതികള്‍ മാറ്റിയതിലും സംശയമുണ്ട്. മഹാരാഷ്ട്രയില്‍ അഞ്ച് മണിക്ക് ശേഷം പോളിംഗ് നിരക്ക് കുതിച്ചുയരുകയായിരുന്നു. മഹാരാഷ്ട്രയില്‍ 40 ലക്ഷം ദുരൂഹ വോട്ടര്‍മാര്‍ വന്നു. സിസിടിവി ദൃശ്യങ്ങളടക്കം 45 ദിവസം കൊണ്ട് നശിപ്പിച്ചു. ദൃശ്യങ്ങള്‍ ലഭിക്കാതിരിക്കാന്‍ വേണ്ടിയാണ് അവ നശിപ്പിച്ചത്. ലോക്‌സഭ-നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കിടെ ഒരുകോടി പുതിയ വോട്ടര്‍മാര്‍ ചേര്‍ക്കപ്പെട്ടു. ആറുമാസം കൃത്യമായ പരിശോധന നടത്തി. ഇലക്ട്രോണിക് ഡേറ്റ ലഭിച്ചാല്‍ 30 സെക്കന്‍ഡ് കൊണ്ട് തീരേണ്ട ജോലി ആറുമാസമെടുത്തു. ഇലക്ട്രോണിക് ഡേറ്റ കമ്മീഷന്‍ നല്‍കിയില്ല. നല്‍കിയ ഡേറ്റ ഇലക്ട്രോണിക് റീഡിന് കഴിയാത്തവയായിരുന്നു.'-രാഹുല്‍ ഗാന്ധി പറഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിയുമായി ചേര്‍ന്ന് വോട്ട് മോഷ്ടിക്കുന്നുവെന്ന് വ്യക്തമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഇത് പഠിക്കാന്‍ ടീമിനെ വെച്ചു. വോട്ടര്‍ പട്ടികയിലെ ഓരോ ചിത്രവും പേരും വിവരങ്ങളും വിശദമായി പരിശോധിച്ചു. സോഫ്റ്റ് കോപ്പി തരാത്തതിനാല്‍ കടലാസ് രേഖകള്‍ പരിശോധിച്ചു. കര്‍ണാടകയില്‍ പ്രതീക്ഷിച്ചത് 16 സീറ്റുകള്‍. കിട്ടിയത് 9 സീറ്റുകള്‍. നഷ്ടമായ ഒരു ലോക്‌സഭാ സീറ്റിലെ ഒരു നിയമസഭാ സീറ്റിനെക്കുറിച്ച് പഠിച്ചു. മഹാദേവ് പുര നിയമസഭാ മണ്ഡലം.അവിടെ ലോക്‌സഭയിലെ ബിജെപിയുടെ ഭൂരിപക്ഷം 32,707 ആയിരുന്നു. ഈ മണ്ഡലത്തില്‍ 1,14,046 വോട്ട് ബിജെപിക്ക് ഭൂരിപക്ഷമുണ്ട്. ഒറ്റ നിയമസഭാ മണ്ഡലത്തിന്റെ ബലത്തിലാണ് ആ ലോക്‌സഭാ സീറ്റ് ബിജെപി പിടിച്ചത്.

1,00250 വോട്ട് അവര്‍ മോഷ്ടിച്ചു. ഒരു വോട്ടറുടെ പേര് നാല് ബൂത്തുകളില്‍ ഉണ്ട്. ഇങ്ങനെ നിരവധി വോട്ടര്‍മാരാണുളളത്. ഒരാള്‍ പല സംസ്ഥാനങ്ങളിലെ വോട്ടര്‍ പട്ടികയിലുണ്ട്. വ്യാജ വിലാസങ്ങള്‍ 40,000 മുകളിലാണ്. പലരുടെയും അച്ഛന്റെ പേര് അക്ഷരങ്ങള്‍ മാത്രം. പല വീട്ടുനമ്പറുകളും പൂജ്യം. ഒരേ വിലാസത്തില്‍ എണ്‍പത് വോട്ടര്‍മാര്‍. തിരിച്ചറിയല്‍ ഫോട്ടോകളില്ലാത്ത 4132 വോട്ടര്‍മാര്‍. 33,692 വോട്ടര്‍മാര്‍ ഫോം 6 ദുരുപയോഗം ചെയ്തു. ആദ്യമായി വോട്ട് ചെയ്യുന്നവര്‍ നല്‍കുന്ന ഫോം ആണിത്. 70 വയസുളള സ്ത്രീ വരെ ഈ ഫോം നല്‍കി. ഈ സ്ത്രീ രണ്ടിടങ്ങളില്‍ വോട്ടുചെയ്തു. ഒരുലക്ഷത്തിലധികം വോട്ടുകള്‍ ഇത്തരത്തില്‍ പല മാര്‍ഗങ്ങളിലൂടെ മോഷ്ടിച്ചു. '-രാഹുല്‍ ഗാന്ധി പറഞ്ഞു.

ഹരിയാനയിലും അട്ടിമറിയുണ്ടായെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. 'ഒരുലക്ഷം വ്യാജ വോട്ടര്‍മാരാണ് ഉണ്ടായത്. ഭരണഘടനയ്ക്കെതിരായ കുറ്റകൃത്യമാണ് നടന്നത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 25 സീറ്റുകള്‍ ജയിച്ചത് 33,000 വോട്ടുകളില്‍ താഴെ ഭൂരിപക്ഷത്തിലാണ്. മോദിക്ക് അധികാരത്തില്‍ എത്താന്‍ 25 സീറ്റുകളിലേ അട്ടിമറി വേണ്ടിവന്നുളളു. ഇതുകൊണ്ടാണ് കമ്മിഷന്‍ ഡിജിറ്റ വോട്ടര്‍ റോള്‍ തരാത്തത്. ഇലക്ട്രോണിക് വോട്ടര്‍ കണക്കുകളും സിസിടിവി ദൃശ്യങ്ങളും കമ്മീഷന്‍ തരുന്നില്ലെങ്കില്‍ അതിന്റെ അര്‍ത്ഥം അവരും ഈ കൊള്ളയില്‍ പങ്കാളികളാണെന്ന്.'- രാഹുല്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മീഷന് താന്‍ പറയുന്നത് സത്യമാണെന്ന് അറിയാമെന്നും അവര്‍ തനിക്കെതിരെ നടപടിയെടുക്കില്ലെന്നും രാഹുല്‍ പറഞ്ഞു.

  • ആലപ്പുഴയില്‍ പെണ്‍കുട്ടികള്‍ക്ക് വിഷം നല്‍കിയ ശേഷം പിതാവ് ജീവനൊടുക്കി; മൂത്തമകള്‍ മരിച്ചു, ഇളയമകള്‍ ഗുരുതരാവസ്ഥയില്‍
  • ഡല്‍ഹി മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും കുറ്റവിമുക്തര്‍
  • വീണാ ജോര്‍ജിനെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ നല്‍കുന്നവര്‍ക്ക് 1 പവന്‍ യൂത്ത് കോണ്‍ഗ്രസ് ഓഫര്‍, കെ എസ് യു വക കുഴിമന്തിയും!
  • 'കൊല്ലെടാ എന്ന് ആക്രോശിച്ചു, എന്തോ ആയുധം ഉപയോഗിച്ച് ചാടി വീണ് മന്ത്രിയെ ആക്രമിച്ചു'; കെ എസ് യുകാര്‍ക്കെതിരെ എഫ്‌ഐആര്‍
  • കെഎസ്‌യു പ്രതിഷേധം: വീണ ജോര്‍ജ് ആശുപത്രിയില്‍, നാടകമെന്ന് യുഡിഎഫ്
  • ആലപ്പുഴയില്‍ വയോധികയുടെ മൃതദേഹം ആരുമറിയാതെ അടുക്കളയില്‍ കുഴിച്ചുമൂടി, മകന്‍ കസ്റ്റഡിയില്‍
  • 'ഉമ്മന്‍ചാണ്ടി അഭിമുഖത്തിന്റെ പേരാണത്'- മോഹന്‍ലാല്‍-മുഖ്യമന്ത്രി അഭിമുഖത്തില്‍ വി ഡി സതീശന്‍
  • യുപിയില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി പാസ്റ്റര്‍ അറസ്റ്റില്‍; മത പുസ്തകങ്ങളും സംഗീത ഉപകരണങ്ങളും പിടിച്ചെടുത്തു
  • തന്റെ അറസ്റ്റിനു പിന്നില്‍ സര്‍ക്കാരിന്റെ പ്രതികാരം; ഗുരുതര ആരോപണവുമായി തന്ത്രി കണ്ഠര് രാജീവര്
  • യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് പിറവം സ്വദേശിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടി: മലയാളി അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions